പത്തനംതിട്ട:വിവരാവകാശ പ്രവര്‍ത്തകന്റെ പേരില്‍ വ്യാജരേഖ ചമച്ചതിന് നഗരസഭാ സെക്രട്ടറി ഉള്‍പ്പടെ 9 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. റഷീദ് ആനപ്പാറയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ നമ്പര്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി ഗ്യാസ് കണക്ഷനും മറ്റും സംഘടിപ്പിച്ചതാണ് കേസിന് അടിസ്ഥാനം. വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആണെന്ന് ബോധ്യപ്പെട്ടിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാതിരിക്കുകയും സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതിരുന്നതിന്റെ പേരിലുമാണ് നഗരസഭാ സെക്രട്ടറി ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പോലീസ് കേസെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വിവിധ രേഖകള്‍ സംഘടിപ്പിക്കുകയും ഇതിന് സഹായിക്കുകയും ചെയ്തവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയ്ക്ക് പത്തനംതിട്ട നഗരസഭാ ഓഫീസില്‍ നിന്നും വിവരാവകാശ രേഖയിലൂടെ ലഭിച്ച മറുപടി ചൂണ്ടിക്കാട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പോലീസിന്റെ ഈ നടപടി.
2010 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റഷീദിന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി പത്തനംതിട്ട നഗരസഭയില്‍ നിന്നും സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തുകയും അതുവഴി മറ്റ് രേഖകള്‍ സമ്പാദിക്കുകയും ചെയ്ത സംഭവത്തില്‍ ആനപ്പാറ സ്വദേശികളായ മൂന്നുപേരും സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയരണ്ട് മുന്‍ റവന്യൂ ഉദ്യോഗസ്ഥരും പ്രതികളായിട്ടുണ്ട്. റഷീദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യാത്തതിന്റെ പേരില്‍ പത്തനംതിട്ട നഗരസഭാ സെക്രട്ടറി 9-ാം പ്രതിയുമായിട്ടാണ് പത്തനംതിട്ട പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: