മലയാള സിനിമ ജനറേഷനുകളില്‍ നിന്ന് ജനറേഷനുകളിലേക്ക് വിഭജിക്കപ്പെടുമ്പോള്‍ ഓള്‍ഡ് ജനറേഷനെന്നോ ന്യൂ ജനറേഷനെന്നോ വ്യത്യാസമില്ലാതെ ഓള് ജനറേഷന്റെയും വിശേഷങ്ങളും കൗതുകങ്ങളും മനസില്‍ ഒരു എന്‍സൈക്ലോപീഡിയ പോലെ സൂക്ഷിക്കുന്നൊരാള്‍, കമ്പ്യൂട്ടറിനേക്കാള്‍ വേഗത്തില്‍ മലയാള സിനിമയെക്കുറിച്ചുള്ള ഏത് ചോദ്യത്തിനും സംശയത്തിനും ഉത്തരം നല്‍കുകയും ചെയ്യുന്ന ഒരാള്‍.
പ്രായം എഴുപതായെങ്കിലും പതിനേഴു വയസിന്റെ ചുറുചുറുക്കോടെ സിനിമയുടെ എ ടു ഇസഡ് പറയാന്‍ കഴിയുന്ന വേറിട്ടൊരാള്‍. റിട്ടയേര്‍ഡായെങ്കിലും ടയേര്‍ഡാവാതെ ഇപ്പോഴും തന്റെ മലയാളം സിനിമാ വിജ്ഞാനം അപ് ടു ഡേറ്റാക്കിക്കൊണ്ടിരിക്കുന്ന ഗിരിജന്‍ എന്ന സിനിമാ പ്രേമിയെ കാണണമെങ്കില്‍ മലയാളസിനിമയുടെ പേരും പ്രശസ്തിയും കടല്‍കടത്തിയ സിനിമാക്കാരുടെ തട്ടകമായ തൃശൂരില്‍ വരിക.
ഇവിടെ പൂങ്കുന്നത്തെ ഹരിനഗറിലെ വസതിയിലുണ്ട് മലയാള സിനിമയുടെ തുടക്കം മുതല്‍ ഇന്നുവരെയുളള എല്ലാ വിവരങ്ങളും മനസാകുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിച്ചിരിക്കുന്ന ഗിരിജന്‍.
മലയാള സിനിമാചരിത്രത്തില്‍ ഒട്ടനവധി നടീ-നടന്മാര്,സംവിധായകര്‍,ഗാനരചയിതാക്കള്‍,സംഗീത സംവിധായകര്‍ വന്നും പോയുമിരിക്കുന്നു. അതില്‍ പ്രശസ്തരുണ്ട്, അതി പ്രശസ്തരുണ്ട്. ഒന്നോ-രണ്ടോ സിനിമകള്‍ മാത്രം ചെയ്ത് സിനിമാ ലോകത്തോട് വിടപറഞ്ഞവരും അനവധി. ഇവര്‍ ആരോക്കെയെന്ന്, ഇന്ന് മലയാള സിനിമാ ലോകത്ത് നിറഞ്ഞു നില്ക്കുന്ന കലാകരന്മാര്ക്ക് പോലും അറിയില്ല. തിരക്കില്‍ നിന്നും തിരക്കിലേക്ക് സഞ്ചരിക്കുന്നവരെ സംബന്ധിച്ച് അതെല്ലാം അപ്രസക്തമാണ്. എന്നാല്‍ അതെല്ലാം ഗിരിജന്‍ മന:പാഠമാണ്. മലയാളത്തില്‍ ഇതുവരെ എത്ര സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, മമ്മൂട്ടി, മോഹന്‍ലാല്‍, കെപിഎസി ലളിത, ഇന്നസന്റ്, ജഗതി ശ്രീകുമാര്‍ എന്നിവര്‍ എത്ര സിനിമകളില്‍ അഭിനയിച്ചു, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടതെല്ലാം ഗിരിജന്‍ അറിയാം.
സിനിമ ഇറങ്ങിയ വര്‍ഷം, സംവിധായകന്, സംഗീതം, ആദ്യം റീലിസ് ചെയ്ത തിയേറ്ററുകള്‍,എന്തിനേറെ പറയുന്നു, സിനിമ നേടിയ കളക്ഷന്‍ വരെ ഗിരിജന്റെ മനസിലെ സിനിമാ പഞ്ചാംഗത്തിലുണ്ട്. മലയാള സിനിമയില്‍ ഹാസ്യത്തിന്റെ അലകള്‍ തീര്‍ത്ത അരക്കള്ളന്‍-മുക്കാക്കള്ളന്റെ സംവിധായകന്, സംഗീത സംവിധായകന് ആരെന്ന ചോദ്യത്തിന് തന്റെ ഓര്‍മ്മയിലേക്ക് തിരിഞ്ഞുനോക്കിയ ഗിരിജനില്‍ നിന്ന് ഉടന്‍ മറുപടി വന്നു. സംവിധായകന് പി.ഭാസ്കരന്, സംഗീതം വി.ദക്ഷിണാ മൂര്‍ത്തി. ഭാര്‍ഗവീനിലയം- തിരക്കഥ വൈക്കം മുഹമ്മദ് ബഷീര്‍, സംവിധാനം വിന്‍സന്റ്, സംഗീതം പി.ഭാസ്കരന്-ബാബുരാജ്… ഇങ്ങനെ പോകുന്നു മറുപടികള്‍. അതുപോലെ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ഒരോ സിനിമകളെ ക്കുറിച്ച് ചോദിച്ചാലും തെല്ലും ശങ്കയില്ലാതെ മറുപടി നല്‍കും ഗിരിജന്‍.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല, സമൂഹത്തില്‍ നടക്കുന്ന ഒരോ സംഭവങ്ങളെക്കുറിച്ചും ഇദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ട്. 1964 ആണ് രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതെന്നാണ് ഗിരിജന്റെ പക്ഷം. നെഹ്റുവിന്റെ മരണം, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ്, കെപിസിസി പ്രസിഡന്റായിരുന്ന ഗോവിന്ദന്‍നായരുടെ മരണം, കേരളാകോണ്‍ഗ്രസിന്റെ പിറവി, പി.ടി.ചാക്കോയുടെ മരണം തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ക്ക് 64 സാക്ഷ്യം വഹിച്ചു. ആ വര്‍ഷം തന്നെയാണ് ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ ഭക്തിഗാനം വയ്ക്കുന്നത് ആരംഭിച്ചതെന്നും ഗിരിജന്‍ ഓര്‍ത്തെടുക്കുന്നു. മലയാള സിനിമയെ സംബന്ധിച്ചും 1964 നിര്‍ണ്ണായകമാണ്. തമാസമെന്തേ വരുവാന്‍…എന്ന പ്രശസ്തമായ ഗാനം പിറവിയെടുത്ത ഭാര്‍ഗവി നിലയത്തിലൂടെ മലയാള സിനിമയില്‍ തുടര്‍ച്ചയായ റിലീസിങ്ങ് ആരംഭിച്ചതും ഈ വര്‍ഷമാണന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഗിരിജന്‍ ഒരു സിനിമാ പ്രവര്‍ത്തകനല്ല, എന്നാല്‍ ഇപ്പോള്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. വാഹനാപകടത്തില്‍പ്പെട്ട് ഇപ്പോള്‍ വിശ്രമിക്കുന്ന മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന് ജഗതി ശ്രീകുമാര്‍ അഭിനയിച്ച ചിത്രങ്ങളുടെ കണക്കെടുക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ എത്തിയതും ഗിരിജന്റെ വീട്ടിലേക്കായിരുന്നു. ഇതിനോടെകം 850 ഓളം ചിത്രങ്ങളില്‍ ജഗതി അഭിനയിച്ചതായി ഗിരിജന്‍ പറയുന്നു. അതുപൊലെതന്നെ കെപിഎസി ലളിത, ഇന്നസെന്റ് എന്നിവരും തങ്ങള്‍ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം തേടിയെത്തിയതും മറ്റെവിടേക്കുമല്ല, ഗിരിജന്റെ അടുത്തേക്കുതന്നെയാണ്.
ഗിരിജന്റെ പക്കലുള്ള സിനിമാ ഡയറി ഏറെ വിലപ്പെട്ടതാണ്.
മലയാളത്തില്‍ ഇറങ്ങുന്ന സിനിമകള്‍ മുറതെറ്റതെ അതില്‍ അദ്ദേഹം കുറിച്ചിടും. വര്‍ഷാവസാനത്തില്‍ പത്രങ്ങളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കണക്കും ധനലക്ഷ്മി ബാങ്കിന്റെ മുന്‍ മാനേജരായ ഗിരിജന്റെ ഡയറിയും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടാകില്ല. ഇതിനോടകം മലയാളത്തില്‍ 4500 ഓളം സിനിമകള്‍ ഇറങ്ങിയതായി അദ്ദേഹം പറയുന്നു. ചിത്രീകരണം കഴിഞ്ഞെങ്കിലും റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഇതില്‍പ്പെടും. മലയാള സിനിമയെ ഏറെ സ്നേഹിക്കുന്ന ഗിരിജന്റെ ആരാധനാപാത്രം ദേവരാജന്‍ മാസ്റ്ററാണ്.
മലയാളം മാത്രമല്ല, ഹിന്ദി, തമിഴ് സിനിമ ചരിത്രവും ഇദ്ദേഹത്തിന് മനഃപാഠമാണ്. തമിഴില്‍ സംഗീത രംഗത്ത് എം.എസ്.വിശ്വനാഥനോടൊപ്പം രംഗത്ത് വന്ന രാമമൂര്‍ത്തിയാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ഹിന്ദിയില്‍ മുകേഷ്കുമാറും.ചെറുപ്പം മുതല്‍ സിനിമയെ ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കൈവശം ഇപ്പോള്‍ ഇരുപതിനായിരത്തോളം പാട്ടുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ആദ്യ കാലത്തെ ഗ്രാമഫോണ്‍ ഇപ്പോഴും ഉണ്ടെങ്കിലും അത് കേടായിരിക്കുകയാണ്. പുതിയ കാലഘട്ടത്തില്‍ അത് നന്നാക്കാന്‍ അറിയുന്നവര്‍ ഇല്ലാത്തതാണ് അതിപ്പോഴും അങ്ങനെയിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. കാസറ്റുകളും നിരവധിയാണ്. എന്നും രാത്രി ഒരുമണിക്കൂര്‍ നേരം പാട്ടുകള്‍ കേള്‍ക്കുന്നതിനുള്ളതാണ്.
പ്രായവും കാലവും ഗിരിജന്റെ ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നില്ല. ഓരോ പുതിയ സിനിമയിറങ്ങുമ്പോഴും അതിന്റെ വിശേഷങ്ങള്‍ ഗിരിജന്‍ തന്റെ മനസിലെ മെമ്മറി കാര്‍ഡിലേക്ക് അപ്ലോഡ് ചെയ്യും. ഡയറിയില്‍ കുറിച്ചിടുന്നതിനേക്കാള്‍ വ്യക്തതയില്‍ ആ വിശേഷങ്ങള്‍ മനസില്‍ രേഖപ്പെടുത്തും. ഇതൊരു ഹോബിയോ നേരമ്പോക്കോ അല്ല ഗിരിജന്‍. ജീവിതചര്യയില്‍ എപ്പഴോ ചേര്‍ന്നലിഞ്ഞ ഒരു ശീലം. അത് ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും ഓര്‍മയില്‍ സൂക്ഷിക്കാതെ മൊബൈലില്‍ ഫീഡ് ചെയ്ത്, ഒരു നിസാരകാര്യം പോലും അറിയണമെങ്കില്‍ നെറ്റില്‍ പരതി, ഒന്നും ഓര്‍മയില്‍ നിലനിര്‍ത്താതെ എല്ലാം മറന്നുപോകുന്ന പുതിയ കാലത്ത് ഓര്‍മ്മകളെ അപ്ഡേറ്റ് ചെയ്ത് മലയാള സിനിമയുടെ ചെറിയ സംഭവങ്ങള്‍ വരെ മറക്കാതെ മനസില്‍ സൂക്ഷിക്കുന്ന ഗിരിജന്‍ മുന്നില്‍ മലയാള സിനിമ ആദരവോടെ തലകുനിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: