മാരാരിക്കുളം: കൊല്ലത്ത് നാളെ നടക്കുന്ന എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും സ്റ്റേ ചെയ്യുന്നതിനായി ഫയല്‍ ചെയ്തിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. യോഗത്തിന്റെ 110-ാമതു വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നിയമാനുസൃതമല്ലാത്തതിനാല്‍ തടയണമെന്നാവശ്യപ്പെട്ട് യോഗാംഗങ്ങളായ ജി. ചന്ദ്രബാബു, സി.എസ്. സുജാതന്‍, സി.എന്‍. ബാലന് എന്നിവര്‍ ചേര്‍ന്നു നല്കിയ റിട്ട് ഹര്‍ജിയാണ് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ തള്ളിയത്.
കമ്പനി നിയമം അനുസരിച്ച് എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശവും പൊതുയോഗത്തിന് നോട്ടീസ് ലഭിക്കാന്‍ അവകാശവും ഉണ്ടെന്നും 1966 വരെ പൊതുയോഗത്തിന് എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്രഗവണ്മെന്റിന്റെ 1974ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 200 അംഗങ്ങള്‍ക്കു ഒരു യോഗ വാര്‍ഷിക പ്രതിനിധിയെ വീതം തെരഞ്ഞെടുത്താണ് വാര്‍ഷിക പൊതുയോഗം കൂടുന്നതും തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത് എന്നായിരുന്നു യോഗത്തിനായി ഹാജരായ അഭിഭാഷകരുടെ വാദം.
യോഗം ലിമിറ്റഡ് ഷെയര്‍ കമ്പനി അല്ലെന്നും ലിമിറ്റഡ് ഗ്യാരണ്ടി കമ്പനിയാണെന്നും യോഗത്തിനു മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ശാഖകളും, യൂണിയനുകളും ഉള്ളതിനാല്‍ കേന്ദ്രഗവണ്മെന്റിന്റെ അധികാരത്തില്‍ യോഗം വരുമെന്നും കേരളത്തിലും പുറത്തുള്ളവര്‍ക്കും പൊതുയോഗത്തില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ഷിക പൊതുയോഗം തടയണമെന്നാവശ്യപ്പെട്ട് റിട്ട് ഫയല്‍ ചെയ്ത ഹര്‍ജിക്കാര്‍ക്കു ഉദ്ദേശ ശുദ്ധിയുമില്ലെന്നായിരുന്നു യോഗത്തിന്റെ വാദം. യോഗത്തിന് വേണ്ടി അഭിഭാഷകരായ എ. എന്‍. രാജന് ബാബു, പി. ഗോപാലകൃഷ്ണന്, എ. ആര്. ഈശ്വര്‍ലാല്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: