കൊച്ചി: സരിതയുടെ ഫോണ്‍ വിളികളുടെ വിശദവിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് താനും സംഘവുമാണെന്നാരോപിച്ച് തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് എസ്ഐ ബിജു ജോണ്‍ ലൂക്കോസ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനു മുന്നില്‍ വ്യക്തമാക്കി.
സരിത എസ് നായരെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തു പോയതുമുതല്‍ തുടങ്ങിയതാണിത്. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം താന്‍ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് സ്ഥലം മാറ്റപ്പെട്ടുവെങ്കിലും ഇപ്പോഴും അതിന്റെ പേരില്‍ പീഡനമനുഭവിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് ഫോണിലൂടെ വിവരം നല്‍കിയെന്ന ആരോപണമുന്നയിച്ച് തനിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുകയാണ്. സര്‍വ്വീസില്‍ തുടരാന്‍ കഴിയാത്തത്ര ദു:സ്സഹമാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണം തെറ്റാണ്. മാധ്യമങ്ങളില്‍ വന്നത് ഒരു വര്‍ഷം മുന്‍പുള്ള വിവരങ്ങളാണ്. താന്‍ സൈബര്‍സെല്‍ വഴി ശേഖരിച്ചത് 2013 ജൂണ്‍ മാസത്തെ വിവരം മാത്രമായിരുന്നു.
തങ്ങള്‍ക്കെതിരായ വകുപ്പുതല അന്വേഷണത്തിനൊടുവില്‍ തലശ്ശേരി സിറ്റിപൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലിസ് ഓഫീസറായിരുന്ന നിജേഷിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതായാണ് ഏറ്റവും ഒടുവില്‍ അറിയാന്‍ കഴിഞ്ഞത്. തലശേരി പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരിക്കുമ്പോള്‍ ലക്ഷ്മി എസ് നായര്‍ എന്ന സരിത നായര്‍ക്കെതിരെ 2012 നവംബര്‍ 21നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 ഡോക്ടര്‍മാര്‍ ചേര്‍ന്ന് നല്കിയ സ്വകാര്യ അന്യായം കോടതിവഴിയാണ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയത്. അതിനുശേഷം 2013 മെയ് വരെ കേസന്വേഷണം കാര്യമായി മുന്നോട്ടു കൊണ്ടുപോകാനായില്ല.
സരിതയുടെ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ ശേഷം ഇവരെ പിടികൂടുന്നതിനായി തന്റെ കീഴില്‍ അഞ്ചംഗ സംഘം 2013 ജൂണ്‍ രണ്ടിന് തലശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയിരുന്നു. വിവരം തെറ്റാണെന്ന് മനസ്സിലായതിനാല്‍ മടങ്ങിപ്പോന്നു. സരിത ഫഌറ്റിലുണ്ടെങ്കില് അറസ്റ്റ് ചെയ്യുന്നതിനായി വനിതാ പൊലീസ് ഓഫീസറെയും കൂടെക്കൂട്ടിയിരുന്നു. പിന്നീട് സൈബര്‍ സെല്ലില്‍ നിന്ന് നിന്നറിഞ്ഞത് സരിത ചെങ്ങന്നൂര്‍- മാവേലിക്കര ഭാഗത്താണെന്നായിരുന്നു. ഇതിനിടെ സൈബര്‍ സെല്ലില്‍ നിന്ന് ഒരുദ്യോഗസ്ഥന് വിളിച്ച് സരിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേരള പൊലീസിന്റെ മറ്റൊരു വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും അവരെ ബന്ധപ്പെടാനും പറഞ്ഞു.
കിട്ടിയ വിവരമനുസരിച്ച് പെരുമ്പാവൂര്‍ സിഐയെ വിളിച്ചു. ഡിവൈഎസ്പിയാണ് കേസന്വേഷിക്കുന്നതെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും പെരുമ്പാവൂര്‍ സിഐ പറഞ്ഞു. ഡിവൈഎസ്പിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുത്തില്ല. പിന്നീട് രാത്രി എട്ടുമണിയോടെ സരിതയുടെ വീട് ഇടപ്പഴഞ്ഞിയിലാണെന്നറിഞ്ഞ് അവിടെ എത്തിയപ്പോള്‍ താന്‍ കണ്ടത് പെരുമ്പാവൂര്‍ പൊലീസ് അവിടെ നില്‍ക്കുന്നതാണെന്നും ബിജു ജോണ്‍ ലൂക്കോസ് പറഞ്ഞു.
അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തുപോയ പോലീസ് സംഘത്തിലുണ്ടായിരുന്ന എ ആര് ശ്രീജ എന്ന വനിതാ പൊലീസ് ഓഫീസറെയും ഇന്നലെ വിസ്തരിച്ചു. സരിതയെയാണ് അറസ്റ്റ് ചെയ്യാന്‍ പോകുന്നതെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്ന് ശ്രീജ പറഞ്ഞു. ഉച്ചയോടെ തന്നോട് വീട്ടിലേക്ക് മടങ്ങിപ്പൊയ്ക്കൊള്ളാന്‍ ബിജു പറഞ്ഞുവെന്നും തുടര്‍ന്നുള്ള രണ്ടു ദിവസം തനിക്ക് ലീവ് അനുവദിച്ചുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: