കൊച്ചി: സിമി മുന്‍ നേതാക്കളുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ഖുറാന് സെമിനാര്‍ വിവാദമാകുന്നു. നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സിമിയുടെയും നിരവധി ഭീകരവാദക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെയും നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിക്കൊപ്പമാണ് സര്‍വ്വകലാശാല ഔദ്യോഗികമായി പങ്കുചേര്‍ന്നത്.
പുതുതായി രൂപീകരിക്കപ്പെട്ട ടിബ്യന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുറാനിക് റിസര്‍ച്ച് ആന്റ് അസ്സിമിലേഷന്‍ എന്ന സംഘടനയും സര്‍വ്വകലാശാലയിലെ ഇസ്ലാമിക് ചെയറും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഈ മാസം ഒന്നിന് ‘ദ ഹൈവെയ്സ് ഓഫ് ഖുറാനിക് റിസര്‍ച്ച്’ എന്ന പേരില്‍ സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുസ്സലാമാണ് ഉദ്ഘാടനം ചെയ്തത്. സിമിയുടെ മുന്‍ നേതാക്കളും നിലവില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുമായ പി. കോയ, എ.ഐ. വിലായത്തുള്ള, പി.എം. ഇസാഖ്, ടി.കെ. ആറ്റക്കോയ തങ്ങള്‍ എന്നിവരായിരുന്നു പരിപാടിയിലെ പ്രാസംഗികര്‍.
ഇരുനൂറോളം പേര് പങ്കെടുത്ത പരിപാടിയില്‍ അമ്പതോളം പേര് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നു. നയീം തോട്ടത്തില്‍, അബ്ദുള്ളക്കുട്ടി, സി. അബൂബക്കര്‍, ഫഹദ് ആലപ്പുഴ, ടി.സി. മെഹ്ബൂബ്, എ. അബ്ബാസലി എന്നിവരും ഹുബ്ലി തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ടിരുന്ന യഹിയ കമ്മുക്കുട്ടിയും പരിപാടിയില്‍ പങ്കെടുത്തവരില്‍പ്പെടുന്നു.
അക്കാദമിക് സമൂഹത്തെ അപമാനിക്കുന്ന വിവാദ പ്രസംഗങ്ങളാണ് പരിപാടിയില്‍ നടന്നത്. സര്‍വ്വകലാശാല പഠനം ഒന്നും നല്‍കുന്നില്ലെന്നും അതിനേക്കാള്‍ ഖുറാനില്‍ നിന്നാണ് പഠിക്കേണ്ടതെന്നുമായിരുന്നു സംഘടനയുടെ ഭാരവാഹിയായ എ.ഐ. വിലായത്തുള്ള പ്രസംഗിച്ചത്. എല്ലാ ശാസ്ത്ര സാമൂഹ്യ വിഷയങ്ങളുടെയും ഉത്ഭവം ഖുറാനാണെന്നും വിലായത്തുള്ള പറഞ്ഞു. തന്റെ സാനിധ്യത്തില്‍ നടന്ന പ്രസംഗത്തിനെതിരെ പ്രതികരിക്കാന്‍ പോലും വിസി തയ്യാറായില്ല.
തീവ്ര സംഘടനകളുടെ ആശയപ്രചാരണത്തിന് സര്‍വ്വകലാശാല വേദിയൊരുക്കിയതില്‍ അക്കാദമിക് സമൂഹത്തില്‍ പ്രതിഷേധം ശക്തമാണ്. ഇസ്ലാമിക് ചെയര്‍ നിരോധിത സംഘടനകളുടെ നേതാക്കള്‍ക്ക് മാന്യത നല്‍കാനുള്ള വേദിയാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: