ഭാരതം സ്വന്തമായി കറന്‍സി അച്ചടിക്കാനുള്ള പേപ്പറുകള്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയത്, സ്വാതന്ത്ര്യം കിട്ടി ഇക്കാലമത്രയും കഴിഞ്ഞിട്ടും, നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷമാണ്. ഇത്രയും കാലം അന്യരാജ്യങ്ങളായിരുന്നു നമ്മുടെ കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ നല്‍കിയിരുന്നതെന്ന് നാട്ടുകാര്‍ അറിയുന്നത് അപ്പോഴാണല്ലോ. അതേപോലെ, സ്കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി മുമ്പില്ലാത്തവിധം വൈകിയപ്പോഴാണ് കേരളത്തിലെ സര്‍ക്കാര്‍ അച്ചുകൂടങ്ങളുടെ കാര്യം പൊതു ജനശ്രദ്ധയില്വന്നത്.
പക്ഷേ, നിശ്ചിതകാലംകൊണ്ട് നിര്‍ദ്ദിഷ്ട എണ്ണം പുസ്തകമച്ചടിക്കാന് സര്‍ക്കാരിന്റെ സൗകര്യമുണ്ടായിരിക്കെ എന്തുകൊണ്ട് അതൊന്നു വിനിയോഗിക്കുന്നില്ലെന്ന ചോദ്യം തുറക്കുന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ പിടിപ്പുകേടിലേക്കും പോരായ്മയിലേക്കുമാണല്ലോ.
ഗവണ്മെന്റ് പ്രസ് എന്ന സര്‍ക്കാര്‍ അച്ചുകൂടം സ്ഥാപിതമായി രണ്ടു നൂറ്റാണ്ടു തികയാന്‍ കുറഞ്ഞ കാലമേ ഉള്ളു. രാജഭരണകാലത്ത് അത്യന്തം പ്രൗഢിയോടെ ആരംഭിച്ച സ്ഥാപനം ജനാധിപത്യഭരണത്തില്‍ തകര്‍ച്ചയിലാണ്. ഒരുകാലത്ത് കല്ലേ പിളര്‍ക്കുന്ന രാജകല്പ്പനകളും നിരവധി കോടതി ഉത്തരവുകളും വകുപ്പുചട്ടങ്ങളും അടക്കം ജനങ്ങളിലേക്ക് അച്ചടിച്ച് എത്തിച്ച സ്ഥാപനമാണ് ഗവണ്മെന്റ് പ്രസ്. എന്നാലിന്ന് സര്‍ക്കാര്‍ അച്ചടി പോലും ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്താണ് കേരളത്തിലെ ഗവണ്മെന്റ് പ്രസ്സുകള്‍ക്ക് സംഭവിച്ചത്? എന്തുകൊണ്ട് അവ മെച്ചപ്പെടുന്നില്ല? ആരാണ് ഇതിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദി?
ജര്‍മന്‍കാരനായ റവ സ്പേഷ്നൈഡറെ സൂപ്രണ്ടാക്കി തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാള്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ അച്ചുകൂടം ആരംഭിക്കുന്നത് 1838ലാണ്.
തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യഡയറക്ടറായിരുന്ന കാല്ഡെക്കോറ്റിനും ഈ പ്രസ് സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്കുണ്ടായിരുന്നു. നാഗര്‍കോവില്‍ പ്രസ്സില്‍ ജോലി ചെയ്തിരുന്ന സമാധാനം മേസ്തിരിയുടെ നേതൃത്വത്തിലാണ് പ്രസ്സിലെ ജോലികള്‍ നടന്നിരുന്നത്. ആദ്യകാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റ് എല്ലാ ചൊവ്വാഴ്ച തോറും ഇവിടെ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ഇന്നും സര്‍ക്കാര്‍ ഗസറ്റ് പ്രസിദ്ധീകരിക്കുന്നത് ചൊവ്വാഴ്ചകളിലാണ്.
തിരുവിതാംകൂര്‍ നിയമസഭാ കൗണ്‍സില്‍ തീരുമാനങ്ങള്‍, ഹൈക്കോടതി ഉത്തരവുകള്‍, വകുപ്പുതല ചട്ടങ്ങള്‍ എന്നിവയും ഇവിടെ നിന്ന് അച്ചടിച്ചവയായിരുന്നു. 1870ല്‍ ഒരു ലിത്തോഗ്രാഫിക് പ്രസ് കൂടി സ്ഥാപിച്ചത് ആവശ്യകത മുന്‍നിര്‍ത്തി തന്നെയായിരുന്നു. സര്‍ക്കാര്‍ ജോലികള്‍ കൂടാതെ സ്വകാര്യജോലികളും ഈ പ്രസ് ഏറ്റെടുത്ത് ഭംഗിയായി ചെയ്തുകൊടുത്തിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
ഐക്യകേരളം രൂപീകരിക്കപ്പെട്ടതോടെ പ്രസ് കേരളത്തിന്റെ ഔദ്യോഗിക അച്ചുകൂടവുമായി. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 പ്രസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരംഭിച്ച നാള് മുതല്‍ 1980കള്‍ വരെ സര്ക്കാരിനാവശ്യമുള്ള മുഴുവന്‍ അച്ചടിജോലികളും നിറവേറ്റുന്നതിനുള്ള സൗകര്യം സംസ്ഥാനത്തെ സര്‍ക്കാര്‍ അച്ചുകൂടങ്ങള്ക്കുണ്ടായിരുന്നു. എന്നാല്‍ 1970 ഓടെയാണ് ഈ പ്രസ്സുകളുടെ ശനിദശ ആരംഭിച്ചത്. ഒപ്പം ഭരണാധികാരികളുടെ അഴിമതിയും കെടുകാര്യസ്ഥതയും കൂടിയായപ്പോള്‍ ഗവണ്മെന്റ് പ്രസ്സുകളുടെ തകര്‍ച്ച വേഗത്തിലായി.
ഒരുകാലത്ത് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പാഠപുസ്തകങ്ങള്‍ ഈ പ്രസ്സിലാണ് അച്ചടിച്ചിരുന്നത്. അച്ചടി ജോലി വര്‍ധിച്ചപ്പോള്‍ പാഠപുസ്തക അച്ചടി നിര്‍വഹിക്കാനായി 1978ല്‍ കേരള ബുക്ക് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്) എന്ന സ്വയംഭരണസ്ഥാപനം സര്‍ക്കാരിന് ആരംഭിക്കേണ്ടി വന്നു. അന്നുതൊട്ട് ഏതാനും വര്‍ഷം മുമ്പു വരെ ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കൃത്യമായി പാഠപുസ്തകങ്ങള്‍ ലഭിച്ചിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തില്‍ തൊഴിലാളികള്‍ പണിയെടുത്തിരുന്നതിന് പുറമെ ഓവര്‍ടൈം ജോലി കൂടി ചെയ്യേണ്ട സ്ഥിതിയായിരുന്നു അന്നൊക്കെ. എന്നാലിന്ന് തൊഴിലാളികളുടെ എണ്ണം കുറച്ചും ഓവര്‍ടൈം ജോലി വെട്ടിക്കുറച്ചും സര്‍ക്കാര്‍ ജോലികള്‍ പുറത്ത് സ്വകാര്യപ്രസ്സുകളില് നല്‍കിയും അത്യന്തം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് ഈ സ്ഥാപനം.
തൊഴിലാളി സംഘടനകള്‍ മുഖ്യമന്ത്രിയുമായി ജൂലൈ 28ന് നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ശുപാര്‍ശകളിലാണ് അവശേഷിക്കുന്ന ഏകപ്രതീക്ഷ. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. അത് കുപ്രസിദ്ധമായ കുറുപ്പിന്റെ ഉറപ്പു പോലാകാതിരുന്നാല്‍ മതിയെന്ന പ്രാര്‍ഥനയിലാണ് തൊഴിലാളികളും സംഘടനകളും.
(നാളെ: കാലം മാറിയിട്ടും മാറാത്ത സംവിധാനങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: