തിരുവനന്തപുരം: പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യപ്രസ്സുകളെ ഏല്‍പ്പിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ലോകായുക്തയുടെ നിര്‍ദ്ദേശപ്രകാരം എഡിജിപി ബി. സന്ധ്യ അന്വേഷണം ആരംഭിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസാണ് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. എഡിജിപിക്ക് സ്വതന്ത്രമായി അനേ്വഷണ സംഘത്തെ രൂപീകരിക്കാമെന്ന ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായ എ. ഷാനവാസ്, പി. ഗോപകുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി അനേ്വഷണസംഘം രൂപീകരിച്ചു.
സര്‍ക്കാര്‍ പ്രസ്സുകളെയും കെബിപിഎസ്സിനെയും ഒഴിവാക്കി പാഠപുസ്തക അച്ചടി സര്‍ക്കാര്‍ സ്വകാര്യപ്രസ്സുകളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. വന്‍ പ്രതിഷേധവും ലോകായുക്തയിലെ കേസും കാരണം ഈ തീരുമാനം സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചു. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ സി-ആപ്റ്റ് വഴി അച്ചടി, വിദ്യാഭ്യാസവകുപ്പുകള്‍ പാഠപുസ്തക അച്ചടിക്ക് പുറംകരാര്‍ നല്കി കോടികളുടെ അഴിമതിക്കാണ് കളമൊരുക്കിയത്. പൂര്‍ണമായും സര്‍ക്കാര്‍ പ്രസ്സുകളെയും കെബിപിഎസിനെയും ഒഴിവാക്കുകയും കണ്‍സ്യൂമര്‍ഫെഡ് പ്രസ്സിനെ അവഗണിച്ചുമാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.
കെബിപിഎസ്സിന് പ്രിന്റ് ഓര്‍ഡര്‍ സമയത്ത് നല്‍കാതെയും കടലാസും മഷിയും ലഭ്യമാക്കാതെയും പ്രതിദിന പ്രവര്‍ത്തനക്ഷമത ഉയര്‍ത്താതെയും അധികൃതര്‍ മനഃപൂര്‍വം പാഠപുസ്തകക്ഷാമം ക്ഷണിച്ചു വരുത്തുകയായിരുന്നു. ഈ കാലതാമസം പറഞ്ഞ് പാഠപുസ്തകങ്ങളുടെ അച്ചടി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി സ്വകാര്യപ്രസ്സിനെ ഏല്‍പ്പിച്ചു. ഇതില്‍ വന്‍ അഴിമതിയും ക്രമക്കേടുകളും ടെന്‍ഡര്‍ കണ്ടീഷന്‍ ലംഘനവും നടന്നിട്ടുണ്ട്. അതിനാല്‍ ഇതിനെക്കുറിച്ച് ലോകായുക്തയുടെ അന്വേഷണംവിഭാഗത്തെക്കൊണ്ട് അനേ്വഷിപ്പിക്കണമെന്ന് നവാസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ പാഠപുസ്തകങ്ങള്‍ ജൂണ്‍ 30-നകം അച്ചടി പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍ക്ക് നല്കാന് സാധിച്ചില്ലായെങ്കില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ റദ്ദ് ചെയ്യിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും പാഠപുസ്തകങ്ങളുടെ പൂര്‍ണമായ അച്ചടിയും ജില്ലാതലത്തിലുള്ള വിതരണവും നടന്നിട്ടില്ല. അനേ്വഷണ ഉദേ്യാഗസ്ഥരായ ഡിവൈഎസ്പിമാര്‍ പരാതിക്കാരനില്‍ നിന്നും കെബിപിഎസ് അധികൃതരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട വിവിധവകുപ്പുകളില്‍ നിന്ന് ഫയലുകളും മറ്റ് രേഖകളും എഡിജിപി ബി. സന്ധ്യ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ അച്ചടിയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ലോകായുക്ത ഈ വരുന്ന ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: