തിരുവനന്തപുരം: പിഎസ്സിയുടെ സാമ്പത്തിക വിനിയോഗം സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി കെ.എം. മാണി. പിഎസ്സി സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാകൂ എന്നും പണം ചെലവഴിക്കുന്ന കാര്യത്തില്‍ പിഎസ്സി സ്വയം നിയന്ത്രിക്കണമെന്നും ധനമന്ത്രി കെ.എം. മാണി. പിഎസ്സി ഉപസമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. പിഎസ്സിക്ക് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
പിഎസ്സിയെ ഏതെങ്കിലും നിലയില്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ.എം. മാണി വ്യക്തമാക്കി. സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ധനമന്ത്രി മുന്‍കയ്യെടുത്ത് ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിഎസ്സിക്ക് ആവശ്യമായ പണം അനുവദിക്കാന്‍ തത്ത്വത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ ശക്തമായ നിലപാട് തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം. സാമ്പത്തിക അച്ചടക്കം സംബന്ധിച്ച ധനവകുപ്പിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മാണി പിഎസ്സിക്കു സൂചന നല്കി.
പിഎസ്സിയില് പരിശോധന നടത്താന്‍ ധനവകുപ്പിന് അധികാരമില്ലെന്ന കമ്മീഷന് ചെയര്‍മാന്റെ വാദം ധനമന്ത്രി തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ പണം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലും ചെലവുകള്‍ പരിശോധിക്കാന്‍ ധനവകുപ്പിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ധനവകുപ്പിനുണ്ട്. പിഎസ്സിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് ചീഫ് സെക്രട്ടറിയായിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ പരിശോധന മതിയെന്ന നിലപാടെടുത്തത് മുഖ്യമന്ത്രിയാണ്.
ഇതില്‍ സഹകരിക്കാന്‍ പിഎസ്സി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിഎസ്സിക്ക് മേല്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇളവ് അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പിഎസ്സിയുടെ സാമ്പത്തിക വിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് സംഭവിച്ച തെറ്റിദ്ധാരണ മാറിയിട്ടുണ്ടെന്നാണ് പിഎസ്സി ചെയര്മാന് ഡോ കെ.എസ്. രാധാകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പിഎസ്സിയില് ധൂര്‍ത്ത് നടക്കുന്നുവെന്ന കണ്ടെത്തലില്‍ ധനവകുപ്പ് ഉറച്ചു നില്‍ക്കുകയാണെന്നാണ് ധനമന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: