തിരുവനന്തപുരം:സിബിഎസ്ഇ വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഡിസംബറില്‍ ദല്‍ഹിയില്‍ ദേശീയകലോത്സവം സംഘടിപ്പിക്കുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. തിരുവനന്തപുരത്ത് ബിജെപിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്ഷാബന്ധന് മഹോത്സവത്തില്‍ പ്രധാനമന്ത്രിയുടെ വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
വിദ്യാര്‍ഥികളുടെ കലാവാസന പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സ്കൂള്‍ കലോത്സവങ്ങള്‍ ഭാരതീയ സംസ്കാരത്തെ പരിപോഷിപ്പിക്കുന്നവ കൂടിയാണ്. കേരളത്തില്‍ സിബിഎസ്ഇ സ്കൂളുകളുടെ സമ്മേളനത്തിനെത്തിയപ്പോഴാണ് ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നത്. അതിന്റെ സാധ്യതകള്‍ പരിശോധിച്ച് ദേശീയകലോത്സവം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ദല്‍ഹിയിലെ സിരിഫോര്‍ട്ട് ആഡിറ്റോറിയത്തിലാണ് കലോത്സവം നടക്കുക.
താന്‍ മാനവവിഭവശേഷി മന്ത്രിയായപ്പോള്‍ സന്ദര്‍ശിക്കാനെത്തിയ ബിജെപി പ്രസിഡന്റ് വി. മുരളീധരന് ആവശ്യപ്പെട്ടത് കേരളത്തിനു നല്കിയ വാഗ്ദാനങ്ങള്‍ മറക്കരുതെന്നാണ്. കഴിഞ്ഞയാഴ്ച പാലക്കാട് എഐടിയില്‍ ആദ്യ അക്കാദമിക് വര്‍ഷം ആരംഭിക്കാനായതില്‍ അഭിമാനിക്കുന്നു. തിരുവനന്തപുരത്തിന്റെ എംപി മാനവവിഭവശേഷി മന്ത്രിയായിട്ടും നടപ്പാകാതെപോയ കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം ബിജെപിക്ക് നടപ്പാക്കാനായതില്‍ സന്തോഷമുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ഐഐടി ബില്‍ രണ്ട് വര്‍ഷമായി അനങ്ങിയിട്ടില്ലായിരുന്നു. ബിജെപി അധികാരമേറ്റ് ആറുമാസത്തിനകം ബില്‍ പാസ്സാക്കാന്‍ കഴിഞ്ഞു. കോട്ടയത്തും ഐഐടി സ്ഥാപിക്കാന്‍ തീരുമാനമായെന്നും അവര്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പാക്കിയ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ കേരളത്തിലെ എല്ലാ ഭവനങ്ങളിലും എത്തണം. 60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന പതിവില്ല. ഒരു വര്‍ഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച സാമൂഹിക സുരക്ഷാ പദ്ധതികളാണ് ബിജെപി ആവിഷ്കരിച്ചത്. സീറോബാലന്‍സ് അക്കൗണ്ട് പദ്ധതി വഴി 99 ശതമാനം പേര്‍ക്കും ബാങ്ക് അക്കൗണ്ടുണ്ടാക്കി. വെറും 12 രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയായ സുരക്ഷാ ബീമായോജന നടപ്പാക്കി. 330 രൂപയ്ക്ക് ജീവന് ജ്യോതി യോജന, എല്ലാവര്ക്കും പെന്ഷന് ലഭിക്കുന്ന അടല്‍ പെന്ഷന് യോജന ഇവയെല്ലാം ചരിത്രനേട്ടങ്ങളാണ്.തൊഴിലുറപ്പ് പദ്ധതിയില്‍ 5000 കോടിരൂപ വകയിരുത്തി.
മാനവവിഭവശേഷി വകുപ്പിനോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത് മുഴുവന്‍ സ്കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറി എന്ന വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു. ഇന്നത് യാഥാര്‍ഥ്യമാവുകയാണ്. നാഗാകലാപകാരികളെ വികസനപാതയിലേക്ക് നയിക്കാന്‍ കഴിഞ്ഞു. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളിലും വികസനമെത്തിക്കുക എന്ന സമീപനമാണ് പ്രധാനമന്ത്രി മോദിയുടേത്. ജനങ്ങളുമായി ഇടപെട്ട് ജനങ്ങളുടെ ശബ്ദം ശ്രവിച്ച് അവര്‍ക്കുവേണ്ടി നിലകൊള്ളുകയാണ് ബിജെപി ചെയ്യുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് രാഖി കെട്ടിയാണ് സ്മൃതി ഇറാനി രക്ഷാബന്ധന് ഉത്സവം ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, ബിജെപി സംഘടനാ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, മുന്‍ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഭാരവാഹികളായ ജോര്‍ജ്് കുര്യന്, ഡോ പി.പി. വാവ, വി.വി. രാജേഷ്, സി.ശിവന്‍കുട്ടി, ജെ.ആര്.പത്മകുമാര്‍, രാധാമണി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍ തുടങ്ങിയവരും ജില്ലാ ഭാരവാഹികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: