ആലപ്പുഴ: സിപിഎമ്മിനെ ജെഎസ്എസിനും വേണ്ട, ഈ മാസം 19ന് കൃഷ്ണപിള്ള ദിനത്തില്‍ സിപിഎമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ജെഎസ്എസ് പിന്മാറി. പിണറായി വിജയന് ഇന്നലെ നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചിട്ടും തീരുമാനം മാറ്റാന്‍ ഗൗരിയമ്മ തയ്യാറായില്ല. എസ്എന്‍ഡിപിയേയും ഈഴവ സമുദായത്തേയും സിപിഎം കടന്നാക്രമിക്കുന്ന സാഹചര്യത്തില്‍ ലയനം ഗുണകരമാകില്ലെന്ന തിരിച്ചറിവാണ് ലയനത്തില്‍നിന്ന് പിന്മാറാനുള്ള ജെഎസ്എസ് തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു.
യുഡിഎഫ് ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനും ഗൗരിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജെഎസ്എസ് സെന്റര്‍ തീരുമാനിച്ചു. സിപിഎമ്മുമായുള്ള ലയനത്തില്നിന്നും ജെഎസ്എസ് പിന്മാറിയെന്നും തത്കാലം ജെഎസ്എസ് ആയി തന്നെ തുടര്‍ന്ന് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി സംസ്ഥാന സെന്റര്‍ തീരുമാനമെന്നുമാണ് ഗൗരിയമ്മ പറഞ്ഞത്.
ലയനം ഇനിയൊരു അടഞ്ഞ അധ്യായമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നേരത്തെ ഇതൊരു തുറന്ന അധ്യായമാണോ എന്ന മറുചോദ്യമാണ് ഗൗരിയമ്മ ഉയര്‍ത്തിയത്. ജെഎസ്എസ് തീരുമാനം സിപിഎം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയായി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് എങ്ങനെയും ഗൗരിയമ്മയെ കൂടെകൂട്ടുകയെന്ന സിപിഎം ഒദ്യോഗിക പക്ഷത്തിന്റെ നീക്കമാണ് പൊളിഞ്ഞത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിട്ടെത്തി ഗൗരിയമ്മയുമായി ചര്‍ച്ചനടത്തിയാണ് ലയനസമ്മേളനം പ്രഖ്യാപിച്ചത്.
സിപിഎമ്മിനു 19ന് കൃഷ്ണപിള്ള ദിനാചരണവുമായി ബന്ധപ്പെട്ട തിരക്കുകളുള്ളതിനാലാണ് ലയനം നീട്ടിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, ഇക്കാര്യത്തില്‍ പിണറായി വിജയന് പരസ്യമായി നിലപാടു വ്യക്തമാക്കാന്‍ തയ്യാറായില്ല. ഇന്നലെ ഉച്ചയോടെ ഗൗരിയമ്മയുടെ വീട്ടിലെത്തിയ പിണറായി ഊണിനുശേഷം അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ജി.സുധാകരന് എംഎല്‍എയും പിണറായിക്കൊപ്പമുണ്ടായിരുന്നു. സുധാകര പക്ഷം ഗൗരിയമ്മയുടെ മടങ്ങിവരവിനെ എതിര്‍ക്കുന്നതായി നേരത്തെ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ പിണറായി, സുധാകരനെ കൂടെ കൂട്ടിയതെന്നും പ്രചാരണമുണ്ട്. വിഎസിനെ തള്ളി ഗൗരിയമ്മയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കണ്ണൂര്‍ ലോബിയുടെ നീക്കമാണ് പൊളിഞ്ഞത്.
പാര്‍ട്ടി ഓഫീസുകളുടെ പേരില്‍ തര്‍ക്കമുണ്ടാകുമെന്നും ഈ മാസം 19 കൃഷ്ണപിള്ള ദിനമാണെന്നും അറിഞ്ഞുകൊണ്ടു തന്നയാണ് കോടിയേരിയും ഗൗരിയമ്മയും ലയന സമ്മേളന തീയതി പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ ഇപ്പോള്‍ പുറത്തുപറയുന്ന കാര്യങ്ങളല്ല ലയനം പൊളിയാന്‍ കാരണമെന്ന് വ്യക്തമാണ്. സിപിഎം ജില്ലാക്കമ്മറ്റിയില്‍ പോലും ചര്‍ച്ച ചെയ്യാതെ ഗൗരിയമ്മയുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് ലയനത്തിന് വഴങ്ങിയ സംസ്ഥാന നേതൃത്വം ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വന്തം അണികള്‍ക്ക് പോലും കൃത്യമായ ഉത്തരം നല്കാനാകാതെ വെട്ടിലായിരിക്കുകയാണ്.
അതിനിടെ പാര്‍ട്ടി ഓഫിസുകളുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള സ്വത്ത് തര്‍ക്കമാണ് ലയനത്തില്‍നിന്ന് പിന്മാറാനുള്ള കാരണമെന്ന് പ്രചരിപ്പിച്ച് ഗൗരിയമ്മയെ അവഹേളിക്കാനും സിപിഎം അനുകൂലികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.സ്വത്തുതര്‍ക്കമാണ് ലയനസമ്മേളനം വൈകാനുള്ള കാരണമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ജെഎസ്എസിന്റെ പേരിലാണ് കെട്ടിടങ്ങളെന്നതിനാല് ഗൗരിയമ്മ സിപിഎമ്മില്‍ ലയിച്ചാല്‍ ഓഫീസുകളില്‍ അവകാശവാദമുന്നയിക്കാനാകില്ലെന്നാണ് കിട്ടിയ നിയമോപദേശമത്രെ.
ഗൗരിയമ്മ സിപിഎമ്മില്‍ ലയിച്ചാല്‍ പിന്നെ ഓഫീസുകള്‍ രാജന്‍ബാബു വിഭാഗത്തിനു പോകുമെന്നതിനാലാണ് ലയന തീരുമാനത്തില്‍ നിന്നും പിന്മാറാന് കാരണമെന്നുമാണ് പ്രചാരണം. തിരുവനന്തപുരം നന്തന്‍കോട് പ്രവര്‍ത്തിക്കുന്ന ജെഎസ്എസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ അവകാശത്തെ ചൊല്ലിയും ആലപ്പുഴയിലെ സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ടും പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. ആലപ്പുഴയിലെ ഓഫീസ് സിപിഎമ്മുകാര്‍ കയ്യേറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: