രണ്ടാഴ്ചകള്‍ക്കുമുമ്പ് ഒരു വിശിഷ്ടസന്ദര്ശകന് വീട്ടിലെത്തി. അപ്രതീക്ഷിതമായിരുന്നു ആ വരവ്. ഏതാനും മണിക്കൂര്‍ മുമ്പു മാത്രമാണ് ഞങ്ങളുടെ ഗ്രാമത്തിലെ സാന്ദീപനി വിദ്യാലയത്തിന്റെ സര്‍വസ്വവുമായ ആര്.ബാലചന്ദ്രന്, വിദ്യാഭാരതിയുടെ സംസ്ഥാന സെക്രട്ടറി എ.സി.ഗോപിനാഥ് കാണാന്‍ വരുമെന്നറിയിച്ചത്. ഗോപിനാഥ് ഒട്ടും അപരിചിതനല്ലാത്തതിനാല് വളരെ സന്തോഷമായി. അടിയന്തരാവസ്ഥയ്ക്കു വളരെ മുമ്പുതന്നെ, ഞാന്‍ ഭാരതീയജനസംഘത്തിന്റെ സംസ്ഥാന സംഘടനാകാര്യദര്‍ശിയായിരുന്ന കാലത്ത് കാസര്‍കോട് യാത്രാവേളകളില്‍, കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. കാഞ്ഞങ്ങാടിനടുത്ത് ഏച്ചിക്കാനം എന്ന പുരാതനമായ കുടുംബത്തിലെ അംഗമാണ്.
അദ്ദേഹത്തിന്റെ അച്ഛനാകട്ടെ മറ്റൊരു കുടുംബമായ കോടോത്തു അംഗവും. ഗോപിനാഥ് അവരുടെ ഒരു കെട്ടിടത്തില്‍ സഹപാഠികളോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീടദ്ദേഹം കര്‍ണാടകത്തില്‍നിന്ന് നിയമബിരുദവും നേടി. 1982 ല്‍ കേരളനിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വിശാല ഹിന്ദു സമ്മേളനവും ബിജെപിയും ധാരണയോടെ മത്സരിച്ചപ്പോള്‍ ഉദുമ സീറ്റിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. 9000 ലേറെ വോട്ടുകള്‍ അന്ന് അദ്ദേഹത്തിനു ലഭിച്ചത് ഒരു നല്ല നേട്ടമായാണ് കരുതപ്പെട്ടത്.
ഗോപിനാഥ് വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തെ കൊണ്ടുവന്ന ബിനു എന്ന മണിയോടു ഈ ലേഖകനുമായുള്ള തന്റെ ബന്ധത്തെപ്പറ്റി പറയുകയുണ്ടായി. സംഘത്തെ ശക്തമായി വിമര്‍ശിക്കുന്നയാളും, ഉറച്ച കോണ്‍ഗ്രസുകാരനുമായ അച്ഛന് കോടോത്തു രാഘവന് നായരെ വീട്ടില്‍ വന്നുകണ്ട് സംഘത്തിനുവേണ്ടി ആദ്യമായി പണം സംഭാവന വാങ്ങിയ ആളാണ് എന്നു പറഞ്ഞപ്പോള്‍ എനിക്കും അതു പുതിയ അറിവായിരുന്നു.
ജന്മഭൂമി ആരംഭിക്കുന്നതിനുമുമ്പ്, (അന്നു പേരുപോലും നിശ്ചയിച്ചിരുന്നില്ല), അതിനാവശ്യമായ ധനം ഓഹരികളായി സംഭരിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്നതിനാല്‍ കാസര്‍കോട് താലൂക്കില്‍ ഏതാനും ദിവസം ചെലവഴിക്കാന്‍ നിശ്ചയിച്ചിരുന്നു. നഗരത്തില്‍ ശ്രമം വിജയകരമായി. കുറ്റിക്കോല്‍, ബന്ദടുക്ക മുതലായ ഉള്‍പ്രദേശങ്ങളില്‍ പോകുന്നത് പ്രയോജനകരമായിരിക്കുമെന്ന ധാരണയില്‍ കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, തുറവൂര്‍ പങ്കജ്, മാലിങ്കുനായര്, രാമശാസ്ത്രി തുടങ്ങിയവരുടെ സഹായത്തോടെ പലരെയും കാണാന്‍ പോയി. പരിമിതമായ യാത്രാസൗകര്യങ്ങളേ അവിടെയുണ്ടായിരുന്നുള്ളൂ. ഉച്ചവരെ ഒരുവിധം ഫലപ്രദമായി സമയം കഴിഞ്ഞു. അവിടെനിന്ന് എട്ടുമൈല്‍ അകലെ ബന്ദടുക്ക വരെ ബസ്സില്‍ പോയി, അവിടെനിന്ന് ഒരെട്ടു കി.മീ. കൂടി നടന്ന് വേണ്ടിയിരുന്നു രാഘവന്‍നായരുടെ വീട്ടിലെത്താന്‍.
അന്ന് ബസ്സ് വരായ്കയാല്‍ ഞങ്ങള്‍ ബന്ദടുക്കവരെ നടന്നു. അവിടെ കോട്ടക്കാല്‍ ശാഖാ സമയമാണ് മാസ്റ്റര്‍ മടങ്ങിപ്പോയി. അവിടത്തെ സ്വയംസേവകര്‍ ആ എട്ടു കി.മീ. ലും കൊണ്ടുപോയി. ഭാഗ്യത്തിനു ഗോപിനാഥ് ഉണ്ടായിരുന്നു. ആ സന്ദര്‍ശനം വിജയകരമായി. സംഘത്തോടുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഘനീഭൂതമായ അന്തരീക്ഷം അന്ന് ഉരുകാന്‍ ആരംഭിച്ചുവത്രേ. അന്നത്തെ യാത്ര അവിടെയും അവസാനിച്ചില്ല. ഒരഞ്ചു കി.മീ. കൂടി ഇരുട്ടത്ത് കാട്ടില്‍ കൂടി കൊണ്ടുപോയിട്ടാണ് കൂടെയുണ്ടായിരുന്നവര്‍ വിരിവെക്കാന്‍ എന്നെ അനുവദിച്ചത് ജന്മഭൂമിക്കുവേണ്ടി നടത്തിയ ഒഡീസി ആയിരുന്നു അതെന്നു പറയാം.
പിറ്റേന്ന് നീണ്ട മലയിറക്കം കഴിഞ്ഞ് ബസ് കിട്ടി കുറ്റിക്കോല്‍ വന്നു. രാമശാസ്ത്രിയെ കണ്ടുകിട്ടി. അദ്ദേഹം പിന്നീട് അവിടെ താലൂക്ക് സംഘചാലകനായി. ഒന്നാന്തരം കര്ഷകന്. പോസ്റ്റല്‍ വകുപ്പില്‍ ജോലിയുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസമുണ്ട്. ഒരിക്കലും സാധാരണ അര്‍ത്ഥത്തില്‍ നന്നായി വേഷം ധരിച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല എന്നും അലക്കിയുടുക്കുന്നവയാണെങ്കിലും, ചുളിഞ്ഞതായിരിക്കും. കാസര്‍കോട് താലൂക്കില്‍ കണ്ടുവരുന്ന മറാഠാ; ഗോത്രത്തില്‍പ്പെട്ട ആളാണ്. ജാതി ആചാരപരമായ ധര്‍മശാസ്ത്രങ്ങള്‍ നന്നായി അറിയാം. വളരെ അംഗസമൃദ്ധിയുള്ള കുടുംബം. ഏറെയും പെണ്മക്കള്.
രാമശാസ്ത്രി ഷെയര്‍ സമാഹരണത്തില്‍ സ്വയം പങ്കുചേര്‍ന്നു. പുറമെ വേറെയും ചിലരെ പങ്കാളികളാക്കി. ഞങ്ങള്‍ ഒരുമിച്ചു യാത്രയാരംഭിച്ചു. ബസ്സില്‍ പുറപ്പെട്ടു പൊയിനാച്ചി എന്ന സ്ഥലത്താണ് പോകേണ്ടത്. വഴിക്കു ചന്ദ്രഗിരിപ്പുഴയിലെ പാലം കടന്നത് മനോഹരമായ കാഴ്ച നല്കി. പുളിനാക്ഷി എന്ന ദേവിയുടെ പേരാണ് പൊയിനാച്ചി ആയത് എന്ന് ശാസ്ത്രി വിശദീകരിച്ചു. അവിടെയും ചില ഗൃഹസ്ഥന്മാരെ കാണാന്‍ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി വിചാരിച്ച ഫലം ലഭിച്ചില്ല. പക്ഷേ പൊയിനാച്ചിയിലെ വിശാലമായ പറമ്പില്‍ നടന്നുവന്ന ശാഖയില്‍ പോകാന്‍ സാധിച്ചു. അവിടെ ഏതാനും പുരാവസ്തുക്കള്‍ കാണാന്‍ കഴിഞ്ഞത് പ്രത്യേകം ഓര്‍ക്കുന്നു. അനേകം കൊടക്കല്ലുകളും തളികക്കല്ലുകളും നിരന്നുനില്ക്കുന്നു. ചിലവ പൊളിഞ്ഞ സ്ഥിതിയിലാണെങ്കില്‍ മറ്റുചിലവ കേടുപാടുകളില്ലാത്തവയാണ്.
അടുത്ത ദിവസങ്ങളില്‍ കോഴിക്കോട്ട് ജനസംഘത്തിന്റെ സംസ്ഥാനസമിതി ചേരേണ്ടിയിരുന്നതിനാല്‍ മടങ്ങേണ്ടിവന്നു. തുടര്‍ന്നുള്ള ആഴ്ചയില്‍ മാപ്പിള ലഹളാ രക്തസാക്ഷി കണ്വെന്ഷന് കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ ആസൂത്രണം ചെയ്തിരുന്നു. കാഞ്ഞങ്ങാട്ടുനിന്നും തീവണ്ടിക്കു കോഴിക്കോട്ടെത്തി ജനസംഘ സമിതിയോഗം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. കാസര്‍കോടിന്റെ ഉള്നാടുകളില്നിന്നു കഴിച്ച ഭക്ഷണം വയറിന് സുഖിച്ചില്ല. രണ്ടുദിവസം കഴിഞ്ഞ് ജനസംഘകാര്യാലയത്തില്‍ ഞാന്‍ ഒറ്റയ്ക്കും അതിനു താഴത്തെ നിലയില്‍ കേസരി മാനേജര്‍ രാഘവേട്ടനും പരസ്യച്ചുമതല വഹിച്ചിരുന്ന രാമകൃഷ്ണനും മാത്രമായി. വയര്‍ ഭയങ്കരമായി ക്ഷോഭിച്ചു. അവര്‍ രാത്രിയില്‍ത്തന്നെ ഡോക്ടറെ വരുത്തി. ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
മാപ്പിള ലഹളാ രക്തസാക്ഷി കണ്വെന്ഷന് സംബന്ധിച്ച ഒരു കാര്യവും ശ്രദ്ധിക്കാനാവാതെ നിസ്സഹായനായി ആസ്പത്രി കിടക്കയില്‍ കിടക്കേണ്ടിവന്നു. ഒരാഴ്ചത്തെ ആ യാതന ഇന്നും ഓര്‍ക്കാന്‍ വയ്യ.സംഘപഥം എന്ന ഈ പംക്തിയില്‍ എഴുതുമ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ ചിന്തകള്‍ ശാഖാചംക്രമണം ചെയ്തു പോകുകയാണ്. എ.സി.ഗോപിനാഥിനെക്കുറിച്ചു പരാമര്‍ശിച്ചു ആരംഭിച്ചത് എവിടെയൊക്കെ ചെന്നെത്തി! അന്നത്തെ യാത്രയില്‍ പിന്നീട് പ്രയോജനം വന്നത് ജന്മഭൂമിക്കു മാത്രമായിരുന്നു.
മാപ്പിള ലഹളാ രക്തസാക്ഷി കണ്വെന്ഷന് സ്മരണിക പ്രസിദ്ധീകരിച്ചുവെന്നത് വിലപ്പെട്ട ഒരു രേഖയായി. അസുഖം അതിനെ അല്പം വൈകിപ്പിച്ചുവെന്നേയുള്ളൂ. അഞ്ചാറുവര്‍ഷം കൂടി കഴിയുമ്പോള്‍ ആ ലഹളയ്ക്ക് നൂറുവര്ഷമാവും. അന്നു നടക്കാനിടയുള്ള ആഘോഷങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയില്‍ അന്നത്തെ സ്മരണികയുടെ പുറങ്ങളും ചിത്രങ്ങളും അതിലെ അനുഭവ വിവരണങ്ങളും വിസ്മരിക്കപ്പെടാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: