പാനൂര്‍: ചൊക്ലിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കുറ്റിയില്‍ പീടികയിലെ പൂവ്വക്കല് ജയേഷ്ബാബു(42)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചത്. ജയേഷ്ബാബു സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. മദ്യപിച്ചെത്തിയ തിരുവനന്തപുരം സ്വദേശി വടക്കെകുന്നില് വിജയന്(59) കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വിജയനെ പാനൂര്‍ സിഐ എ.അനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
കുറ്റിയില്പീടികയിലെ വാടകവീട്ടിനുളളില് താമസിക്കുന്ന വിജയന് തേപ്പ് ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ അവിടെ കരുതിവെച്ച മദ്യം ജയേഷ്ബാബു കുടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യലഹരിയിലായിരുന്നു ഇരുവരും. താടിക്കും നെഞ്ചിനും കുത്തേറ്റു. ഉടനെ തലശേരി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുളളതിനാല് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാറ്റുകയായിരുന്നു. ബേക്കറി തൊഴിലാളിയാണ്. പരേതനായ കുഞ്ഞിരാമന്-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗ്രീഷ്മ. സഹോദരങ്ങള്‍: ജയരാജന്, സതീഷ്, പ്രീത, പ്രസന്ന, ബീന. അറസ്റ്റിലായ വിജയനെ തലശേരി സിജെഎം കോടതി റിമാന്റ് ചെയ്തു.
നക്ഷത്ര ഹോട്ടലുകളിലെ കവര്‍ച്ച; പിടിയിലായ പ്രതിയെ പയ്യന്നൂരിലെത്തിച്ചു
പയ്യന്നൂര്‍: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് ഹോട്ടലുപകരണങ്ങള് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി ചെന്നൈയില്‍ പിടിയിലായ അരുണ്‍ എന്ന അരുണ്‍കുമാറിനെ (36) പോലീസ് പയ്യന്നൂരിലെത്തിച്ചു.
ചെന്നൈയില്‍ ശങ്കരനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പൊഴിലചെല്ലൂര് സ്വദേശിയായ അരുണിനെ വെള്ളിയാഴ്ചയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 5ന് പയന്നൂര്‍ എടാട്ടെ ഹോട്ടലില്‍ മുറിയെടുത്ത മൂന്നംഗം സംഘം മുറിയില്‍ നിന്നും രണ്ട് എല്‍സിഡി ടിവി, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടെ 79000 രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന് മുങ്ങുകയായിരുന്നു. അതിന് മുമ്പ് കണ്ണൂരിലും കോള്‍മൊട്ടയിലും ഹോട്ടലുകളില്‍ കവര്‍ച്ച നടത്തിയിരുന്നു. എടാട്ടെ ഹോട്ടലിലെ സിസിക്യാമറകളില് പതിഞ്ഞ മുഖങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തിലെ ഒരാളെ പിടികൂടാനായത്.
പ്രധാന സൂത്രധാരകന്‍ ചെന്നൈ വീരപാണ്ഡ്യ നഗറിലെ വിക്കി എന്ന സുന്ദര്പ്രകാശ്, ചെന്നൈ സ്വദേശിയും ആന്ധ്രാപ്രദേശില്‍ താമസക്കാരനുമായ സതീഷാ രാജപ്പ എന്ന സതീഷ് എന്നിവരാണ് അരുണിനെ കൂടാതെ പയ്യന്നൂരിലെത്തിയത്. സംഘത്തില്‍ നാലാമതായി ഒരാളുകൂടി ഉണ്ട്. ഇയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ചെന്നൈയിലെ അറിയപ്പെടുന്ന ക്രിമിനലാണ് അരുണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: