തിരുവനന്തപുരം: കമ്പ്യൂട്ടര്‍വത്കരണത്തിന്റെ പേരില്‍ കേന്ദ്രഫണ്ട് ചെലവഴിച്ച് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളില്‍ വന്‍ അഴിമതി നടക്കുകയാണെന്നും ഇക്കാര്യത്തില്‍ സിബിഐയെക്കൊണ്ട് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്.
പോലീസ് സേനയുടെ നവീകരണത്തിന്റെ മറവില്‍ നടന്ന വന്‍തട്ടിപ്പ് സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന് വലിയ നാണക്കേടാണ്. ഇ-ബീറ്റ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കടലാസ് കമ്പനിയായ വൈഫിനിറ്റി ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് കരാര്‍ നല്‍കിയത് ഒരു പ്രീ ക്വാളിഫിക്കേഷന്‍ ക്രൈറ്റീരിയയും ഇല്ലാതെയാണ്. പദ്ധതി ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഴുവന്‍ തുകയും കമ്പനിക്ക് നല്കി. പോലീസ് ആസ്ഥാനത്ത് അരങ്ങേറിയ അഴിമതി പോലീസിന്റെ മറ്റൊരു വിംഗിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് നാട്ടുകാരുടെ കണ്ണില്‍ മണ്ണിടാനാണ്. വന്‍അഴിമതിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി ആയിരിക്കണം അന്വേഷണം നടത്തേണ്ടത്.
ജന്റത്തിന്റെ പണം ഉപയോഗിച്ച് തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകള്‍ മാക്റാഡ് സോഫ്റ്റ്വെയര് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നല്‍കിയിരുന്ന പദ്ധതിയും അതുപോലെ തന്നെ കെഎസ്ആര്‍ടിസി ടിക്കറ്റിംഗ് മെഷീനുകള്‍ക്കായി ക്വാണ്ടം എയോണ്‍ എന്ന സ്ഥാപനത്തിന് നല്കിയ കരാറും ത്രിജി കണക്ഷനുവേണ്ടി ചെലവഴിക്കുന്ന തുകയും അന്വേഷണ വിധേയമാക്കണം. ഭീമമായ തുക മുടക്കി വാങ്ങിയിരിക്കുന്ന ജിപിആര്‍എസ് ട്രാക്കിംഗ് മെഷീനും ഇന്ന് ഉപയോഗ ശൂന്യമായിരിക്കുകയാണ്. ഇതിന്റെയൊക്കെ മറവില്‍ നടന്നത് കോടികളുടെ കൊള്ളയാണെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: