പത്തനംതിട്ട: ഓണക്കാലമായതോടെ എക്സൈസ് സംഘം പരിശോധനകളും നടപടികളും കുറെക്കൂടി ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടയിലും അടൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്പിരിറ്റ് കടത്ത് വ്യാപകമായിരിക്കുന്നു. വ്യാജമദ്യ നിര്‍മാണവും അടൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടക്കുന്നതായി കഴിഞ്ഞദിവസത്തെ പരിശോധനകളില്‍ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ വന്‍തോതില്‍ സ്പിരിറ്റാണ് ജില്ലയിലേക്ക് കടന്നിരിക്കുന്നത്. എക്സൈസ് സംഘം സ്പിരിറ്റ് ശേഖരം പിടികൂടിയപ്പോള്‍ തന്നെ തുടര്‍നടപടികള്‍ തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് വീണ്ടും സ്പിരിറ്റ് എത്തുന്നതാണ് കണ്ടുവരുന്നത്. എക്സൈസ് പരിശോധനയ്ക്കെത്തിയ സംഘത്തിനുനേരെ ആക്രമണം ഉണ്ടായപ്പോള്‍ പോലും ശക്തമായ നടപടികളിലൂടെ സ്പിരിറ്റ് കടത്തു തടയാനായില്ല. കഴിഞ്ഞദിവസം അടൂര്‍ മുണ്ടപ്പള്ളിയില്‍ ആലപ്പുഴയില്‍ നിന്നുള്ള എക്സൈസ് സംഘത്തെ ഉപയോഗിച്ചു വ്യാജമദ്യ നിര്‍മാണ കേന്ദ്രം റെയ്ഡു ചെയ്ത് സ്പിരിറ്റും വ്യാജവിദേശമദ്യവും പിടികൂടിയത് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കു മാനക്കേടാവുകയും ചെയ്തു.
ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ ഓണക്കാലം മുന്നില്‍ക്കണ്ട് വന്‍തോതില്‍ സ്പിരിറ്റ് ശേഖരവും വ്യാജമദ്യ നിര്‍മാണവും നടക്കുന്നതായി പറയുന്നു. നെല്ലിമുകള്‍, തെങ്ങമം പ്രദേശങ്ങളിലാണ് സ്പിരിറ്റ് ഏറെയുമെത്തുന്നത്. മുണ്ടപ്പള്ളി അരവിന്ദ് ഭവനത്തില്‍ അശോകന്റെ വീട്ടില്‍ നടന്നുവന്ന വ്യാജ വിദേശമദ്യ നിര്‍മാണം കണ്ടെത്താനാകാതിരുന്നതും എക്സൈസിനു വീഴ്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: