തൃശൂര്‍: കാര്‍ഷിക സര്‍വ്വകലാശാലയില്‍ രജിസ്ട്രാര്‍ നിയമനത്തെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. നിലവിലെ രജിസ്ട്രാര്‍ പി.ബാലചന്ദ്രനെ മാറ്റി പകരം മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ബന്ധുവായ പി.ബി.പുഷ്പലതയ്ക്ക് ചുമതല നല്‍കണമെന്ന നിര്‍ദ്ദേശമാണ് തുറന്ന പോരില്‍ എത്തിയിരിക്കുന്നത്.
കൃഷിമന്ത്രിയും വൈസ് ചാന്‍സലറും ഒരു ഭാഗത്തും സ്ഥലം എംഎല്‍എയും കൃഷിമന്ത്രിയുടെ പാര്‍ട്ടിയുടെ സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം ഉള്‍പ്പടെയുള്ളവര്‍ മറുഭാഗത്തുമാണ് നിലയുറപ്പിച്ചിട്ടുള്ളത്. പി.ബാലചന്ദ്രനെ മാറ്റുന്ന തിരുമാനത്തില്‍ ഒപ്പിടാതിരുന്ന വിസിയുടെ തീരുമാനത്തിനെതിരെ എം.പി. വിന്‍സന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കുത്തിയിരിപ്പ് സമരം ഇന്നലെ ഉച്ചയ്ക്ക് മുഖ്യമന്ത്രി ഇടപെട്ടാണ് അവസാനിപ്പിച്ചത്. വിസി എടുത്ത നിലപാട് അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ തിരുമാനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ കൃഷിമന്ത്രി കെ.പി.മോഹനന്റെ ഓഫിസില്‍ നിന്ന് വിസി എടുത്ത നിലപാടിനെ പിന്തുണച്ച് ബാലചന്ദ്രനെ മാറ്റരുതെന്ന ഫാക്സ് സന്ദേശം വന്നിരുന്നു. അത് കൊണ്ട് തന്നെ ജനറല്‍ കൗണ്‍സിലില്‍ ഇത്തരമൊരു തീരുമാനം വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫാക്സ് സന്ദേശം യോഗം കഴിഞ്ഞയുടനെ വന്നതെന്ന് പറയുന്നു. രജിസ്ട്രാറിന്റെ അധിക ചുമതലയില്‍ നിന്ന് ബാലചന്ദ്രനെ മാറ്റണമെന്ന ജനറല്‍ കൗണ്‍സില്‍ തീരുമാനം മന്ത്രിയും വിസിയും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നു.
മുഖ്യമന്ത്രി ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഘടകകക്ഷി മന്ത്രി എടുക്കുന്ന നിലപാടിനെ മറികടന്നുള്ള തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകില്ലെന്നാണ് അറിയുന്നത്. ജനറല്‍ കൗണ്‍സില്‍ തീരുമാനം മറികടന്ന് കൃഷിമന്ത്രിയുടെയും വിസിയുെടയും താത്പര്യങ്ങള്‍ക്ക് മുഖ്യമന്ത്രി വഴങ്ങിയാല്‍ വീണ്ടും യുഡിഎഫില്‍ തന്നെ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും. കോണ്‍ഗ്രസിലെ ഐ വിഭാഗമാണ് പി.ബി.പുഷ്പലതയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയിട്ടുള്ളത്. നിലവില്‍ അഴിമതിയാരോപണങ്ങളും വിജിലന്‍സ് കേസുകളും കൊണ്ട് വിവാദത്തില്‍ നില്‍ക്കുന്നതിനിടെയാണ് രജിസ്ട്രാര്‍ നിയമന വിവാദം ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: