ആലപ്പുഴ: പ്രുമുഖ ടൂറിസം കേന്ദ്രങ്ങളായ കൊടൈക്കനാലും ആലപ്പുഴയുമായി ബന്ധിപ്പിച്ച് ടൂറിസം ദേശീയ പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
63-ാമത് നെഹ്റു ട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റോഡുവികസനത്തിന് എന്തുസഹായവും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. മൂന്നുദിവസം മുമ്പ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭൂമി ലഭ്യമല്ലാത്തതാണ് പ്രശ്നം. ആവശ്യത്തിന് ഭൂമി ലഭ്യമാക്കിയാല്‍ റോഡുവികസനത്തിന് പണം തടസ്സമാവില്ല. കൊടൈക്കനാല്‍- ആലപ്പുഴ ടൂറിസം ദേശീയപാതയ്ക്കും ഭൂമി ഏറ്റെടുത്തു നല്കാന് ജനപ്രതിനിധികളും സര്‍ക്കാരും മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ജലഗതാഗത മേഖലയ്ക്കും ആവശ്യമായ സഹായം നല്‍കും. ഉള്‍നാടന്‍ ജലഗതാഗത മേഖലയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്. കേരളത്തിന്റെ കായലുകള്‍ ഇതിന് അനുയോജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെഹ്റു ട്രോഫി ജലോത്സവം രാജ്യത്തിന്റെ അഭിമാനമാണ്. നെഹ്റുവിന്റെ കയ്യൊപ്പുള്ള ട്രോഫിയാണ് വിജയികള്‍ക്ക് നല്‍കുന്നത്. ഇത് ജലോത്സവത്തിന്റെ ചരിത്ര പ്രാധാന്യം വ്യക്തമാക്കുന്നു.
കായല്‍ ടൂറിസത്തിലൂടെ കേരളത്തിന് ഏറെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് സ്ഥാനപതി ലി യു ഷെങ്, മന്ത്രി അനൂപ് ജേക്കബ്, എംപിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ തോമസ് ചാണ്ടി, സി.കെ. സദാശിവന്, എ.എം. ആരിഫ്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
63-ാമത് നെഹ്റുട്രോഫി ജലോത്സവം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: