ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫ് സൈനികവാഹനത്തിന് നേരേ ആക്രമണം നടത്തിയ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കിയവര് അറസ്റ്റിലായി. ഭീകരാക്രമണത്തിനിടെ ഗ്രാമീണരുടെ സഹായത്താല്‍ ബിഎസ്എഫ് പിടികൂടിയ പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ നവേദ് ഉസ്മാനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളും ഉധംപൂരിലേക്ക് എത്താനായി ഭീകരസംഘത്തിന് സഹായം ചെയ്ത ട്രക്ക് ഡ്രൈവറുമാണ് അറസ്റ്റിലായത്.
കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം ഉസ്മാനുമായി കശ്മീരിലെത്തി തെളിവെടുപ്പ് തുടരുന്നതിനിടെയാണ് അറസ്റ്റ്. മൂന്നു കശ്മീരികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നാണ് സൂചന.
ലഷ്കറെ തോയ്ബയിലെ അംഗമായ ഉസ്മാനും സംഘത്തിനും കശ്മീര്‍ താഴ്വരയില് നിരവധിപേര്‍ സഹായം നല്‍കിയിട്ടുണ്ടെന്നാണ് എന്‍ഐഎ സംഘത്തിന്റെ പ്രാഥമിക നിഗമനം. പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ നിന്നാണ് ഒളിത്താവളമൊരുക്കിയയാളെ അറസ്റ്റ് ചെയ്തത്. കുല്‍ഗാം ജില്ലയില്‍ നിന്ന് ട്രക്ക് ഡ്രൈവറെയും പിടികൂടി. ചോദ്യം ചെയ്യലിനിടെ ഉസ്മാന് എന്‍ഐഎ സംഘത്തിന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്തെത്തി തെളിവെടുപ്പ് നടന്നത്.
ജമ്മുവില്‍ നിന്നും നിരവധി പോലീസ്-സൈനിക വാഹനങ്ങളുടെ സുരക്ഷയിലാണ് ഉസ്മാനെ കശ്മീര്‍ വാലിയിലെത്തിച്ചത്. കുല്‍ഗാം, പുല്‍വാമ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇയാളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. പാക്കിസ്ഥാനില്‍ നിന്നും കശ്മീര്‍ വഴി ഉധംപൂരിലെത്തിയ വഴികള്‍ ഉസ്മാന് എന്‍ഐഎ സംഘത്തിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സഹായം നല്‍കിയവരുടെ വിവരങ്ങളും ഉസ്മാന് എന്‍ഐഎയ്ക്ക് കൈമാറി. കശ്മീരിലെ ലഷ്കറെ തോയ്ബയുടെ ശൃംഖല സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളും ഉസ്മാനില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
രണ്ടു ഘട്ടങ്ങളിലായി നടന്ന പരിശീലനത്തിന് ശേഷം മറ്റു മൂന്നുപേര്‍ക്കൊപ്പം മുള്ളുവേലി മുറിച്ച് വടക്കന്‍ കശ്മീരിലെ ബാരാമുള്ള വഴി ഭാരതത്തിലേക്ക് പ്രവേശിച്ച ഉസ്മാന് താങ്മാര്ഗ്ഗിലും ബാബ രേഷിയിലും ആദ്യം താമസിച്ചു. പിന്നീട് തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയിലേക്ക് മാറി. ഇവിടെ നിന്നാണ് ട്രക്കില്‍ കയറി ഉധംപൂരിലെത്തിയത്.
ഉസ്മാനെ ഉപയോഗിച്ച് കശ്മീര്വാലിയിലെ ഭീകര താവളങ്ങളില്‍ കുറച്ചെങ്കിലും കണ്ടെത്താനാകുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. ശ്രീനഗറിലെ ജമ്മു കശ്മീര്‍ പോലീസ് പ്രത്യേക ദൗത്യസംഘത്തിന്റെ ഓഫീസിലാണ് ഉസ്മാനെ താമസിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: