ഋശ്യമൂക പര്‍വതത്തിന്റെ മുകളില്‍ മദ്ധ്യഭാഗത്തുള്ള വൃക്ഷച്ചുവട്ടില്‍ സഹവര്‍ത്തികളായ വാനരന്മാരുമൊന്നിച്ചിരിക്കുകയായിരുന്ന സുഗ്രീവന് ആ കാഴ്ച കണ്ടു. ധനുഷ്ബാണങ്ങളും അസ്ത്രശസ്ത്രങ്ങളും ധരിച്ച രണ്ടുപേര്‍ നാലുപാടും വീക്ഷിച്ചുകൊണ്ട് മന്ദംമന്ദം നടന്നടുക്കുന്നു. ദൂരെ നിന്നും നടന്നുവരുന്നവരെക്കണ്ട സുഗ്രീവന് ഒരുപക്ഷെ തന്നെ വധിക്കുന്നതിന്നു വേണ്ടി ബാലി അയച്ച ആള്‍ക്കാരായിരിക്കുമോ എന്ന സംശയം ജനിച്ചു. ഭയചകിതനായ സുഗ്രീവന് അവര്‍ ആരാണെന്നന്വേഷിച്ചറിയുവാന് ഹനുമാനെ നിയോഗിച്ചു. ഹനുമാന് വാനരരൂപം ത്യജിച്ച്
കപി രൂപം പരിത്യജ്യ ഹനുമാന് മാരുതാത്മജഃ
ഭിക്ഷുരൂപം തതോഭേജേ ശഠബുദ്ധിതയാ കപിഃ” (കിഷ്കിന്ധ 3:2)
ഒരു സാമാന്യ ഭിക്ഷുവിന്റെ രൂപം ധാരണചെയ്തുകൊണ്ട് ചോദിച്ചു. അംഗജനെപ്പോലെ സുന്ദരന്മാരായ നിങ്ങളിരുവരും ആരാണ്? സൂര്യചന്ദ്രന്മാരോ, അതോ അശ്വനീദേവന്മാരോ മനുഷ്യരൂപത്തില്‍ സഞ്ചരിക്കുന്ന ഈശ്വരതുല്യന്മാരായ നിങ്ങള്‍ മഹാന്മാരാണെന്നതില് സംശയമില്ല. ആര്യന്മാരായ നിങ്ങള്‍ ആരാണെന്നും എവിടെനിന്നു വരുന്നെന്നും എന്തിനുവേണ്ടിയാണ് ഈ ദുര്ഗ്ഗമമാര്ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതെന്നും അറിഞ്ഞാല്കൊള്ളാമെന്നാഗ്രഹിക്കുന്നു. അഭിമതമാണെങ്കില്‍ ഈ ബ്രഹ്മചാരിയും ഭവാന്മാര്‍ക്ക് ഉപകാരിയായിരിക്കാന് ആഗ്രഹിക്കുന്നു.
വടുവിന്റെ ഈ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ രാമന് തന്നോടായി പറഞ്ഞു. ലക്ഷ്മണ ഈ യുവാവ് വെറുമൊരു ബ്രഹ്മചാരിയല്ല. ഇവന് ദിവ്യമഹിമയുള്ള ഒരു മഹാവ്യക്തിയാണ്. ഇവന്റെ കര്ണ്ണഭൂഷാമണികള് നീ കാണുന്നുണ്ടോ. ഇവ അലൗകികങ്ങളാണ്. ഇവന്റെ ഭാഷാശുദ്ധിയും വ്യാകരണനിഷ്ഠയും ധര്‍മ്മാനുഷ്ഠാന പ്രതിപത്തിയും അത്യന്തം ശ്ലാഘനീയമാണ്.
നാനൃഗ്വേദ വിനീതസ്യ നാ യജുര്വേദധാരിണഃ
നാസാമവേദവിദൂഷ: ശക്യമേവം പ്രഭാഷിതം
നൂനം വ്യാകരണം കൃത്സനമനേന ബഹുധാശ്രുതം
ബഹുവ്യാഹരതാനേന നകിഞ്ചിദപശബ്ദിതം (കിഷ്കിന്ധ 3:28,29)
ഋഗ്വേദത്തിലും യജുര്‍വേദത്തിലും സാമവേദത്തിലും വിദ്വാനല്ലാത്ത ഒരാള്‍ക്ക് ഇങ്ങിനെ സംസാരിക്കാന്‍ കഴിയുകയില്ല. നിശ്ചയമായും ഇയാള്‍ വ്യാകരണശാസ്ത്രം പലവട്ടം അധ്യയനം ചെയ്തിട്ടുണ്ട്. ഇത്രനേരം സംസാരിച്ചിട്ടും ഇയാളുടെ വായില്‍നിന്നും ഒരു അപശബ്ദംപോലും വീണിട്ടില്ല.
അവിസ്തരമസന്ദിഗ്ദ്ധമവിളംബിതമദ്രൂതം
ഉരസ്ഥം കണ്ഠഗം വാക്യം വര്‍ത്തതേ മധ്യമേസ്വരേ
സംസ്കാരക്രതാംസമ്പന്നാമത്ഭുതാമവിളംബിതാം
ഉച്ചാരയതി കല്യാണീം വാചംഹൃദയ ഹര്ഷിണീം (കിഷ്കിന്ധ 3:31,32)
വാചാലതയില്ലാതെ അസന്നിഗ്ദ്ധമായി ധാരമുറിയാതെ വാക്കുകളില്‍ അസ്പഷ്ടതയോ അശുദ്ധിയോ ഇല്ലാതെ ഹൃദയത്തിലുദിക്കുന്ന മധുരവാണി കണ്ഠത്തിലെത്തി വൈഖരീരൂപമാര്ജിച്ച് വ്യാകരണനിബദ്ധമായ സംസ്കൃതം ധാരമുറിയാതെ ഹൃദയാഹ്ലാദം ജനിപ്പിക്കുന്ന വിധത്തില്‍ മധുരമായി ഉച്ചരിക്കുന്നു. ഇതു മാത്രമല്ല ശിക്ഷാശാസ്ത്രവും അദ്ധ്യയനം ചെയ്ത് ശീലിച്ചവനാണ്. കാരണം സംഭാഷണവേളയില്‍ വായ, കണ്ണ്, നെറ്റി, പുരികം തുടങ്ങിയവകൊണ്ട് യാതൊരു ഗോഷ്ഠിയും കാട്ടുന്നില്ല. ചുരുക്കംവാക്കുകളില്‍ ആശയം വെളിവാക്കുവാന്‍ ശിക്ഷാശാസ്ത്രം അഭ്യസിച്ചേമതിയാകുകയുള്ളൂ.
ന മുഖേ നേത്രയോശ്ചാപി ലലാടേ ച ഭ്രുവോസ്തഥാ
അന്വേഷ്വപി ച സര്‍വേഷു ദോഷഃ സംവിദിതഃ ക്വചിത്
തന്റെ കര്‍ണ്ണ ഭൂഷാരത്നം രാമന് കണ്ടതായി പറഞ്ഞപ്പോള്‍ ആ വടുരൂപി മറ്റൊന്നും ആലോചിക്കാതെ രാമപാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിച്ചു.
കാരണം ഹനുമാന് അഞ്ജനയുടെ ഗര്‍ഭത്തിലായിരുന്ന സമയത്ത് അഞ്ജനയ്ക്കുണ്ടാകുന്ന പുത്രന് തന്റെ തകര്‍ച്ചയ്ക്ക് മൂലകാരണമായിരിക്കുമെന്നറിഞ്ഞ ബാലി ഭ്രൂണഹത്യ ചെയ്യുന്നതിന്നുവേണ്ടി ഒരു യോഗതന്ത്രപ്രയോഗം നടത്തുകയുണ്ടായി. ഉരുക്കിയ പഞ്ചലോഹങ്ങളും പൊടിച്ച നവരത്നങ്ങളും വജ്രപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് അഞ്ജനയെക്കൊണ്ട് കഴിപ്പിക്കുകയുണ്ടായി.
അത് ഗര്‍ഭാശയത്തിലെത്തി ഉരുകി ലയിച്ച് വീണ്ടും രണ്ടായിപ്പിരിഞ്ഞ് ഭ്രൂണശിശുവിന് കര്‍ണ്ണാഭരണങ്ങളായി പരിണമിച്ചു. ഈ കര്‍ണ്ണാഭരണങ്ങള്‍ അന്യര്ക്കുദൃശ്യമായിരിക്കുകയില്ലെന്നും ഇവ ദര്‍ശിക്കുന്ന ദിവ്യനെ ആത്മദൈവമായി സ്വീകരിച്ചാരാധിച്ച് ഭജിച്ചുകൊള്ളണമെന്നും പരമശിവന് ഹനുമാനെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ കര്‍ണ്ണാഭരണങ്ങള്‍ ദര്‍ശിച്ച ശ്രീരാമനെ ഹനുമാന് ആത്മാര്‍ച്ചനം ചെയ്ത് സ്വീകരിക്കാന്‍ ഇടയായത്. അതിനുശേഷം ഹനുമാന് വടുവേഷം ത്യജിച്ച് താന്‍ ആരാണെന്ന വസ്തുത വെളിപ്പെടുത്തി ഹനുമാന്റെ സംഭാഷണവും പെരുമാറ്റവും കണ്ട് രാമന് സന്തുഷ്ടനായി.
രാമാജ്ഞയനുസരിച്ച് താന്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഹനുമാനെ അറിയിച്ചു. സുഗ്രീവനുമായി സഖ്യത്തിലേര്പ്പെടുവാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. സന്തുഷ്ടനായ ഹനുമാന് ഞങ്ങളെ ചുമലിലേറ്റി ഋശ്യമൂകത്തില്നിന്നും മലയപര്‍വതത്തില്‍ സുഗ്രീവസമക്ഷം എത്തിച്ചു. ഹനുമാന് ഞങ്ങളെ സുഗ്രീവന് പരിചയപ്പെടുത്തി. സുഗ്രീവനുമായി മൈത്രി സ്ഥാപിക്കാന്‍ വന്നവരാണ് ഇവരിരുവരുമെന്ന് ഹനുമാന് സുഗ്രീവനെ അറിയിച്ചു. സുഗ്രീവന് അവരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: