യോഗയ്ക്ക് പല മാര്‍ഗ്ഗങ്ങളുണ്ട്. കര്‍മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, ലയയോഗം, ഹഠയോഗം, രാജയോഗം എന്നിവയാണവ.
തന്റെ സഹജീവികള്‍ ഓരോന്നിലും ഉള്ള ശക്തിയും പ്രപഞ്ച ശക്തിയും തമ്മില്‍ ഒരേ ഇണമുറിയാത്ത ബന്ധമാണെന്നും തനിയ്ക്കുണ്ടാകുന്ന ഏതൊരനുഭവവും ഈ പ്രപഞ്ചത്തിലെ തന്റെ കര്‍മഫലമാണെന്നും ഉള്ള തിരിച്ചറിവാണ് കര്‍മയോഗം. ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന് ഇതിനെ യോഗ കര്മ്മകസു കൗശലം എന്നു വിവക്ഷിക്കുന്നു.
തന്നിലിരിക്കുന്ന ജീവാത്മാവിന്റേയും പ്രപഞ്ചനാഥനായ പരമാത്മാവിന്റേയും ഒത്തുചേരലാണ് മോക്ഷം എന്നും അത് നേടുന്നതിന് സത്കര്‍മ്മത്തിന്റെ പ്രാധാന്യമെന്താണെന്നുമുള്ള പരമമായഅറിവിനെ ജ്ഞാനയോഗം എന്നുപറയുന്നു.
പരമാത്മാവിനെ തിരിച്ചറിഞ്ഞ് നിരന്തരമായ ഭക്തി, പ്രേമം, കര്‍മത്യാഗം എന്നിവയിലൂടെ മോക്ഷപ്രാപ്തി ലഭ്യമാക്കുന്ന മാര്‍ഗ്ഗം ഭക്തിയോഗം, കുറൂരമ്മ, ചെമ്പൈസ്വാമികള് എന്നിവര്‍ ഇതിനുദാഹരണങ്ങളാണ്. സംഗീതം, മന്ത്രോപാസന തുടങ്ങിയ അതീന്ദ്രീയാനുഭൂതികളിലൂടെ പരമാത്മസാക്ഷാത്കാരവും ആത്യന്തികലയവും നേടുന്നതിന് ലയയോഗം എന്നുപറയുന്നു. ഭക്ത മീര ഇവ രണ്ടിനും ഉദാഹരണമാണ്.
ഉത്തമവും ലോകപ്രശസ്തവുമായ സൃഷ്ടികള്‍ ഉരുത്തിരിയുന്നത് ഇത്തരം സപര്യകളിലൂടെയും യോഗാസാക്ഷാത്കാരങ്ങളിലൂടെയുമാണ്. സാധാരണ മനുഷ്യന് സാധിക്കുന്നതിലും അപ്പുറമുള്ള ഏതൊരുദാത്തസൃഷ്ടിയിലും യോഗയിലൂടെ നേടുന്ന ഈ പരമാത്മചൈതന്യം ദര്‍ശിക്കാവുന്നതാണ്.
മേല്പ്പറഞ്ഞവയില് നിന്നെല്ലാം വിഭിന്നമായി യോഗദര്‍ശനത്തിന്റെ ഉപജ്ഞാതാവായ പതജ്ഞലിമഹര്‍ഷി സാധാരണ മനുഷ്യര്‍ക്കായി പടിപടിയായ എട്ടുവിധം യോഗമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ആരോഗ്യത്തിനും മോക്ഷപ്രാപ്തിക്കും പുനര്ജന്മചക്രമുക്തിയായിട്ടാണ് ഇവ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആദ്യത്തെ നാലിനെ ഹഠയോഗം എന്നും അടുത്ത നാലിനെ രാജയോഗം എന്നും പറയുന്നു.
ശരീരവും മനസ്സും വിഭിന്നമല്ലാത്തതിനാല് ഒന്നില്‍ ഉണ്ടാകുന്ന ഏതൊരു ചലനവും മറ്റേതിനെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. മനസ്സ് അസ്വസ്ഥമായ ഒരാളിന് ഒരു നിമിഷം വെറുതെയിരിക്കാന്‍ കഴിയില്ല. അവന്റെ ചിന്തകള്‍ കലുഷിതമാകുമ്പോള്‍ ശരീരവും അസ്വസ്ഥമാകും. അതുപോലെ തന്നെ ശരീരം ആകെ അസ്വസ്ഥമായിരിക്കുന്ന ഒരാളുടെ മനസ്സും അസ്വസ്ഥമായിരിക്കും. ഈ തത്വത്തെ മുന്‍നിര്‍ത്തിയാണ് ഹഠയോഗത്തിലെ നാലുമുറകളായ യമം, നിയമം, ആസനം, പ്രാണായാമം എന്നിവ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹഠയോഗാഭ്യാസത്തിലൂടെ ശരീരമനസ്സുകള്‍ സ്വസ്ഥാവസ്ഥില് എത്തിയിട്ടുള്ള ഒരാള്‍ക്കുമാത്രമേ ഉന്നതമായ രാജയോഗത്തിലേക്ക് കടക്കാന്‍ അര്‍ഹതയുള്ളു. പരമാത്മസാന്നിധ്യം അനുഭവിക്കാനുള്ള മനസ്ഥിരതയും ശരീരദൃഢതയും ഉണ്ടായാല്‍ മാത്രമേ അടുത്ത നാലു മാര്‍ഗ്ഗങ്ങളായ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളു. മനസ്സിനെ ഉന്നതമായ തലങ്ങളില്‍ എത്തിച്ച് ദൃഢചിന്തകളും സമമനസ്കതയും ഏകാഗ്രതയും ലഭ്യമാക്കുന്നതാണ് രാജയോഗം. ജ്ഞാനത്തിലൂടെയും വിശ്വാസത്തിലൂടെയും ഇവ ഏറെക്കുറെ നേടാമെങ്കിലും നിരന്തരപരിശീലിനം കൊണ്ടുമാത്രമേ യോഗ ആത്യന്തികമായി സ്വായത്തമാക്കാന്‍ സാധിക്കുകയുള്ളു.
അനുഭവസാക്ഷാത്കാരത്തിലൂടെ വേദ്യമാകുന്ന ഒരു ശാസ്ത്രമാണ് യോഗ. യഥാര്‍ത്ഥ അനുഭവത്തിലൂടെയാണ് നാം യോഗയിലൂടെ ആര്‍ജിക്കുന്ന ശാരീരികവും മാനസികവുമായ ഊര്‍ജ്ജം, അനുഭൂതി, ആരോഗ്യം എന്നിവ അറിയുന്നത്. ഇന്ന് ഈ ശാസ്ത്രത്തിന്റെ വക്താക്കളായവരെല്ലാം തന്നെ യോഗ അനുഭവവേദ്യമാക്കിയിട്ടുള്ളവരാണ്. പ്രത്യേകമായ ഗവേഷണപര്യവേഷണങ്ങളുടെ ഉപോല്ബലകം ഇല്ലാതെതന്നെ യോഗയ്ക്ക് പ്രചുരപ്രചാരം സിദ്ധിച്ചതും ഇതുമൂലമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: