കൊല്ലം: ആര്‍എസ്പിക്ക് 91 അംഗ സംസ്ഥാന കമ്മറ്റി. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ജംബോ കമ്മറ്റിയെ തെരഞ്ഞെടുത്തത്. എഎ അസീസിനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.
മുന്നണി മാറ്റത്തെക്കുറിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പങ്കുവെച്ച ആശങ്കകള്‍ തീര്‍ത്തും തള്ളിക്കളയുന്നതായിരുന്നു എ എ അസീസിന്റെ പ്രതികരണം. നിലവിലെ മുന്നണിയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് അസീസ് പറഞ്ഞു. എല്ലാ കാര്യങ്ങളിലും യുഡിഎഫ് ആര്‍എസ് പിയെ പരിഗണിക്കുന്നുണ്ടെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെ തര്‍ക്കത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
71 അംഗ സംസ്ഥാന കമ്മറ്റിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഇതാണ് 91 ആക്കി ഉയര്‍ത്തിയത്. 90 പേരെയാണ് സമ്മേളനം തെരഞ്ഞെടുത്തത്. വയനാട് ജില്ലയില്‍ സംഘടനാ സമ്മേളനവുമായി ബന്ധപ്പെട്ട് പരാതികള്‍ നിലനില്‍ക്കുന്നതിനാല്‍ സംഘടനാ സമ്മേളനം നടത്തിയ ശേഷം ഒരു പ്രതിനിധിയെ പിന്നീട് തെരഞ്ഞെടുക്കുമെന്ന് സമ്മേളനശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു.
ദേശീയ സമ്മേളന പ്രതിനിധികളെയും സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പുതിയ സംസ്ഥാന സമിതി പിന്നീട് തീരുമാനിക്കും. ആര്‍എസ്പി എന്നും ഇടതിനൊപ്പമാണെന്നും വൈകാതെ കേരളത്തില്‍ ഇടതുപക്ഷത്തേക്ക് തിരിച്ചുവരുമെന്നും സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിയേറ്റംഗം അബനി റോയി അഭിപ്രായപ്പെട്ടിരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചയില്‍ പ്രതിനിധികളും സംസ്ഥാന നേതൃത്വം യുഡിഎഫിന് വഴങ്ങുന്ന സ്ഥിതിയാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: