ന്യൂദല്‍ഹി: കൊടും ഭീകരനും മുംബൈ ബോംബ് സ്ഫോടനപരമ്പരക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായിരുന്ന യാക്കൂബ് മേമന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി ജഡ്ജിക്ക് വധഭീഷണി. ജസ്റ്റീസ് ദീപക് മിശ്രയ്ക്കാണ് അജ്ഞാതന്റെ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് എത്ര സുരക്ഷയുണ്ടെങ്കിലും ഞങ്ങള്‍ കൊല്ലും എന്നാണ് ഭീഷണി.ഭീഷണിയെത്തുടര്‍ന്ന് ജസ്റ്റീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
മേമന്റെ അവസാനത്തെ ഹര്‍ജി തള്ളിയ മൂന്നംഗ ബഞ്ചിലെ അംഗമാണ് ദീപക് മിശ്ര. 93ലെ ഭീകരാക്രമണക്കേസിലെ പ്രതിയായ മേമനെ 22 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ ജൂലൈ 30നാണ് നാഗ്പ്പൂര്‍ ജയിലില്‍ തൂക്കിക്കൊന്നത്.
ജസ്റ്റീസിന് ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ ദല്‍ഹിയിലെ തുഗഌക് റോഡ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജസ്റ്റീസിന്റെ കാവല്ക്കാരന് ആരോ കത്ത് നല്കി മടങ്ങുകയായിരുന്നു.
ജൂലൈ 30ന് പുലര്‍ച്ചെയാണ് മിശ്രയും ജസ്റ്റിസുമാരായ അമിതാവ് റോയിയും പ്രഫുല്ല പാന്തും ഉള്‍പ്പെട്ട ബെഞ്ച് മേമന്റെ അവസാന ഹര്‍ജി തള്ളിയത്. യാക്കൂബ് മേമന് നിയമപരമായി പോരാടാനുള്ള എല്ലാ അവസരങ്ങളും നല്‍കിയിരുന്നുവെന്നും ബെഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു. രാവിലെ ആറരയോടെ മേമനെ തൂക്കിലേറ്റിയ ശേഷം മൂന്നു പേര്‍ക്കുമുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തി, പണം നല്കി, ബോംബുകള്‍ വയ്ക്കാന്‍ വാഹനങ്ങള്‍ വാങ്ങി നല്കി, ഭീകരര്‍ക്ക് പരിശീലനം നേടാന്‍ പാക്കിസ്ഥാനില്‍ പോകാന്‍ വിമാനടിക്കറ്റ് വാങ്ങി നല്കി തുടങ്ങിയ കുറ്റങ്ങള്‍ മേമേന് ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
അതിനിടെ യാക്കൂബിനെ തൂക്കിലേറ്റുന്നതിന് അല്‍പ്പം മുന്‍പ് യാക്കൂബിന്റെ മൂത്ത സഹോദരനും കേസിലെ മുഖ്യപ്രതിയുമായ ടൈഗര്‍ മേമന് മുംബൈയിലെ തന്റെ വീടുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞു. തൂക്കിലേറ്റുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പായിരുന്നു വിളി. യാക്കൂബിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്നാണ് ടൈഗര്‍ തന്റെ ഉമ്മയോട് പറഞ്ഞത്. മറ്റൊരു കുടുംബാംഗവുമായും ടൈഗര്‍ സംസാരിച്ചിരുന്നു. മേമന്റെ വസതിയിലേക്കുള്ള കോളുകള്‍ നിരീക്ഷിച്ചിരുന്ന പോലീസ് ആ ശബ്ദം ടൈഗറിന്േറതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. മുഷ്താഖ് ടൈഗര്‍ മേമനും ദാവൂദ് ഇബ്രാഹിമും മറ്റും ചേര്‍ന്നാണ് സ്ഫോടന പരമ്പര നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: