ന്യൂദല്‍ഹി: യാക്കൂബ് മേമന്റെ ഖബറടക്ക ചടങ്ങുകള്‍ക്ക് പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിം നിര്‍ദ്ദേശം നല്‍കിയതായി മുംബൈ പോലീസ്. തന്നെ അനുകൂലിക്കുന്നവരോട് അവരുടെ അനുയായികള്‍ക്കൊപ്പം മേമന്റെ സംസ്കാര പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു ദാവൂദിന്റെ നിര്‍ദ്ദേശം. ഇതാണ് പതിനായിരത്തോളം പേര് മേമന്റെ വീട്ടിലും ബഡാ ഖബറിസ്ഥാനിലുമായി തടിച്ചുകൂടിയതിന് കാരണമെന്ന് മുംബൈ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
1993ല്‍ നടന്ന മുംബൈ സ്ഫോടനക്കേസിലെ പ്രതിയായ യാക്കൂബ് മേമനെ ജൂലൈ 30ന് രാവിലെയാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. കര്‍ശന നിബന്ധനകളോടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയെങ്കിലും പോലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മാത്രമായിരുന്നു മേമന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇത്തരം ലംഘനങ്ങള്‍ക്ക് പുറമേയാണ് തന്റെ സ്വാധീന ശക്തി പ്രകടിപ്പിക്കാന്‍ ദാവൂദ് ഇബ്രാഹിം അവസരം വിനിയോഗിച്ച സംഭവമെന്നാണ് പോലീസ് വിലയിരുത്തല്‍. എന്നാല്‍ ഇതിന്റെ സാധ്യത മുന്‍കൂട്ടിക്കണ്ട് നഗരത്തില്‍ 30,000 പോലീസുകാരെ വിന്യസിച്ചിരുന്നതിനാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും അടുത്ത അനുയായികള്‍ക്ക് ഇരുവരും ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരുന്നു. യാക്കൂബ് മേമന്റെ ഖബറടക്കത്തിന് എല്ലാവരും എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഏകദേശം പതിനായിരത്തോളം പേര് മുംബൈയില്‍ തടിച്ചുകൂടിയതിന്റെ കാരണം അന്വേഷിച്ച പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: