1993 -ലെ മുംബൈ സ്ഫോടന കേസിലെ ശിക്ഷിക്കപ്പെട്ട പ്രതിക്കെതിരെ വധശിക്ഷ നടപ്പാക്കരുതെന്ന വാദവുമായി സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് അവരുടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇത് ടാഡ ഉപയോഗിച്ച് മുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിന്റെ ഭാഗമാണെന്നുകൂടി പരസ്യമായി പ്രചരിപ്പിച്ചു.തികച്ചും അവസരവാദപരവും ദേശദ്രോഹപരവുമായിരുന്നു സിപിഎം നിലപാട്. ജനങ്ങളെ മതത്തിന്റെപേരില്‍ തമ്മിലടിപ്പിച്ച് മുതലെടുക്കാനാണ് ഇക്കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പഴയ നിലപടിലേക്കാണ് സിപിഎം ഇപ്പോള്‍ തിരിച്ചുപോയ്ക്കൊണ്ടിരിക്കുന്നത്.
വിചാരണ കോടതി മുതല്‍ സുപ്രീം കോടതി വരെയും അവസാനം രാഷ്ട്രപതിയും വധശിക്ഷ അനിവാര്യമാണെന്ന് തീര്ച്ചയാക്കപ്പെട്ടയാളാണ് പ്രതിയായ മേമന്. രാജ്യദ്രോഹിയും കൂട്ടക്കുരുതിക്ക് ഉത്തരവാദിയുമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തീര്ച്ചയാക്കപ്പെട്ട കൊടുംകുറ്റവാളിയായിരുന്നു ഇയാള്‍. രാജ്യതാല്‍പ്പര്യം കാംക്ഷിക്കുന്ന ഒരു പ്രസ്ഥാനവും മേമനെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ സാധാരണഗതിയില്‍ രംഗത്തുവരാന്‍ സാദ്ധ്യതയില്ല. പക്ഷേ സിപിഎം രാഷ്ട്രീയമര്യാദയും നീതിബോധവും രാജ്യതാല്‍പ്പര്യവും ഉപേക്ഷിച്ച് മേമന്റെ വക്താവായി മാറുകയാണുണ്ടായത്.
രാഷ്ട്രീയ നേട്ടം ലാക്കാക്കി സ്വന്തം ആത്മാവിനെ പണയപ്പെടുത്തുന്ന പണിയാണ് സിപിഎം മേമന് കേസില്‍ നടത്തിയത്. 1993 ലെ മുംബൈ സ്ഫോടനം അന്ന് 13 ഇടങ്ങളിലായാണ് നടന്നത്. 257 നിരപരാധികളായ മനുഷ്യരാണ് അന്നത്തെ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 700 ല്‍പ്പരം പേര് സാരമായി പരിക്കും അംഗവൈകല്യങ്ങളുമൊക്കെ ബാധിച്ച് ജീവശ്ശവങ്ങളായി നമുക്കിടയില്‍ കഴിയുന്നു.
നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും തകര്‍ക്കാന്‍ അന്താരാഷ്ട്ര ഭീകരവാദം ശക്തമായി നടത്തിയ നിഷ്ഠുര അക്രമമായി പ്രസ്തുത സംഭവങ്ങളെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്. സ്വന്തം നാടിനെ ഒറ്റുകൊടുക്കാനും സഹജീവികളെ കൊന്നൊടുക്കാനും പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയെന്ന കുറ്റമാണ് മേമന് എതിരെ തെളിഞ്ഞിട്ടുള്ളത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഇന്ത്യന്‍ നീതിക്രമം ഈ പ്രതിക്കെതിരെ വിധിക്കുകയും ചെയ്തു.
മുംബൈ സ്ഫോടന കേസിലെ ടാഡ കോടതി വിധിക്കെതിരെ യാക്കൂബ് മേമനും കുടുംബാംഗങ്ങളും അപ്പീല്‍ നല്‍കിയിരുന്നു. പ്രസ്തുത അപ്പീലിലും യാക്കൂബ് മേമന്റെ ശിക്ഷ ശരിവെയ്ക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സഹോദരന് ഉള്‍പ്പെടെ പലരേയും സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് രാഷ്ട്രപതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാന്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ തുടര്‍നടപടികള്‍ ജുഡീഷ്യറി തന്നെയാണ് നടത്തിയത്. ഈ സാഹചര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം തന്നെ ഏകസ്വരത്തില്‍ കൊടുംകുറ്റവാളിക്കുവേണ്ടി രംഗത്തിറങ്ങിയത് നാടിനെ സംബന്ധിച്ചിടത്തോളം കനത്ത രാജ്യദ്രോഹ നടപടിയും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും സിപിഎമ്മിന്റെ നിലപാടിനോട് യോജിക്കുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. കേവലം ഒരു മുസ്ലിം വൈകാരിക പ്രശ്നമായി മേമന് പ്രശ്നത്തെ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള തരംതാണ തന്ത്രമാണ് സിപിഎം അവലംബിച്ചത്. രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് അത്യന്തം ഹാനികരമായ ഒരു നിലപാട് സ്വീകരിക്കുക വഴി ദേശീയ പാര്‍ട്ടിയാകാന്‍ വേണ്ടി നല്കിയ സത്യവാങ്മൂലം തന്നെ ആ പാര്‍ട്ടി കാറ്റില്‍ പറത്തിയിരിക്കയാണ്. സ്വാതന്ത്രസമര കാലഘട്ടത്തിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവേളകളിലും രാജ്യതാല്‍പ്പര്യങ്ങള്‍ക്കെതിരെ അഞ്ചാംപത്തികളായി പ്രവര്‍ത്തിച്ച പഴയ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് സിപിഎമ്മിലൂടെ ഇപ്പോള്‍ പ്രകടമായിട്ടുള്ളത്. ഭാരതമാതാ കീ ജയ് എന്ന് വിളിക്കില്ലെന്നും പാകിസ്ഥാന് വാദം ന്യൂനപക്ഷ അവകാശമാണെന്ന് പണ്ട് വാദിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നിലപാടിന്റെ പ്രേതം ഇപ്പോഴും സിപിഎമ്മിനെ വരിഞ്ഞുമുറുക്കി നിര്‍ത്തിയിരിക്കയാണ്. ഇപ്പോഴത്തെ അപകടകരമായ അവരുടെ സമീപനം ജനങ്ങള്‍ തിരിച്ചറിയണം.
കോടതി വിധിച്ച ശിക്ഷ നടപ്പാക്കേണ്ടതില്‍ എക്സിക്യൂട്ടീവിനുള്ള ബാദ്ധ്യത ഭരണഘടനയും അനുബന്ധ നിയമങ്ങളും അനുസരിച്ച് സുവ്യക്തമാണ്. ജുഡീഷ്യറിയും എക്സിക്യൂട്ടിവ് തലവനും ശരിവെച്ച ശിക്ഷയായ മേമന്റെ തൂക്കിലേറ്റല്‍ നടപ്പാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചത് കോടതിയാണ്. ഇക്കാര്യത്തില്‍ നീട്ടിവെയ്ക്കാനുള്ള നിയമപരമായ അധികാരം വാറണ്ടു പുറപ്പെടുവിച്ച നീതിപീഠത്തില്‍ നിക്ഷിപ്തമാണ്. തൂക്കല്പ്രക്രിയ നിര്‍ത്തിവെയ്ക്കാനോ മാറ്റി വെയ്ക്കാനോ കോടതിക്കാണ് അവകാശമുള്ളത്. കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരുകള്‍ അധികാരമേറ്റെടുക്കും മുന്‍പുതന്നെ മരണവാറണ്ട് ബന്ധപ്പെട്ട മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ചിരുന്നതാണ്. രാഷ്ട്രപതിയുടെ മുന്‍പാകെയുണ്ടായിരുന്ന ദയാ ഹര്‍ജിയും യുപിഎ ഭരണത്തിന്‍കീഴില്‍ തള്ളിയിരുന്നു. രാഷ്ട്രപതി ക്യാബിനറ്റ് ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥനാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും സിപിഎം ഇപ്പോള്‍ കുപ്രചാരണത്തിനിറങ്ങിയതിനുപിന്നില് മുസ്ലിം പ്രീണന രാഷ്ട്രീയമെന്ന ദുരുദ്ദേശ്യം മാത്രമാണുള്ളത്.
1946-47 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോകുമെന്ന ഘട്ടമായപ്പോള്‍ ഭാരതം ഏകരാഷ്ട്രമായി നിലനില്ക്കാന് പാടില്ലെന്നു ശഠിച്ച പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. മുസ്ലിംലീഗ് നാടിനെ രണ്ടായി വെട്ടിമുറിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയെ 16 പരമാധികാര റിപ്പബ്ലിക്കുകളാക്കാന് വേണ്ടി ക്യാബിനറ്റ് മിഷന് മെമ്മോറാണ്ടം നല്‍കുകയായിരുന്നു. ഈ രാജ്യദ്രോഹ നിലപാട് അവര്‍ ഇപ്പോഴും തുടരുകയാണ്. ഇത് തുറന്നുകാട്ടി ഈ കപട ജനാധിപത്യവാദികളുടെ യഥാര്‍ത്ഥരൂപം പ്രദര്ശിപ്പിക്കയാണുവേണ്ടത്.
ലോകത്ത് വധശിക്ഷ ഏറ്റവും കൂടുതല്‍ നടപ്പാക്കുന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്. വര്‍ത്തമാന ലോകത്ത് വധശിക്ഷ വിധിക്കുന്നതില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. മറ്റ് ചെറുകിട കമ്യൂണിസ്റ്റ് രാജ്യങ്ങളും ഇക്കാര്യത്തില്‍ പിന്നിലല്ല. മേമന്റെ കാര്യം വന്നപ്പോള്‍ വധശിക്ഷ പാടില്ലെന്ന ഉള്‍വിളി സിപിഎമ്മിന് ഉണ്ടായത് വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയം ഒന്നുകൊണ്ടു മാത്രമാണ്. സിപിഎമ്മിന്റെ അവസരവാദത്തിനും രാജ്യദ്രോഹ നിലപാടിനും കനത്ത തിരിച്ചടി നല്കാന് പൊതുസമൂഹം മുന്നോട്ടു വരികയാണുവേണ്ടത്. ഇന്നത്തെ നരേന്ദ്രമോദി ഭരണത്തിന്‍കീഴില്‍ ഭീകരവാദ അക്രമങ്ങള്‍ പൊതുവെ ഇന്ത്യയില്‍ കുറഞ്ഞിട്ടുണ്ട്. ഈ സമാധാന അന്തരീക്ഷം അട്ടിമറിക്കാനുള്ള ദുരുദ്ദേശ്യവും സിപിഎമ്മിനുണ്ടെന്ന് ന്യായമായും കരുതാവുന്നതാണ്.
ഇന്ത്യയില്‍ ഔദ്യോഗിക കണക്കനുസരിച്ച് ഒട്ടാകെ വധശിക്ഷയ്ക്ക് വിധേയരായവരുടെ എണ്ണം 58 ആണ്. ഇതില്‍ തൂക്കുമരം വഴി ജീവന് നഷ്ടപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം 10 ശതമാനത്തിലും താഴെയാണ്.1984 ല്‍ കശ്മീര്‍ തീവ്രവാദി മഖ്ബൂല്‍ ഭട്ടിനെ തൂക്കിലേറ്റിയശേഷം മുസ്ലിം സമൂഹത്തില്‍പ്പെട്ട ഒരാള്‍ വധശിക്ഷയ്ക്കു വിധേയനായത് അഫ്സല്‍ഗുരു എന്ന ആളാണ്. ഈ രണ്ട് ശിക്ഷകള്ക്കുമിടയില് വധശിക്ഷ ഏറ്റുവാങ്ങിയവരില്‍ സിക്കുകാരും ഹിന്ദുക്കളുമായ കുറ്റവാളികളാണുള്ളത്.
സത്യമിതായിരിക്കെ സിപിഎം യൂക്കൂബ് മേമന് വധം ഒരു മതപ്രശ്നമാക്കി ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായങ്ങള്‍ കലാപത്തിനുള്ള അന്തരീക്ഷമുണ്ടാക്കട്ടെ എന്നാണ് സിപിഎം ആഗ്രഹിച്ചത്. ഈ സമീപനം ദൗര്‍ഭാഗ്യകരമായിപ്പോയി. അഫ്സല് ഗുരുവിന് മുമ്പായി വധശിക്ഷ നടപ്പാക്കിയത് ബംഗാളിലെ ധനഞ്ജയ ചാറ്റര്‍ജിയുടെ കാര്യത്തിലാണ്. ഒരു ഫഌറ്റിലെ വാച്ച്മാനായ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതായിരുന്നു കുറ്റം. യഥാര്‍ത്ഥത്തില്‍ ഇയാളല്ല കുറ്റം ചെയ്തതെന്നും സമ്പന്നരും സ്വാധീനമുള്ളവരുമായ യഥാര്‍ത്ഥ പ്രതികള്‍ ഈ നിരപരാധിയെ കുടുക്കുകയായിരുന്നു എന്നും പിന്നീട് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ബംഗാളിലെ സിപിഎം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ധര്‍മ്മപത്നിയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്നാണ് ധനഞ്ജയ ചാറ്റര്‍ജി തൂക്കുമരത്തിലേറ്റപ്പെട്ടത്. യാക്കൂബ് മേമന്റെ വധശിക്ഷയുടെ പേരില്‍ ഉറഞ്ഞുതുള്ളി രാജ്യത്തെ സമാധാനാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിച്ചവര്‍ സൗകര്യപൂര്‍വ്വം ഇതൊക്കെ മറച്ചുവെയ്ക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: