കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.അബ്ദുല്‍ സലാം പറയുന്നു. ഇംഗ്ലീഷും മലയാളവും അറിയാത്തവര്‍പോലും സിന്‍ഡിക്കേറ്റ് അംഗമായി നിയമിക്കപ്പെടുന്നു എന്ന്. അത്തര്‍ വിറ്റുനടക്കുന്നവരെയും സിന്ഡിക്കേറ്റംഗമാക്കുന്നു എന്നും അദ്ദേഹം വിലപിക്കുന്നു.
ഇവരെയൊക്കെ നിയന്ത്രിക്കുന്ന വമ്പന്‍സ്രാവുകളെ നേരിടാന്‍ തനിക്കു ശക്തിയില്ലെന്നും ഡോക്ടര്‍ അബ്ദുള്‍ സലാം പറയുമ്പോള്‍ അതിശയിച്ചിട്ടു കാര്യമില്ല. കാരണം കുടനന്നാക്കുന്നവരെ അദ്ധ്യാപകരായി നിയമിക്കുന്നെന്ന ആക്ഷേപം നാം പണ്ടേ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത്തര്വില്പനക്കാരിലെത്തി നില്ക്കുന്നു. നാളെ ഒരുപക്ഷേ ആക്രിക്കച്ചവടക്കാരും നിയമിതരായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും യൂണിയനുകളുടെ വെറും അടിമകളാണെന്നും നരകതുല്യമായിരുന്നു തന്റെ അവിടുത്തെ ഔദ്യോഗിക കാലഘട്ടം എന്നും അനുസ്മരിക്കുന്ന വിസിയ്ക്ക് അതുകൊണ്ടു പക്ഷേ ഒരു ഗുണമുണ്ട്. ഇനി നരകദര്ശനമുണ്ടായാല് പോലും അദ്ദേഹത്തിന് ഭയമുണ്ടാകില്ല.
പ്രോസിക്യൂഷന് നേരിടുന്ന മുന്‍ കേരള യൂണിവേഴ്സിറ്റി വി.സി., യോഗ്യതില്ലാത്തതിനാല് പിരിച്ചുവിടേണ്ടിവന്ന മറ്റൊരു വിസി; ലക്ഷങ്ങള്‍ മുടക്കി വ്യാജഡോക്ടറേറ്റുകള് നേടി യുജിസി ശമ്പളം വാങ്ങുന്ന പ്രൊഫസര്‍മാര്‍. ആകെക്കൂടി നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തു വന്‍ അഭ്യാസങ്ങള്‍ തന്നെയാണ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: