വിളപ്പില്‍ശാല: കരാറുകാരന്റെ വഞ്ചനയില്‍ കിടപ്പാടം നഷ്ടപ്പെട്ട് നാലംഗകുടുംബം പെരുവഴിയിലേക്ക്. പേയാട് ബിപി നഗര്‍ പിണറൂര്കോണം ചന്ദ്രന് ആശാരി(39),ഭാര്യ ബിന്ദു(36),മക്കളായ ആതിര(16),ആര്യ(15) എന്നിവരാണു വള്ളക്കടവ് സ്വദേശിയായ വിനുമോന് എന്ന കരാറുകാരന്റെ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്നത.
2005 ല്‍ ചന്ദ്രന്റെ മൂന്നര സെന്റ് സ്ഥലവും വീടും മലയിന് കീഴുള്ള സഹകരണ ബാങ്കില്‍ പണയപ്പെടുത്തി 1.40 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവു മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി. .കെട്ടിടനിര്‍മ്മാണ കരാറുകാരനും സുഹ്യത്തുമായ വിനുമോന് കരാര്‍ ഏറ്റെടുത്ത കെട്ടിടങ്ങളുടെ ആശാരിപണികള് ചന്ദ്രനാണു ചെയ്തുവന്നിരുന്നത്. ചന്ദ്രന്റെ വായ്പ അടച്ചുതീര്‍ക്കാന്‍ 2.75 ലക്ഷം രൂപ വിനുമോന് നല്കി സഹായിച്ചു. ഒരുവര്‍ഷത്തിനു ശേഷം തിരികെ നല്‍കാമെന്നായിരുന്നു വാക്ക്.
2013 ജനുവരിയില്‍ വിനുമോന് കരാര്‍ പണിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടപ്പോള്‍ ചന്ദ്രന്റെ വീടിന്റെ ആധാരം വിനുമോന്റെ പേര്‍ക്ക് വിലയാധാരം എഴുതി പര്‍ച്ചേസ് ലോണായി 18 ലക്ഷം രൂപ വായ്പ എടുത്തു.ഇതിനിടയില്‍ വിനുമോന് നല്‍കാനുള്ള 2.75 ലക്ഷം ചന്ദ്രന് തിരികെ നല്‍കിയെങ്കിലും വാങ്ങിക്കാന്‍ കൂട്ടാക്കിയില്ല.
കഴിഞ്ഞ മാസം ബാങ്കുകാര് വീട്ടില്‍ ജപ്തി നോട്ടീസ് പതിക്കാനെത്തിയപ്പോഴാണു ചന്ദ്രനും കുടുംബവും ഞെട്ടിയത്. വിനുമോന് വായ്പ തിരികെ അടച്ചിരുന്നില്ല. നിരവധി തവണ വിനുമോനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 20 ലക്ഷം രൂപയാണു ബാങ്കില്‍ അടയ്ക്കുവാനുള്ളത്.വിനുവിന്റെ പേരില്‍ കേസെടുത്തതായി വിളപ്പില്‍ശാല എസ്ഐ ഹേമന്ദ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: