ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പടയൊരുക്കം തുടങ്ങി. ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് കീഴടക്കിയത്. സ്വന്തം മൈതാനത്ത് കെയ്ല്‍ വാക്കറുടെ സെല്‍ഫ് ഗോളില്‍ ജയമെന്നത് അവര്‍ക്ക് തിരിച്ചടി. 22ാം മിനിറ്റിലാണ് ഗോള്‍ വീണത്.
ബയേണ്‍ മ്യൂണിച്ചില്നിന്നെത്തിയ സൂപ്പര്‍ താരം ബാസ്റ്റ്യന്‍ ഷെയ്ന്സ്റ്റിഗറുടെ അരങ്ങേറ്റ മത്സരത്തില്‍ 4-3-3 ശൈലിയിലാണ് വാന്‍ഗാല്‍ ടീമിനെ വിന്യസിച്ചത്. ഡാലി ബ്ലിന്‍ഡും വെയ്ന്‍ റൂണിയും മെംഫിസ് ഡിഫേയും സട്രൈക്കര്മാരുടെ റോളില്‍. 60ാം മിനിറ്റില്‍ മൈക്കിള്‍ കാരിക്കിനു പകരം ഷെയ്ന്സ്റ്റിഗര് കളത്തിലിറങ്ങിയത്. ഒമ്പതു മിനിറ്റിനു ശേഷം മഞ്ഞക്കാര്‍ഡും വാങ്ങി താരം. ഓള്ഡ്ട്രാഫോഡിനോട് വിടപറയുമെന്നു സൂചനയുള്ള ഗോള്‍ കീപ്പര്‍ ഡേവിഡ് ഗിയയ്ക്കു പകരം അര്‍ജന്റൈന്‍ സെര്‍ജിയോ റോമേറയാണ് വല കാത്തത്.
22ാം മിനിറ്റില്‍ ഗോളെത്തി. ടോട്ടനം ഗോള്‍മുഖത്ത് സ്വതന്ത്രനായി നിന്നിരുന്ന നായകന് വെയ്ന്‍ റൂണിക്ക് ആഷ്ലി യങ് പന്ത് കൈമാറുന്നു. ഷോട്ടെടുക്കാന്‍ റൂണി തയാറെടുക്കുന്നതിനിടെ ഓടിയെത്തിയ വാക്കര്‍ പന്ത് തട്ടിമാറ്റിയത് നേരേ പോസ്റ്റിലേക്ക്. അപ്രതീക്ഷിത നീക്കം ഗോളി വോമിന് തടയാനുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: