ന്യൂദല്‍ഹി: ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സൗജന്യ ചികിത്സയുമായി ദല്‍ഹി സര്‍ക്കാര്‍. ആസിഡ് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ പൂര്‍ണമായ ചികിത്സ സര്‍ക്കാര്‍ വഹിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തിലാണ് പുതിയ തീരുമാനം.
ആസിഡ് ആക്രമണ ഇരകളുടെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ ചിലവും വഹിക്കണമെന്ന് ഏപ്രില്‍ 11ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിനായി പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയെ തെരഞ്ഞെടുത്തതായി ദല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ചികിത്സാ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിക്കും. പ്ലാസ്റ്റിക് സര്‍ജറിയും കറക്ടീവ് സര്‍ജറിയും ഉള്‍പ്പടെ ദൈനംദിന ചികിത്സകള്‍ക്കായി ഇവര്‍ക്ക് ധാരാളം പണച്ചിലവുണ്ടാകുമെന്നും അതൊഴിവാക്കാനാണ് മികച്ച ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്കാന് തീരുമാനിച്ചതെന്നും സ്വാതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സ്വാതിയും അഞ്ച് ആസിഡ് ആക്രമണ ഇരകളും ചേര്‍ന്ന് വ്യാഴാഴ്ച ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനേയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും കണ്ട് അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരേ ഏറ്റവുമധികം ആസിഡ് ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ദല്‍ഹി.
ആസിഡ് ആക്രമണത്തില്‍പ്പെട്ട് കേസ് തുടര്‍ന്നവരുടെ പട്ടിക നല്കാന് ആഭ്യന്തര മന്ത്രി ജെയിന് ദല്‍ഹി വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിലെ ഇരകളില്‍ പലരും ഇപ്പോഴും നീതിക്ക് വേണ്ടി പോരാടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: