പാട്ന: നിതീഷ് കുമാര്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റി കാട്ടുനീതിയുടെ രണ്ടാം അധ്യായം സൃഷ്ടിച്ചാല്‍ അതു ബിഹാറിനെ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വര്‍ഷാന്ത്യത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരിവര്‍ത്തന്‍ റാലിയെ ഗയയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ജെഡിയെയും അതിന്റെ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെയും കടന്നാക്രമിക്കാനും മോദി മറന്നില്ല.
ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ മാത്രമേ കാട്ടുനീതിയില്നിന്ന് ബീഹാറിനെ രക്ഷിക്കാനാവൂ. ബിഹാറിനെ സംബന്ധിച്ച് കാട്ടുഭരണത്തില്‍ നിന്നു മോചനം നേടിയതിന്റെ ഉത്സവമാകാന്‍ പോകുകയാണ് ഈ തെരഞ്ഞെടുപ്പ്, മോദി പറഞ്ഞു.
ഓരോ ദിനവും കാട്ടുനീതിയുടെ ഭീതി സൃഷ്ടിക്കാനാണ് ലാലുവിന്റെ ആര്‍ജെഡി നിലകൊള്ളുന്നത്; നിതീഷിന്റെ ജെഡിയു ജനങ്ങളെ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനായും.
നിതീഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ബീഹാര്‍ നശിക്കും. മാറ്റത്തിന്റെയും ആധുനികതയുടെയും ബിഹാറിനുവേണ്ടി വോട്ടുചെയ്യുക. ബീഹാറിന്റെ ഭാഗധേയം മാറ്റിമറിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, മോദി ആഹ്വാനം ചെയ്തു.
ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം ബിഹാറിന്റേതാണ്. അധികാരത്തിന്റെ മധുചഷകം നുണഞ്ഞ് മയങ്ങിവരാണ് ബിഹാറികളുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്. ബിജെപി ഭരണത്തിലെത്തിയാല്‍ ‘ബിമാരു’ (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്) സംസ്ഥാനങ്ങളില്‍ നിന്ന് ബിഹാറിനെ വേറിട്ടതാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രസംഗിച്ചു.
പ്രധാനമന്ത്രിയുടെ വരവിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. റാലി നടന്നയിടത്തു മാത്രം 3000ത്തിലേറെ പോലീസുകാരെ വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: