മുംബൈ: സഹോദരന് യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പകരം വീട്ടുമെന്ന് അറിയിച്ച് മുംബൈയിലെ വീട്ടിലേക്ക് ടൈഗര്‍ മേമന്റെ ഫോണ്‍ സന്ദേശം. യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂര്‍ മുമ്പാണ് ഫോണ്‍ വിളിയെത്തിയത്. ഫോണ്‍ സന്ദേശം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) സംവിധാനത്തിലൂടെയാണ് ഫോണ്‍ സന്ദേശം എത്തിയത്. അതേസമയം എവിടെ നിന്നാണ് മേമന് വിളിച്ചതെന്നും ഐപി വിലാസവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അമ്മയോട് സംസാരിക്കണമെന്ന് ആവശ്യം പ്രകടിപ്പിച്ചപ്പോള്‍ ഇരുവരുടെയും അമ്മയായ ഹനീഫ മേമന് ഫോണെടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന അപരിചിതനായ ഒരാള്‍ ഭായിജാനിനോട് സംസാരിക്കണമെന്ന് ഹനീഫയെ നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് അമ്മ ഫോണെടുത്തത്.
ഹനീഫ മേമനുമായി മൂന്ന് മിനിറ്റോളം നേരമാണ് ടൈഗര്‍ മേമനെന്ന് അറിയപ്പെടുന്ന മുഷ്താഖ് മേമന് സംസാരിച്ചത്. താന്‍ പകരം വീട്ടുമെന്ന് ടൈഗര്‍ മേമന് അമ്മയോട് പറയുന്നുണ്ട്. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. എന്നാല്‍ അക്രമം വേണ്ടയെന്ന് അമ്മ ടൈഗര്‍ മേമനോടു പറയുന്നു. ആദ്യത്തെ സംഭവത്തോടെ എനിക്ക് യാക്കൂബിനെ നഷ്ടപ്പെട്ടു. ഇനി മറ്റാരും മരിക്കുന്നത് കാണാന്‍ എനിക്ക് വയ്യ. എന്നാല്‍ തന്റെ പ്രതികാരം ആവര്‍ത്തിക്കുകയാണ് ടൈഗര്‍ ചെയ്യുന്നത്.
പിന്നീട് ഹനീഫ മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. ഇയാള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ കണ്ണീര് വെറുതെയായിപ്പോകില്ല എന്ന് ഇയാളോടു മേമന് പറയുന്നു. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് മേമന്റെ ശബ്ദം ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: