കേരളത്തിലെ പോലീസ് സംവിധാനം പരാജയമാണെന്നും ഭരണഘടനാപരമായ തുല്യനീതിയും സംരക്ഷണവും ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ പോലും ലംഘിക്കപ്പെടുന്നതായും ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നു.കൊല്ലം കുണ്ടറയില്‍ വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മക്ക് നേരെ ഗുണ്ടാആക്രമണമുണ്ടാത് സംബന്ധിച്ച കേസിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. തന്നെ വീട്ടില്‍ അതിക്രമിച്ചു കയറി ചില ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും വീട്ടമ്മയുടെ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുത്തില്ല.
ഭാരതത്തില്‍ പൊതുവെ പോലീസ് സംവിധാനത്തില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. പക്ഷെ കേരള പോലീസാണ് അഴിമതിക്കും സമ്പന്നരായ തടവുകാരെ പ്രീണിപ്പിച്ച് കൊള്ളലാഭം ഉണ്ടാക്കുന്നതിനും മുന്നില്‍ നില്‍ക്കുന്നത്. കേരള പോലീസിന്റെ കീഴില്‍ കസ്റ്റഡിമരണങ്ങളും തുടര്‍ക്കഥയാണ്. ജൂണില്‍ രണ്ടോളം കസ്റ്റഡിമരണങ്ങള് ഉണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വഴിയില്‍ വഴക്കുണ്ടാക്കിയവരില് ഒരാള്‍ സ്റ്റേഷനില്‍വെച്ച് മരണപ്പെട്ടതും പോലീസ് മര്‍ദ്ദനംമൂലമാണെന്ന ആരോപണമുണ്ട്. കേരള പോലീസിന് നവീനമായ പരിശീലനങ്ങളോ പുതിയ അന്വേഷണരീതികളോ പരിചിതമല്ലാത്തത് സര്‍ക്കാരിന്റെകൂടി വീഴ്ചയാണെന്ന് മനുഷ്യാവകാശ കമ്മീഷനും വിമര്‍ശിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ തടയല്‍, കുറ്റാന്വേഷണം, നിയമപരിരക്ഷ, പൊതുജനങ്ങളുടെ പരാതികള്‍ അന്വേഷിക്കുക, ട്രാഫിക് നിയന്ത്രണം എന്നീ സുപ്രധാന വിഷയങ്ങളില്‍ കേരള പോലീസ് പരാജയമാണ്.
അടുത്തിടെയാണല്ലോ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ പോലീസ് സംരക്ഷണത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വീട്ടുകാരോടൊപ്പം വിരുന്നുണ്ണാന്‍ തടവറയില്‍നിന്നും മോചിപ്പിച്ച് പോലീസ് എസ്കോര്‍ട്ടോടുകൂടി പോയത്. അതേസമയം പാവങ്ങളുടെ പരാതിയില്‍ യാതൊരു അന്വേഷണവും പോലീസ് നടത്തുന്നില്ല. ചന്ദ്രബോസ് വധക്കേസില്‍ പോലീസ് സുപ്രധാന തെളിവുകള്‍വരെ നശിപ്പിച്ചിരുന്നു. ജയിലില്‍ നിസാമിന് പോലീസ് സുഖവാസമാണ് ഒരുക്കിയിരിക്കുന്നത്.
പോലീസ് ഉറപ്പാക്കേണ്ട നീതി തേടി പൗരന്മാര് കോടതി കയറിയിറങ്ങേണ്ടിവരരുതെന്നും പൊതുനിയമം നടപ്പാക്കാനും നിയമലംഘകര്‍ക്കെതിരെ നടപടി ഉറപ്പാക്കാനും പോലീസ് കര്‍ശനമായി ഇടപെടണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേരള പോലീസ് പെര്‍ഫോമന്‍സ് ആന്റ് അക്കൗണ്ടബിലിറ്റി കമ്മീഷനും പോലീസിന് കൂടുതല്‍ നൈപുണ്യവും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കണമെന്നു നിര്‍ദ്ദേശം നല്കിയിരിക്കുന്നു. കേരളത്തിലെ ഗുരുതരമായ പ്രശ്നം പോലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിതബന്ധമാണ്. പോലീസ് ആക്ട് നിര്‍ദ്ദേശിക്കുന്ന സ്വഭാവദാര്‍ഢ്യവും കേരള പോലീസിനില്ല. ഒരു പുതിയ പോലീസ് ആക്ട് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പക്ഷെ ഭരണാധികാരികള്‍ അതിന് മുന്‍കൈയെടുക്കാത്തത് അവര്‍ നിയമപാലകരെയല്ല, അവരുടെ കയ്യിലെ കാക്കിച്ചട്ടുകങ്ങളെയാണ് ആഗ്രഹിക്കുന്നത് എന്നതിനാലാണ്.
ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന്റെ സാഹചര്യം പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. കൊല്ലം കുണ്ടറയില്‍ വീട്ടമക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണക്കേസില്‍ സ്ത്രീത്വംപോലും അപമാനിതയായിട്ടും അവരുടെ പരാതി പോലീസ് നിരാകരിച്ചുവെന്നത് ഗുരുതരമായ കൃത്യവിലോപം മാത്രമല്ല കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കലുമാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്ക്ക് പരാതി നല്‍കിയപ്പോഴാണ് പോലീസ് കേസെടുക്കാന്‍പോലും തയ്യാറായത്. പരാതിക്കാരിയുടെ ചിത്രസഹിതമുള്ള പരാതി സത്യമാണെങ്കില്‍ അത് ഞെട്ടിക്കുന്നതും അതീവഗൗരവമുള്ളതുമാണെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഹൈക്കോടതിയുടെ ഈ വിമര്‍ശനം പോലീസിനുള്ള കുറ്റപത്രമാണ്. ഈ കേസന്വേഷണത്തിന് കൊല്ലം ജില്ലക്ക് പുറത്തെ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടതുതന്നെ അടിവരയിടുന്നത് പോലീസിന്റെ പക്ഷപാതിത്വത്തിനാണ്.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത അന്വേഷണം വേണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. ഉത്തരവിന്മേല് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടത് കോടതിക്ക് മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും കൂടിയാണ്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പോലീസ് കേരളത്തില്‍ നിരന്തരം വിമര്‍ശനം നേരിടുകയാണ്. പണമുളളവന്റെ പക്ഷത്തു നില്ക്കുക മാത്രമല്ല അവര്‍ക്കുവേണ്ടി എന്തു അതിക്രമം കാണിക്കുവാനും ചില പോലീസുകാര്‍ക്ക് മടിയില്ല.
മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്പോലും പലപ്പോഴും ഇതിന് ഒത്താശ ചെയ്യുകയാണ്. നിരപരാധികളെ കേസില്‍ കുടുക്കി അവരില്‍നിന്ന് പണം പിടുങ്ങുന്ന പോലീസുകാരെ എത്രവേണമെങ്കിലും കാണാന്‍ കഴിയും. രാഷ്ട്രീയ ഇടപെടലില്‍ക്കൂടി മാത്രമേ പോലീസില്‍നിന്നും നീതി ലഭിക്കുകയുള്ളൂവെന്നത് എത്ര പരിതാപകരമാണ്. കാക്കിക്കുള്ളിലെ പുഴുക്കുത്തുകളെയും കൊള്ളരുതാത്തവരെയും കര്‍ശനമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാനാവാത്ത അവസ്ഥ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: