തിരുവനന്തപുരം: ലളിത് മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ കോണ്‍ഗ്രസ് എം.പിമാര്‍ ഓടിയൊളിച്ചുവെന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി. ലളിത് മോദി വിഷയം അടക്കമുള്ള എന്തിനേയും കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക എന്നത് എം.പിമാരുടെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ ശബ്ദമാണ് എം.പിമാര്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. രക്ഷാബന്ധനോട് അനുബന്ധിച്ച് സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ സ്മൃതി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ലളിത് മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണോയെന്ന് പ്രതിപക്ഷത്തെ അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍, വെല്ലുവിളി ഏറ്റെടുക്കാതെ കോണ്‍ഗ്രസ് എം.പിമാര്‍ ഓടിയൊളിക്കുകയാണ് ചെയ്തതെന്നും സ്മൃതി പറഞ്ഞു.
രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കേന്ദ്ര മന്ത്രിയെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലെത്തിയ അവര്‍ തിരുവനന്തപുരം ജില്ലയില്‍ വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അതിനിടെ മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച മൂന്നു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സോണിയ ഗാന്ധിക്കെതിരായ സ്മൃതി ഇറാനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: