യാത്ര നല്കുന്ന അനുഭൂതി ആസ്വദിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്. ഓരോ യാത്രകള്‍ക്കും പറയാനേറെ കഥകളുണ്ടാകും. കാണാത്ത സ്ഥലങ്ങള്‍ കാണുന്നതിലുള്ള ത്രില്ലിനുമപ്പുറം കാഴ്ചകള്‍ മറ്റുപലതും സമ്മാനിക്കാറുണ്ട്. ഓരോ സ്ഥലവും നമ്മോട് നിശബ്ദമായി പലതും സംസാരിക്കുന്നുണ്ട്. പൂര്‍വകാലത്തിന്റെ ഗരിമ ഓര്മമാത്രമായിപ്പോയ അനേകം സ്ഥലങ്ങളുമുണ്ട്. അത്തരത്തിലൊരു സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. പ്രളയം മുക്കിക്കൊന്ന ഉത്തരാഖണ്ഡിനെക്കുറിച്ച്.
പ്രകൃതിയുടെ രൗദ്രതാണ്ഡവം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാവുന്നൊരിടം. അവിടേക്ക് മാതാ അമൃതാനന്ദമയീ ദേവിയുടെ 60-ാം പിറന്നാളിന് അമ്മ തിരഞ്ഞെടുത്ത 101 ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ആ യാത്ര. അമൃതയൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഒഴിവുകാലം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളുടെ മധുരമിഠായികളാണ് നല്‍കിയത്. അഞ്ച് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമെന്ന കണക്കില്‍ 17 സംഘങ്ങളായി 17 സംസ്ഥാനങ്ങളിലേക്കാണ് സേവന പ്രവര്‍ത്തനങ്ങളുമായി യാത്ര തിരിച്ചത്.
ടിക്കറ്റ് റിസര്‍വേഷന്‍ വൈകിയതിനാല്‍ മൂന്നു ദിവസത്തെ നീണ്ടയാത്രവേണ്ടിവന്നു ഞങ്ങള്‍ക്ക്. ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, മധ്യപ്രദേശ്, ഝാന്‍സി, ദില്ലി എന്നിങ്ങനെ പല സ്റ്റേഷനുകളും കടന്ന്, മൂന്ന് ദിവസത്തെ കാഠിന്യമേറിയ യാത്രക്കൊടുവില്‍ ഞങ്ങള്‍ ചെന്നിറങ്ങിയത് പവിത്രമായ ഹരിദ്വാറിലേക്കാണ്. അവിടെനിന്നും ബസിലായിരുന്നു പിന്നീടുള്ള യാത്ര. മഹാദേവന്റെ പടുകൂറ്റന്‍ പ്രതിമയും ഗംഗാ ആരതിയും നടക്കുന്ന സ്ഥലവും പിന്നിട്ട് ബസ് ഡെറാഡൂണ്‍ ലക്ഷ്യമാക്കി പാഞ്ഞു. മേഘങ്ങള്‍ക്ക് ചുവപ്പും മഞ്ഞയും ഓറഞ്ചും പിന്നെ പേരറിയാത്ത പലനിറങ്ങളും കൂടിച്ചേര്‍ന്ന് ചക്രവാളം അതിസുന്ദരിയായി കാണപ്പെട്ടു.
ഐഎംഎ സ്ഥിതി ചെയ്യുന്ന സ്ഥലം ഡെറാഡൂണ്‍ എന്ന് ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സ്കൗട്ട് ആന്‍ഡ് ഗൈഡിന്റെ പരീക്ഷയ്ക്കായി എത്രയോ തവണ ആവര്‍ത്തിച്ച് പഠിച്ചതാണ്. ഇന്നിതാ, ഞാന്‍ ആ നാട്ടില്‍. ഒപ്പം, കഴിഞ്ഞ മൂന്ന് ദിവസത്തെ മാത്രം പരിചയമുള്ള കുട്ടികളും.
എവിടെനിന്നോ വന്നവര്‍. ഈ യാത്ര ഞങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടതുപോലെ. ഒടുവില്‍ ഞങ്ങള്‍ ഡെറാഡൂണിലെത്തി. നേരം നന്നായി വെളുത്തിരുന്നു. ഓട്ടോറിക്ഷക്കാര്‍ പാഞ്ഞുവന്ന് ഞങ്ങളുടെ ബാഗുകളില്‍ കടന്നാക്രമണം നടത്തി. ഒടുവില്‍ രണ്ട് ഓട്ടോകളിലായി ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ യാത്രാക്ഷീണവും ദല്‍ഹിയില്‍ പരിമിത സമയത്തിനുള്ളില്‍ നടത്തിയ കുത്തബ് മീനാര്‍ സന്ദര്‍ശനവും ഷോപ്പിംഗും എല്ലാം ആയപ്പോഴേക്കും ഞങ്ങള്‍ തളര്‍ന്നിരുന്നു. ഒപ്പം വിശപ്പും. നാട്ടില്‍ നിന്നും കൊണ്ടുവന്ന ഏത്തപ്പഴം കഴിച്ച് വിശപ്പടക്കി.
എല്ലാവരും ഫ്രഷായി. ഉത്തരകാശിയെന്ന ലക്ഷ്യ സ്ഥാനത്തെത്താന്‍ ട്രക്, ബസ്, ടാക്സി എന്നിങ്ങനെ മൂന്ന് മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. സമയം രാവിലെ 10 മണി കഴിഞ്ഞിരുന്നു. അടുത്ത യാത്രക്കുള്ള സമയമായിരിക്കുന്നു. ഒരു ടാക്സിയില്‍ ബാഗുകള്‍ കുത്തിനിറച്ച് വീണ്ടും മുന്നോട്ട്. ഇടുങ്ങിയ പാതകള്‍, കുത്തനെയുള്ള കയറ്റങ്ങള്‍, ധാരാളം തിരിവുകള്‍ ഉള്ള റോഡുകല്‍….താമരശേരി ചുരമാണ് ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഹെയര്‍പിന്‍ റോഡ്. അങ്ങനെയുള്ള തിരിവുകളും വളവുകളും മാത്രമായി ആറ് മണിക്കൂര്‍ യാത്ര. പകച്ചുപോയി എന്റെ ബാല്യം എന്ന പ്രേമം സിനിമയിലെ ഡയലോഗാണ് ഓര്‍മയില്‍ വരുന്നത്. ചുറ്റും കാഴ്ചയുടെ മഹാവിസ്മയം തീര്‍ത്ത് വണ്ടി ഓടുകയാണ്.
യാത്രകള്‍ ആസ്വദിക്കണമെങ്കില്‍ മനസ് വല്ലാതെ സ്വാതന്ത്ര്യം അനുഭവിക്കണം. ധൈര്യം വേണം. വരുന്നതെന്തും ശരിയാക്കാമെന്ന ലാഘവമാണ് നല്ലത്. ചുറ്റും മലനിരകള്‍, സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള വലിയ കൊക്കകള്‍, താഴെ തിമിര്‍ത്തൊഴുകുന്ന ഭാഗീരഥി. ആകാശത്ത് മേഘങ്ങള്‍ക്ക് നീലനിറം കൂടിവരുന്നു. കൈയെത്താവുന്ന ഉയരത്തില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ മേഘങ്ങള്‍ തൊട്ടടുത്ത്. കാറ്റാടി മരങ്ങള്‍ എണ്ണച്ചായം ചാലിച്ചപോലെ അനങ്ങാതെ നില്ക്കുന്ന കാഴ്ചയെ ക്യാമറയിലൊതുക്കി. കണ്ണെടുക്കാന്‍ കഴിയാത്തത്ര മനോഹരിയാണ് മൊസ്സൂറി.
കുഞ്ഞുപൊതികളിലായി എന്തോ കൈനീട്ടി തരുന്നുണ്ട് വഴിയരികില്‍ നില്ക്കുന്ന കുട്ടികള്‍. ആകാംക്ഷകൊണ്ട് ഡ്രൈവറെ തട്ടിവിളിച്ച് ഗാഡി രുക്കോ ഭയ്യാ എന്ന് പറഞ്ഞൊപ്പിച്ചു.
എന്തായാലും വണ്ടി നിര്‍ത്തി അയാള്‍ ഒരു പൊതി വാങ്ങിത്തന്നു. ലിച്ചിയായിരുന്നു കവറില്‍. മലമുകളിലെ ലിച്ചിക്ക് ഇത്ര മധുരമോ എന്നോര്‍ത്തുപോയി ഞങ്ങള്‍. ഭക്ഷണം കഴിച്ചശേഷം വീണ്ടും യാത്ര തുടര്‍ന്നു. പൊടിക്കാറ്റ് പറന്നു തുടങ്ങി. താഴേക്ക് നോക്കാന്‍ പലര്‍ക്കും ഭയമായിരുന്നു. തണുപ്പും വെയിലും മാഞ്ഞുകൊണ്ടിരുന്നു. പ്രതീക്ഷ മുഴുവന്‍ ഉത്തരകാശിയിലാണ്. ഗൂഗിളില്‍ പറഞ്ഞ വിധം രാത്രിയില്‍ 10 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള സ്ഥലം. ഒരു ബാഗ് മുഴുവന്‍ തണുപ്പിനെ ചെറുക്കാനുള്ള സാധനസാമഗ്രികളുമായി നമ്മളെത്ര തണുപ്പ് കണ്ടിട്ടുള്ളതാണെന്നും പറഞ്ഞാണ് യാത്ര. ഒടുവില്‍ പച്ചബോര്‍ഡില്‍ ഉത്തരകാശി 10 കിലോമീറ്റര്‍ എവെ എന്ന് കണ്ടു. ഒരു നീണ്ട യാത്രക്കൊടുവില്‍ മാതാ അമൃതാനന്ദമയീ ആശ്രമത്തിന്റെ ബോര്‍ഡ് കണ്ണിലുടക്കി. അവിടെയെത്തിയപ്പോള്‍ വീടെത്തിയ ആശ്വസമായിരുന്നു എല്ലാവരുടേയും മുഖത്ത്. ആശ്രമത്തിലെ ഞങ്ങളുടെ മുറികളെല്ലാം ഒരു കോട്ടേജ് പോലെ സുന്ദരമായിരുന്നു. ചില്ലുകൂട് പോലുള്ള രണ്ടുമുറികള്‍. എവിടെ തിരിഞ്ഞാലും പച്ചപ്പും മലകളും നദിയൊഴുക്കിന്റെ ഇരമ്പലും, പൂക്കളും ശലഭങ്ങളും.
അടുത്ത ദിവസം മുതല്‍ ഗ്രാമങ്ങളിലേക്ക് പോകേണ്ടതുണ്ട്. എല്ലാവരും പെട്ടെന്നുതന്നെ തയ്യാറായി ചര്‍ച്ചയ്ക്കെത്തി. വ്യക്തമായൊരു ചര്‍ച്ചയ്ക്കൊടുവില്‍ എല്ലാവരും അവരവരുടെ മുറികളിലേക്ക് പിരിഞ്ഞു. ഞങ്ങള്‍ താമസിക്കുന്നിടത്തുനിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയാണ് ഡുണ്ട ഗ്രാമം. അടുത്ത 14 ദിവസം അവിടെയാണ്, അവരിലൊരാളായാണ് ചിലവഴിക്കേണ്ടത്. 96 ല്‍ പരം കുടുംബങ്ങള്‍ മാത്രമടങ്ങുന്ന ഒരു ഗ്രാമം. ഡുണ്ട ഗ്രാമത്തില്‍ രാവിലെ അഞ്ച് മണിക്കുപോലും നല്ല വെളിച്ചമാണ്. ആ മലമുകളിലെ സൂര്യോദയത്തിനും അസ്തമയത്തിനുമുള്ള ഭംഗി വര്‍ണനാതീതമാണ്.
ഞങ്ങള്‍ താമസിക്കുന്നിടത്ത് മലകള്‍ക്ക് അഭിമുഖമായി ചെറിയ സിമന്റ് ബഞ്ചുകള്‍ ഉണ്ടായിരുന്നു. അവിടെ ഇരുന്നാല്‍ രാത്രിയില്‍ മലമുകളില്‍ കുഞ്ഞു നക്ഷത്രങ്ങള്‍ മുല്ലമൊട്ടുപോലെ വിടര്‍ന്ന് കണ്ണുചിമ്മുന്നത് കാണാം. വൈദ്യുതി പോയപ്പോഴാണ് അറിയുന്നത് അതെല്ലാം ബള്‍ബിന്റെ വെളിച്ചമായിരുന്നുവെന്ന്. ഇത്ര ഉയരത്തില്‍ വീടുകളോ എന്ന് അതിശയിച്ചു. ഒരു മലയില്‍ അടുത്തടുത്തായും തട്ടുതട്ടുകളിലായും എത്രയെത്ര വീടുകള്‍! ഇടയ്ക്കിടെ അനൗണ്‍സ്മെന്റ് വരും. ഡാം തുറന്നുവിട്ടിരിക്കുന്നതുകാരണം നദിയില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് തരും.
അങ്ങനെ ഞങ്ങള്‍ ആശ്രമത്തില്‍ നിന്നും ഡുണ്ടയിലേക്ക് യാത്ര തുടങ്ങി. വളവും തിരിവും കുത്തനെയുള്ള കയറ്റവും കാരണം കഴിച്ചതെല്ലാം ദഹിച്ചു. ഡുണ്ട വളരെയേറെ വൃത്തിയുള്ള ഗ്രാമമായിരുന്നു. അമ്മയുടെ ട്യൂഷന് സെന്ററുകളില്‍ വരുന്ന കുട്ടികള്‍ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. എല്ലാമാസവും ഒരിക്കല്‍ അവര്‍ ആ ഗ്രാമം ശുചിയാക്കുകയും ചപ്പുചവറുകള്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ വലിയൊരു ആല് തലയുയര്‍ത്തി നില്‍പ്പുണ്ട്.
ഗ്രാമവാസികള്‍ അതിനെ ഈശ്വരനായി ആരാധിക്കുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണ്. പുരുഷന്മാരില് അധികവും ഡ്രൈവര്‍മാരോ കര്‍ഷകരോ ആയിരിക്കും. അധ്യാപകരുടെ എണ്ണം നന്നേ കുറവ്. വയലില്‍ പണിയെടുക്കുന്നതും കൃഷി ചെയ്യുന്നതും കുട്ടികളെ നോക്കുന്നതും എല്ലാം സ്ത്രീകളാണ്.
കുട്ടികളുടെ സ്കോളര്‍ഷിപ്പിനും മുതിര്‍ന്നവരുടെ പെന്‍ഷനും വേണ്ടി സര്‍വേക്ക് പോയിരുന്നു. ആതിഥ്യമര്യാദ വേണ്ടുവോളം ഉള്ളവരായിരുന്നു ഡുണ്ട നിവാസികള്‍. അവര്‍ വലിയ ചായപ്രിയരുമായിരുന്നു. ഗ്രാമീണര്‍ സംസാരിച്ചിരുന്നത് ഗഡ്വാലി എന്ന ഭാഷയാണ്. എങ്കിലും ഏറെപ്പേര്‍ക്കും ഹിന്ദി അറിയാം. ഭാഷയുടെ പരിമിതി ഞങ്ങള്‍ മറന്നിരുന്നു.
ഔഷധ സസ്യങ്ങളുടെ ആവശ്യകതയും അവ എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നെല്ലാം അറിയിച്ചുകൊണ്ട് ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് 75 ല്‍ പരം വീടുകളില്‍ ഔഷധി സസ്യങ്ങള്‍ നട്ടുകൊടുത്തിരുന്നു.
ഡുണ്ട നിവാസികളില്‍ അധികവും കര്‍ഷകരായിരുന്നു. ഞാറുനടല്‍ ആയിരുന്നു രസകരമായ അനുഭവങ്ങളില്‍ ഒന്ന്. റുപായ് എന്നാണ് അതിനെ പറയുക. ട്രാക്ടറിന് പകരം കാളകളെയാണ് അവര്‍ ഉപയോഗിക്കുന്നത്. ഢോലക് മുഴക്കിയാണ് ഓരോ ദിവസവും റുപായ് തുടങ്ങുന്നത്. കേരളത്തില്‍ പാടങ്ങള്‍ ഉണ്ടായിട്ടും ഞാറുനടാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത് അങ്ങ് ഉത്തരാഖണ്ഡില്‍. ചെളിയിലേക്ക് ഇറങ്ങാന്‍ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീടത് ഒരുത്സവമാക്കിമാറ്റി ഞങ്ങള്‍. മഴയുടെ താളത്തിനൊത്ത് നമ്മുടെ നാടന്‍ പാട്ടുകള്‍ കൂടി ആയപ്പോള്‍ രംഗം കൊഴുത്തു. ഒപ്പം ഗഡുവാലി പാട്ടുകളുമായി അവരും ഒപ്പം കൂടി. ഞാറ് പറിച്ച്, കഴുകി, നട്ടുകഴിഞ്ഞ് കയറിയപ്പോഴേക്കും എല്ലാവരും തണുത്ത് വിറച്ചിരുന്നു. നമ്മുടെ നാട്ടിലെ പാടങ്ങള്പ്പോലെ അത്ര വിശാലമൊന്നുമല്ല ഉത്തരകാശിയിലെ പാടങ്ങള്‍. ചെറിയ തട്ടുകളായാണ് അവ കാണപ്പെടുക.
ഓരോ ദിവസവും ഡുണ്ട നിവാസികള്‍ക്ക് ഇന്ന് എന്ത് ചെയ്യണം എന്ന ചിന്തയോടെയാണ് ആരംഭിച്ചിരുന്നത്. ദിവസങ്ങളുടെ എണ്ണം കുറഞ്ഞുവന്നുകൊണ്ടിരുന്നു. ഡുണ്ട ഗ്രാമവാസികള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ആരോ ആയി മാറിയിരുന്നു. ഒരുപാട് സ്നേഹമുളളവര്. നന്നായി അധ്വാനിക്കുന്നവര്‍, മക്കളെ നന്നായി പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍… 14 ദിവസങ്ങളാണ് ഞങ്ങള്‍ അവര്‍ക്കൊപ്പം ചിലവഴിച്ചത്. മനസ്സില്‍ നിന്നും മായ്ക്കാനാവാത്ത ഏടുകളാണ് ആ ദിനങ്ങള്‍. വന്നകാര്യങ്ങള്‍ ഭംഗിയായി തീര്‍ത്തുവെന്ന് വിശ്വസിച്ചുകൊണ്ട് ഡുണ്ട നിവാസികളോട് യാത്രപറയേണ്ടിവന്നു. അമ്മയുടെ പിറന്നാളിന് കേരളത്തിലേക്ക് വരാമെന്ന് പറഞ്ഞുകൊണ്ട് അവര്‍ ഞങ്ങളെ യാത്രയാക്കി.
ഉത്തരകാശിയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ ഋഷികേശിലേക്ക് യാത്രയായി. മൊസ്സൂറി വഴിതന്നെ പോകണമെന്ന് ഞങ്ങളും ആഗ്രഹിച്ചിരുന്നു. സുന്ദരിയാണ് മൊസ്സൂറി. മഞ്ഞ് നമ്മെ തൊട്ടുതലോടിയാത്രയാക്കും. വെയിലിന്റെ കണങ്ങള്‍ എത്ര ശക്തമായി ഇരച്ചുകയറാന്‍ ശ്രമിച്ചാലും സാധിക്കാത്ത ഇടം. ഗംഗ കുത്തിയൊഴുകുകയാണ്. മഴത്തുള്ളികള്‍ വന്ന് അവളുടെ കാതുകളില്‍ എന്തോ രഹസ്യം പറയുമ്പോലെ… ഇരുട്ട് വീണിരുന്നു അപ്പോഴേക്കും. രാംജൂല പാലത്തിലൂടെ ഞങ്ങള്‍ ഗംഗ ആരതി കാണാന്‍ നടന്നു. കര്പ്പൂരത്തിന്റേയും ചന്ദനത്തിരിയുടേയും പൂക്കളുടേയും സൗരഭ്യം അവിടമാകെ നിറഞ്ഞിരുന്നു. ദീപങ്ങള്‍ക്കൊണ്ട് ഇത്ര മനോഹരമായി ഒരു താളം ഉണ്ടാക്കാമെന്ന് തിരിച്ചറിഞ്ഞനിമിഷമായിരുന്നു അത്…
(അമൃത യൂണിവേഴ്സിറ്റി കൊല്ലം
കാംപസില്‍ കോര്‍പറേറ്റ് & ഇന്‍ഡസ്ട്രി റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍
പബ്ലിക് റിലേഷന്‍സ് & മീഡിയ
എക്സിക്യൂട്ടീവ് ആണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: