തിരുവനന്തപുരം: ഭൂമി പതിവ് ചട്ടത്തില്‍ വിവാദമായ കാലപരിധി അടക്കമുള്ള ഭേദഗതികള്‍ കൊണ്ടുവന്നത് മുഖ്യമന്ത്രിയടക്കമുള്ളവരുടെ അറിവോടെയാണെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. കാണേണ്ട എല്ലാവരും ഫയലുകള്‍ കണ്ടശേഷമാണ് തീരുമാനം എടുത്തത്. ഒരു പ്രേരകശക്തിയും ഇതിനു പിന്നില്‍ ഇല്ല. വകുപ്പ് മന്ത്രിയെന്ന നിലയില്‍ മറ്റൊരാളുടെ തലയില്‍ കുറ്റംചുമത്തി രക്ഷപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും കെപിസിസി പ്രസിഡന്റിനെ അറിയിക്കുക പ്രായോഗികമല്ലെന്നും അടൂര്‍പ്രകാശ് കൂട്ടിച്ചേര്‍ത്തു.
വിവാദ ഭേദഗതിയുടെ പേരില്‍ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ല. കൈകാര്യം ചെയ്ത വകുപ്പുകളിലും ചെയ്ത കാര്യങ്ങളിലും മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണപിന്തുണ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്ന ഇടുക്കി ഡിസിസി പ്രസിഡന്റും സഭയും അടക്കം ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് ഉപാധിരഹിത പട്ടയം ആവശ്യപ്പെട്ടത്. എന്നാല്‍, ഉപാധിരഹിത പട്ടയം നീതിയല്ലാത്തതിനാലാണ് 2005 പരിധി വച്ചത്.
തീരദേശ പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന് എംഎല്‍എ കത്തുനല്‍കിയിട്ടുണ്ട്. താനും ആ നിലപാടുകാരനാണ്. പക്ഷേ തന്നെ പ്രതിക്കൂട്ടിലാക്കി വര്‍ത്തമാനം പറയുന്ന ഈ നേതാക്കള്‍ പറയുന്ന രീതിയില്‍ തീരദേശ പട്ടയം കൊടുക്കാന്‍ നിയമമില്ലെന്ന് കൂടി മനസ്സിലാക്കണം. സഭാ നേതാക്കള്‍ തന്നെ ആക്ഷേപിച്ചു. തനിക്ക് വിവരമില്ലെന്ന് പറഞ്ഞു. മറുപടി ഇല്ലാത്തതുകൊണ്ടോ പറയാന്‍ അറിയാത്തതു കൊണ്ടോ അല്ല. താന്‍ ഇവരുടെ ആരുടെയും ചെലവില്‍ ജീവിക്കുന്നവനല്ല. മറുപടി വേണമെങ്കില്‍ പറയാം. പക്ഷേ മാന്യത വിട്ട് പറയാന്‍ പാടില്ലെന്ന നിലപാടുകാരനാണ് താനെന്നും അടൂര്‍ പ്രകാശ് അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: