തിരുവനന്തപുരം: പത്താം ശമ്പളകമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ജയപ്രകാശ് ആവശ്യപ്പെട്ടു. കേരള എന്‍ജിഒ സംഘ് 37-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താം ശമ്പളകമ്മിഷന്‍ ഒന്നരവര്‍ഷത്തോളം വൈകി. ആനുകൂല്യങ്ങള്‍ നല്‍കുന്നതും വൈകിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും.
ജസ്റ്റിസ് രാമചന്ദ്രന് നായര്‍ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മാത്രമാണ് സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. രണ്ടം ഭാഗത്തില്‍ സര്‍വ്വീസ് മേഘലയിലാകെ പരിഷ്കരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണെന്നാണ് വിവരം. ഇത് സര്‍ക്കാര്‍ ജീവനക്കാരില്‍ ആശങ്കയുളവാക്കുന്നതാണ്്. 30,500 ഓളം തസ്തികകള്‍ സംസ്ഥാനത്ത് അധികമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. തസ്തികകള്‍ വെട്ടിക്കുറച്ച് സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ കമ്മീഷന് റിപ്പോര്‍ട്ട് ആയുധമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനകളെല്ലാം രംഗത്തു വരണം. കമ്മീഷന് റിപ്പോര്‍ട്ടിലെ ജീവനക്കാര്‍ക്ക് എതിരായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് ശ്രമമെങ്കില്‍ എന്‍ജിഒ സംഘ് പ്രക്ഷോഭവുമായി മുന്നോട്ട് വരും. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കണം. എന്‍ജിഒ സംഘ് ആണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. നിലപാടില്‍ മാറ്റമില്ലെന്നും ജയപ്രകാശ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി. രാധാകൃഷ്ണന് അധ്യക്ഷതവഹിച്ച ചടങ്ങില്‍ എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, സെക്രട്ടറി എസ്.കെ. ജയകുമാര്‍, പിഎസ്സി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ആര്. ഹരികൃഷ്ണന്, കെജിഒ സംഘ് സംസ്ഥാന സെക്രട്ടറി പി. അയ്യപ്പന്, സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രചൂഡന്, ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാര്‍, ജി.ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഭാരതീയ വിചാര കേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാംസ്കാരിക- സാമൂഹിക അന്തരീക്ഷം മലിനപ്പെടുത്തിയത് സിപിഎം ആണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ചില സാഹത്യകാരന്മാര് അരാജകവാദം പ്രചരിപ്പിക്കുകയാണ്.
കേരളത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കുന്ന, സമൂഹത്തിന്റെ സുസ്ഥിരത നശിപ്പിക്കുന്ന ഇത്തരം നീക്കങ്ങളെ ചെറുക്കണം. പൗരാണികം എന്ന് അവകാശപ്പെടുന്ന എല്ലാം നല്ലതല്ല. എന്നാല്‍ ആധുനികമെന്ന് ഘോഷിക്കുന്ന എല്ലാ ശൈലിയും ശരിയെന്ന് പറയാനാകില്ല. ഇതിനിടയിലൂടെ സിപിഎം ജാതീയതയും മതപരമായും ആശയങ്ങള്‍ തിരുകി നമ്മുടെ സംസ്കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍ജിഒ സംഘ് സംസ്ഥാന സമിതി അംഗം കെ.വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വി.എസ്. സജിത് കുമാര്‍ പാക്കോട് ബിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: