തിരുവനന്തപുരം: കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിനായി ഒരു കിലോഗ്രാം തൂക്കത്തില്‍ നിര്‍മിക്കുന്ന സ്വര്‍ണക്കപ്പിന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
ശില്‍പ്പി കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്യുന്ന സ്വര്‍ണക്കപ്പ് മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കും. അബ്ദുള്‍ കലാമിന്റെ പ്രധാന കര്മമേഖലകളുടെ ആശയങ്ങള്‍ കൂടി പ്രതിഫലിക്കുന്ന രൂപത്തിലുള്ളതായിരിക്കും കപ്പ്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗോള്‍ഡ് കപ്പ് എന്ന പേരിലായിരിക്കും കപ്പ് അറിയപ്പെടുക.
സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഓരോ രൂപ പിരിച്ച് 44 ലക്ഷത്തില്‍പ്പരം രൂപ സ്വരൂപിച്ചാണ് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തുന്നത്. വിദ്യാര്‍ഥികള്‍ മിഠായി വാങ്ങാന്‍ ചെലവിടുന്ന ഒരു രൂപ സ്വര്‍ണക്കപ്പിന് നല്‍കുക എന്ന നിര്‍ദ്ദേശത്തോടെ ‘മിഠായിക്ക് ഒരു കപ്പ്’ എന്ന പദ്ധതി പ്രകാരമാണ് പണം സ്വരൂപിച്ചത്. കഴിഞ്ഞ വര്‍ഷം തിരൂരില്‍ നടന്ന ശാസ്ത്രോത്സവത്തില്‍ കപ്പ് നല്‍കാനായിരുന്നു തീരുമാനമെങ്കിലും ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ അസൗകര്യം കാരണം സമയത്തു പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: