ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തി. പ്രതിരോധ, വിദേശകാര്യ മന്ത്രാലയ വിവരങ്ങള്‍ ചോര്‍ത്താന്‍ പാക്കിസ്ഥാന് ഏജന്‍സികള്‍ ശ്രമിക്കുന്നതായാണ് കണ്ടെത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, വ്യോമയാനം, ധനകാര്യം, ഊര്‍ജ്ജം, ടെലികോം എന്നീ വകുപ്പുകളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളും ഔദ്യോഗിക രേഖകള്‍ ശക്തമാക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രോക്സികള്‍ ഉപയോഗിച്ച് ചാരപ്പണി നടത്താനാണ് ഐഎസ്ഐയുടെ ശ്രമം.
സൈനിക – സമാന്തര സൈനിക വിഭാഗങ്ങളിലെ പ്രധാന വിവരങ്ങള്‍ ചോര്‍ത്താനാണ് പാക്കിസ്ഥാന് മുഖ്യമായും ലക്ഷ്യംവെക്കുന്നത്. ഇതിനായി പ്രത്യേകം ഓണ്‍ലൈന്‍ ഹാക്കര്‍മാരെ നിയോഗിച്ചതായും കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് ഹാക്കര്‍മാര്‍ക്ക് തകര്‍ക്കാന്‍ സാധിക്കാത്തവിധം സുരക്ഷ ശക്തമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജമ്മുകശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിവരുന്നതിനു പിന്നാലെയാണ് പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താനും നീക്കം നടത്തുന്നത്.
പാക്കിസ്ഥാന് പൗരനായ ലഷ്കര്‍ ഇ തോയ്ബ ഭീകരനെ കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി സുരക്ഷാസേനയെ ഏല്‍പ്പിച്ചത്. നവീദ് (ഉസ്മാന്) തന്റെ മകനാണെന്ന് പാക് ഫൈസലാബാദ് സ്വദേശിയായ യാക്കൂബ് ദേശീയ മാധ്യമത്തിനെ അറിയിച്ചു. എന്നാല്‍ കൂടുതല്‍ സംസാരിച്ചാല്‍ തന്നെ കൊല്ലുമെന്നും ലഷ്കര്‍ ഇ തോയ്ബയുടേയും പാക്കിസ്ഥാന് സൈന്യത്തിന്റേയും വധഭീഷണിയുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. അതേസമയം നവീദ് പാക് പൗരനല്ലെന്നും ഭാരതത്തിന്റെ വാദം തെളിയിക്കാന്‍ തെളിവ് ഹാജരാക്കണമെന്നുമുള്ള നിലപാട് ആവര്‍ത്തിക്കുകയാണ് പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയം.
ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേശകരുടെ യോഗം ദല്‍ഹിയില്‍ ചേരാനിരിക്കെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഭീകരാക്രമണങ്ങളുമായുള്ള പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ യോഗത്തില്‍ ഭാരതം കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: