കൊടുങ്ങല്ലൂര്‍: ധാര്‍മിക മൂല്യങ്ങള്‍ നെഞ്ചേറ്റിയവര്‍ക്കു മാത്രമേ അവ സമൂഹത്തില്‍ പ്രചരിപ്പിക്കാനാകൂവെന്ന് വിവേകാനന്ദ വേദിക് വിഷന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ.എം. ലക്ഷ്മികുമാരി. സത്യം,ധര്‍മ്മം, യജ്ഞം, തപസ്സ് ഇവയിലുറച്ചതാകണം മൂല്യങ്ങള്‍. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ആരാണോ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നത് അവര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ സദാ മരിച്ച് കൊണ്ടിരിക്കയാണെന്ന സ്വാമി വിവേകാനന്ദന്റെ സന്ദേശത്തിന് ഇപ്പോള്‍ പ്രസക്തി ഏറെയാണെന്നും അവര്‍ പറഞ്ഞു. എടവിലങ്ങ് സുകൃതം കൂട്ടുകുടുംബത്തില്‍ ദ്വിദിന പഠനശിബിരത്തിന്റെ ഉദ്ഘാടന സഭയില്‍ തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.രമേശന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ സംസ്കാരത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അവയുടെ വീണ്ടെടുപ്പാണ് തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്ര ലക്ഷ്യമിടുന്നതെന്നും രമേശന് നായര്‍ പറഞ്ഞു.
കൊടുങ്ങല്ലൂരിന്റെ സാമൂഹിക ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് വേലായുധന് പണിക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തിന്റെ ആത്മാവിനെ സാക്ഷാത്കരിക്കാന്‍ തീര്‍ത്ഥയാത്രയിലൂടെ സഞ്ചാരകര്‍ക്ക് കഴിയുമെന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പറഞ്ഞു. സംസ്കാരം എന്തെന്നു ബോധ്യപ്പെടുത്താനാണ് തീര്‍ത്ഥയാത്ര. ഭാരതത്തിന്റെ ഏകാത്മസംസ്കാരത്തിന്റെ മര്മ്മമറിഞ്ഞവരായിരുന്നു പൂര്‍വ്വികര്‍.
സമൂഹത്തിലെ ഛിദ്രം കണ്ടെത്തി ഇടപെടുന്ന ഛിദ്രാന്വേഷികളായ ചില സാഹിത്യകാരന്മാര് സമൂഹത്തെ വഴിതെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തില്‍ മാത്രമാണ് കള്ള നാണയങ്ങള്‍ പ്രചരിക്കുന്നത്. മറ്റേതു കലയും ആഴത്തില്‍ സ്വായത്തമാക്കാത്തവര്ക്ക് തിളങ്ങാനാവില്ല. പ്രൊഫ. പി.ജി. ഹരിദാസ് സ്വാഗതവും എ.എസ്. സതീശന് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധകൃഷ്ണന്, സഹകാര്‍ഭാരതി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി പി.കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംബന്ധിച്ചു.
കുഞ്ഞുകുട്ടന് തമ്പുരാന് അനുസ്മരണം എം. സതീശന് നടത്തി. സാഹിത്യ സത്രത്തില്‍ കൊടുങ്ങല്ലൂര്‍ കളരിയെക്കുറിച്ച് ആര്.സഞ്ജയന്, കണ്ണകിയമ്മന്‍ മാഹാത്മ്യത്തെക്കുറിച്ച് എസ്.രമേശന്‍നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. വൈകീട്ട് തീര്‍ത്ഥയാത്ര സത്രത്തിന് പ്രൊഫ. പി.ജി.ഹരിദാസ് നേതൃത്വം നല്കി. കെ.നന്ദകുമാര്‍ രാജയുടെ പാഠകം, കേരളവ്യാസന് നാടകാവതരണവും നടത്തി. സാംസ്കാരിക തീര്‍ത്ഥയാത്രാ വിളംബരത്തോടെ പഠനശിബിരം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: