വിഗ്രഹാരാധനയില്‍ നാമൊക്കെ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. വിഗ്രഹത്തിന് നേരിയ കേടുവന്നാല്‍ പോലും നാം അതുപേക്ഷിച്ച് പുത്തന്‍ വിഗ്രഹം സ്ഥാപിക്കും. വീട്ടിലിരിക്കുന്ന ഭഗവത് പ്രതിമകളുടെ കാര്യവും മറിച്ചല്ല. ഒടയലോ പൊട്ടലോ വന്നാല്‍ തല്‍ക്ഷണം ഒഴിവാക്കും. അത്തരം വിഗ്രഹങ്ങള്‍ ആപത്താണെന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ശിരോമണ്ഡലം പൊട്ടി അടര്‍ന്നുപോയ ശിവലിംഗത്തെ ആരാധിക്കുന്ന ഒരു മഹാക്ഷേത്രമുണ്ട്. മഹാശക്തനായ ഇരുമ്പൈ മഹാകാലേശ്വര ക്ഷേത്രം!
സര്‍വാഭീഷ്ട പ്രദായകനായ മഹാകാലേശ്വരന്റെയും ‘കുയില്‍ മൊഴി നായകി’യെന്നു വാഴ്ത്തപ്പെടുന്ന പാര്‍വതീ ദേവിയുടേയും മുന്നില്‍ സര്‍വവും മറന്നുനിന്നുപോയ നിമിഷം. ഏതാണ്ട് 2000 വര്‍ഷം പഴക്കം കല്‍പ്പിക്കപ്പെടുന്ന കരിങ്കല്‍ നിര്‍മിതമായ ക്ഷേത്രം. ഇവിടെ നാം ആരാധിക്കുന്നത് നെറുകയില്‍ പൊട്ടി വിണ്ടിരിക്കുന്ന ശിവലിംഗത്തെയാണ്. അതിനുകാരണക്കാരന്‍ ഭക്താഗ്രേസരനായ കടുവേലി സിദ്ധര്‍ എന്ന മഹായോഗിയും. ഏതാണ്ട് 500 വര്‍ഷം മുമ്പായിരുന്നത്രേ സംഭവം. ഇരുമ്പൈ ഗ്രാമത്തില്‍ ശിവഭക്തനായ കടുവേലി സിദ്ധര്‍ തപസ്സിരുന്നു. മരച്ചുവട്ടില്‍ സര്‍വം മറന്നുള്ള ഉഗ്രതപസ്. താപസന് മെലിഞ്ഞുണങ്ങി. അദ്ദേഹത്തിന്റെ ശരീരം ചിതല്‍പ്പുറ്റുവന്നു മൂടി. തപസ്സിന്റെ ശക്തിയില്‍ നാട്ടില്‍ മഴപെയ്യാതായി. ആ ചൂടില്‍ നാടെങ്ങും വരള്‍ച്ച വന്നു. വിവരമറിഞ്ഞ് രാജാവ് ക്ഷേത്രത്തിലെത്തി. തപസ് അവസാനിപ്പിച്ചേ പറ്റൂ. ക്ഷേത്ര നര്‍ത്തകിയായ ‘വള്ളി’യെയാണ് രാജാവ് അതിനായി കണ്ടെത്തിയത്.
പരമഭക്തയായ ആ ദേവദാസി സിദ്ധനുമുന്നില് തൊഴുകയ്യുമായി നിന്നു. അങ്ങനെ അവളൊരു കാര്യം കണ്ടെത്തി. ദിവസത്തില്‍ ഒന്നോ രണ്ടോ വട്ടം സിദ്ധര്‍ തന്റെ കൈ നീട്ടും. കാറ്റില്‍ കൊഴിഞ്ഞുവീഴുന്ന ഇലകള്‍ പിടിച്ചെടുത്ത് ഭക്ഷിക്കും. അപ്പോഴും ഗാഢതപസ്സില്‍ തന്നെയാകും അദ്ദേഹം. ബുദ്ധിമതിയായ വള്ളി അരിമാവും ഉപ്പുമൊക്കെ ചേര്‍ത്ത് നന്നേ കനം കുറച്ച് രുചികരമായ ‘അപ്പളം’ നിര്‍മിച്ചു. സിദ്ധന് കൈ നീട്ടുമ്പോള്‍ അപ്പളം നല്‍കുക പതിവായി. പോഷക സമ്പുഷ്ടമായ അപ്പളം സ്ഥിരമായി കഴിച്ച സിദ്ധന് തടിവെച്ചു. അതോടെ ചിതല്‍പ്പുറ്റ് പൊടിഞ്ഞുവീണു. അദ്ദേഹം കണ്ണുതുറന്നു. വള്ളി അദ്ദേഹത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഭക്തിയോടെ പരിചരിച്ചു. തപസ് അവസാനിച്ചതോടെ ആകാശത്ത് കാര്‍മേഘം നിറഞ്ഞു മഴ പെയ്തു. ക്ഷാമത്തിന് അറുതിയായി.
സന്തുഷ്ടനായ രാജാവ് മഹാകാലേശ്വര സന്നിധിയില്‍ അസംഖ്യം പൂജകളാണ് സമര്‍പ്പിച്ചത്. വള്ളിയുടെ നൃത്തത്തോടെയാണ് പൂജകള്‍ സമാപിച്ചത്. നടരാജ താണ്ഡവമാണ് നൃത്തത്തിനായി വള്ളി തിരഞ്ഞെടുത്തത്. നൃത്തം മുറുകിയപ്പോള്‍ അവളുടെ ചിലങ്ക ഊരിത്തെറിച്ചു നിലതെറ്റി. വള്ളിയില്‍ നടരാജ സാന്നിധ്യം കണ്ട സിദ്ധര്‍ വേഗം എഴുന്നേറ്റ് ആദരപൂര്‍വം അവളുടെ കാലില്‍ ചിലങ്കയണിയിച്ചു. രാജാവും പരിവാരങ്ങളും കോപംകൊണ്ടു വിറച്ചു. ദേവദാസിയുടെ കാലില്‍ സ്പര്‍ശിച്ച സിദ്ധനെ കണക്കെ കളിയാക്കി; അപമാനിച്ചു. അദ്ദേഹത്തിന്റെ കോപം അണപൊട്ടി. ”ഭാഗവാനെ, ഞാന്‍ നിരപരാധിയാണെങ്കില്‍ ഇവിടെ കല്ലുമഴ പെയ്യട്ടെ”. അദ്ദേഹം നിറകണ്ണുകളോടെ പ്രാര്‍ത്ഥിച്ചു.
പെട്ടന്നാണത് സംഭവിച്ചത്. ഉഗ്രശബ്ദത്തോടെ ശ്രീകോവിലിലെ വിഗ്രഹം പൊട്ടിത്തെറിച്ചു. ശിവലിംഗത്തിന്റെ ചെറുതരികള്‍ ദൂരേക്ക് തെറിച്ചു. അവ പതിച്ച സ്ഥലമെല്ലാം തരിശുഭൂമികളായി മാറി. ചെടികള്‍ ഉണങ്ങിക്കരിഞ്ഞു. ഭയന്നുവിറച്ച രാജാവും കൂട്ടരും സിദ്ധന്റെ കാല്ക്കല് വീണ് മാപ്പുചോദിച്ചു. ശാപമോക്ഷം യാചിച്ചു. കോപം അടങ്ങിയപ്പോള്‍ സിദ്ധന് പറഞ്ഞുവത്രേ- ”നടന്നതൊക്കെ നടന്നു. നെടുനാള്‍ കഴിഞ്ഞ് ഒരിക്കല്‍ വിദേശവാസികള്‍ ഇവിടേക്ക് താമസിക്കാനെത്തും. അന്ന് നിങ്ങള്‍ക്ക് ശാപമോക്ഷം ലഭിക്കും”. പില്ക്കാലത്ത് മഹര്‍ഷി അരബിന്ദോയുടെ സ്മാരകമായി ആ കോവില്‍ ഉയര്‍ന്നപ്പോള്‍ മറുനാട്ടുകാര്‍ ഒഴുകിയെത്തി. അതോടെ കടുവേലി സിദ്ധന്റെ ശാപവും തീര്‍ന്നുവെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
മാകാളര് ഋഷി 2000 വര്‍ഷം മുമ്പ് പ്രതിഷ്ഠിച്ച ഇരുമ്പൈ ക്ഷേത്രത്തിലെ ഈ മൂര്‍ത്തി ഇന്നും ആയിരങ്ങളുടെ ആശ്രയമാണ്. ഒപ്പമുള്ള പാര്‍വതീ ദേവിക്കും ആരാധകരേറെ-സംസാരവൈകല്യം മാറ്റുന്നതിനും സംഗീതലോകത്ത് ഇമ്പമാര്‍ന്ന ശബ്ദം കരഗതമാകുന്നതിനും. പല ഉപദേവതമാരുമുണ്ട് മഹാകാലേശ്വരന് കൂട്ടായി. പക്ഷേ പ്രാധാന്യം നവഗ്രഹ സന്നിധിക്കാണ്. ആ മണ്ഡപത്തില്‍ നവഗ്രഹദേവന്മാരെല്ലാം തങ്ങളുടെ പത്നിമാരോടൊപ്പമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. പാര്‍വതി ദേവി മഹേശ്വരനെ നെടുനാള്‍ തപസ്സുചെയ്ത പുണ്യ ഭൂമിയാണ് ഇരുമ്പൈ എന്നാണ് വിശ്വാസം. പോണ്ടിച്ചേരിയില്‍ നിന്ന് സുമാര്‍ പത്തുകിലോമീറ്ററകലെ പോണ്ടിച്ചേരി-തിണ്ടിവനം ദേശീയ പാതയ്ക്കരുകിലാണ് ഈ ഗ്രാമീണ ക്ഷേത്രം. രാവിലെ 6.30 മുതല്‍ 12 വരേയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയുമാണ് പൂജ. ആ സമയമത്രയും ആര്‍ക്കും മഹാകാലേശ്വരനെ ദര്‍ശിച്ച് സായൂജ്യമടയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: