ന്യൂദല്‍ഹി: സംസ്ഥാനത്തെ ജാതിസംഘടനകളുമായുള്ള ബിജെപിയുടെ ബന്ധം വളര്‍ന്നുവരുന്നത് തടയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ഉപസമിതി. സംസ്ഥാനത്തെ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് മുമ്പുണ്ടാകാത്തവിധത്തില് ബിജെപിയുടെ വലിയ കടന്നുവരവാണ് ഉണ്ടായിരിക്കുന്നതെന്നും ജാതിസംഘടനകളുമായി ബിജെപി ആംരംഭിച്ചിരിക്കുന്ന പുതിയ ബന്ധം സിപിഎമ്മിന് എല്ലാ അര്‍ത്ഥത്തിലും ഭീഷണിയാണെന്നും യോഗം വിലയിരുത്തി. സിപിഎമ്മിന്റെ കേന്ദ്രഓഫീസിലെ പിബി അംഗങ്ങളും കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
അരുവിക്കര തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിക്ക് അപകട സൂചന നല്‍കുന്നതാണെന്ന് യോഗത്തില്‍ പിബി അംഗങ്ങള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയില്ലെങ്കില്‍ അണികളിലെ ആത്മവിശ്വാസം വന്‍തോതില്‍ നഷ്ടപ്പെടും. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ഉണ്ടാകുന്ന സാഹചര്യം പ്രതിരോധിക്കണം. ഇതിനായി എല്ലാത്തരം ഭിന്നതകളും മാറ്റിവെച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഭിന്നത പാര്‍ട്ടിയെ ബാധിക്കരുത്. വിഎസും പിണറായി വിജയനും തമ്മിലുള്ള വിഷയങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി പ്ലീനത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും സിപിഎം തീരുമാനിച്ചു.
കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി രൂപീകരിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ഏതാണ്ട് അവസാനിപ്പിക്കാനുള്ള തീരുമാനം പിബി സ്വീകരിച്ചിട്ടുണ്ട്. വിവാദ വിഷയങ്ങളിന്മേല് ചര്‍ച്ചകള്‍ തുടരുന്നത് കൊണ്ട് പാര്‍ട്ടിക്ക് യാതൊരു പ്രയോജനവുമില്ലെന്നും ഇത് ഭിന്നത വര്‍ദ്ധിപ്പിക്കുകയാണെന്നുമാണ് പിബിയുടെ വിലയിരുത്തല്‍.
നവംബറില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രത്യേക പ്ലീനത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിനായി ചേര്‍ന്ന യോഗമാണ് നടന്നതെന്ന് സിപിഎം പിബി അംഗം എസ്.രാമചന്ദ്രന് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ-സംഘടനാ വിഷയങ്ങള്‍ ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും. പോളിറ്റ് ബ്യൂറോ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെന്നും കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന സൂചനകളും രാമചന്ദ്രന് പിള്ള നല്കി. അരുവിക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായിരിക്കുന്ന പുതിയ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങള്‍ സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗത്തില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: