ആലപ്പുഴ: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ജൂലൈ മാസത്തെ ശമ്പളം ഒരാഴ്ച പിന്നിട്ടിട്ടും ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് സ്പെഷ്യല്‍ ഓഫീസിലെ ജീവനക്കാര്‍ കളക്ടറേറ്റില്‍ കുത്തിയിരുപ്പ് സമരംനടത്തി.
പരാതിയുമായെത്തിയ ജീവനക്കാര്‍ക്ക് മുന്നില്‍ ജില്ലാ കളക്ടറും കൈമലര്‍ത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടുത്തെ ജീവനക്കാരെ മുഴുവന്‍ മറ്റ് ഓഫീസുകളിലേക്ക് പുനര്വിന്യസിപ്പിക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിറങ്ങിയിരുന്നു. ഇത് നടപ്പായതോടെയാണ് ജില്ലയിലെ സ്പെഷ്യല്‍ ഓഫീസുകളിലെ ജീവനക്കാരുടെ ജൂലൈമാസത്തെ ശമ്പള ബില്ലുകള്‍ ട്രഷറിയില്‍ നിന്ന് മടക്കിയത്. ബില്ലുമായി ട്രഷറിയില്‍ കയറിയിറങ്ങിയിട്ടും ഇന്നലെവരെ ശമ്പളം നല്‍കിയിട്ടില്ല. ഇന്നും ലഭിക്കാനുള്ള സാധ്യത വിരളമാണ്.
നാളെയും മറ്റന്നാളും അവധിയായതിനാല്‍ ഇക്കാര്യത്തില്‍ ഇനിയൊരു തീരുമാനമാകണമെങ്കില്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. തുടര്‍ച്ചാനുമതി ഉത്തരവ് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് ട്രഷറി അധികൃതര്‍ ശമ്പളം തടഞ്ഞത്. ആലപ്പുഴയിലെ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ്, കളര്‍കോട്, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലായി എഴുപതോളം ജീവനക്കാരാണുള്ളത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവനുസരിച്ച് ഈ ഓഫീസുകളില്‍ ഓരോന്നിലും മൂന്ന് ജീവനക്കാരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെയെല്ലാം പുനര്‍വിന്യസിക്കുകയായിരുന്നു.
താത്പര്യമുള്ള ഓഫീസകളിലേക്ക് സ്ഥലംമാറ്റം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാനേതാക്കള്‍ നടത്തിയ പണപ്പിരിവും ഏറെ വിവാദമായിരുന്നു. ജീവനക്കാരുടെ ശമ്പളംതടഞ്ഞ നടപടിക്കെതിരെ സംഘടന രംഗത്തുവരാത്തത് ജീവനക്കാര്‍ക്കിടയില്‍ കടുത്തപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുനര്വിന്യസിപ്പിക്കപ്പെട്ട ജീവനക്കാര്‍ക്കും ശമ്പളം ഇതേ ഓഫീസില്‍ നിന്നായതിനാല്‍ തുടര്‍ച്ചാനുമതി ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളിലും ശമ്പളം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെവന്നാല്‍, ഇത്തവണ ജീവനക്കാര്‍ക്ക് കണ്ണീരോണമായിരിക്കുമെന്ന് തീര്‍ച്ചയാണ്.
മുമ്പ് ഇതേ അനുഭവം മറ്റു പല ഓഫീസുകള്ക്കുമുണ്ടായിട്ടുണ്ടെന്നും ആറുമാസം വരെ ഇത്തരത്തില്‍ ശമ്പളം ലഭിക്കാതിരുന്ന അനുഭവമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ദേശീയപാത വികസനത്തിനാവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം ദല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാകണമെങ്കില്‍ പുനര്വിന്യസിപ്പിക്കപ്പെട്ട മുഴുവന്‍ ജീവനക്കാരെയും ഇവിടേക്ക് തിരികെ കൊണ്ടുവരണം. ഇത് നീണ്ടുപോയാല്‍ ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതുപോലെ തന്നെ ജീവനക്കാര്‍ പട്ടിണിയിലാകുകയും ചെയ്യും.
അതിനിടെ സ്പെഷ്യല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടങ്ങളുടെ ഉടമകള്‍ ഓഫീസ് ഒഴിഞ്ഞുനല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. അവശേഷിക്കുന്ന ജീവനക്കാര്‍ക്കാകട്ടെ ജോലി ഇരട്ടിയാകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസത്തെ പ്രഖ്യാപനം കൂടി വന്നതോടെ ദിനംപ്രതി നൂറുകണക്കിന് ഫോണ്‍കോളുകളും നേരിട്ടുള്ള അന്വേഷണങ്ങളുമാണ് സ്ഥലമുടമകളില്‍ നിന്നെത്തുന്നത്. കൃത്യമായ മറുപടി നല്കാന് കഴിയാതെ ജീവനക്കാര്‍ വിഷമിക്കുകയാണ്. ജോലി വര്‍ധിച്ചെങ്കിലും മാസംതോറുമുള്ള ശമ്പളം പോലും ലഭിക്കാത്തത് ജീവനക്കാരെയാകെ നിരാശരാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: