തൃശൂര്‍: സ്ഥിരം അപകട മേഖലയായ, തിരക്കേറിയ റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധയ്ക്കിടെ ബസ് ബൈക്കിലിടിച്ച് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലാക്കാതെ പോലീസ് മുങ്ങുകയും ചെയ്തു. പോലീസിന്റെ ഗുരുതരമായ ഈ വീഴ്ച വലിയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്.
മണ്ണുത്തി വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ്സ് ബൈക്കിലിടിച്ച് പഴയന്നൂര്‍ കുമ്പളങ്ങോട് സ്വദേശി നാലുപുറത്തോളില് റഷീദിന്റെ ഭാര്യ സഫിയ (36), മകള്‍ ഫാത്തിമ (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
ഹൈവേപോലീസ് പരിശോധിച്ചുകൊണ്ടിരുന്ന വാഹനത്തെ മറികടക്കുമ്പോള്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ റോഡിലേക്കു തെറിച്ചുവീണു. വീഴ്ചയില്‍ കുട്ടിയുടെ തല റോഡിലിടിച്ച് തകരുകയും സഫിയയുടെ ശരീരത്തിലൂടെ ബസ്സ് കയറുകയും ചെയ്തു. ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട റഷീദിനെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ വീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏറെ നേരം ഹൈവേ ഉപരോധിച്ചു. രോഷാകുലരായ ജനങ്ങളെ കമ്മീഷണര്‍ കെ.ജി.സൈമണ്‍ ഉള്‍പ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. ഇനിയൊരിക്കലും പ്രദേശത്ത് ഹൈവേ പോലീസിന്റെ വാഹനപരിശോധന ഉണ്ടാകില്ലെന്ന് മേയര്‍ രാജന് ജെ. പല്ലന് ഉറപ്പ് നല്‍കുകയും ചെയ്തു.
തിരക്കേറിയ സമയത്തും തിരക്കേറിയ റോഡുകളിലും വാഹനപരിശോധന പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍ ലംഘിച്ചായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: