കോഴിക്കോട്: സമ്പന്നവര്‍ഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന സംഘടനയായി എസ്എന്‍ഡിപി മാറിയെന്നും ഇപ്പോഴത്തെ അവരുടെ നിലപാടില്‍ പുതുമയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വിമര്‍ശനങ്ങളെ സദുദ്ദേശപരമായി കാണാന്‍ എസ്എന്‍ഡിപി തയ്യാറാകണം. അവരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും സിപിഎം തയ്യാറാണ്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി എന്നും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിപിഎം എന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് ‘ഭരണത്തില്‍ കോണ്‍ഗ്രസുകാരുടെ ജീവനു പോലും രക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തു നിലനില്‍ക്കുന്നത്. ചാവക്കാട്ട് ഗ്രൂപ്പുപോരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി മറുപടി പറയണം.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ പോലീസിനു കഴിയുന്നില്ലെന്നും കോടിയേരി ആരോപിച്ചു.
മുന്നണി സംബന്ധിച്ച് വ്യക്തമായ നിലപാടെടുക്കാന്‍ തയ്യാറാകുകയാണ് ആര്‍എസ്പി ആദ്യം ചെയ്യേണ്ടതെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. ചന്ദ്രചൂഡന് ഒരു നിലപാടും അബനിറോയ് മറ്റൊരു നിലപാടും പറയുന്നു. ഇതിലേതാണ് ആര്‍എസ്പിയുടെ നിലപാട്.
മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നതിനു വേണ്ടി പ്രസ്താവനകള്‍ നടത്തുന്നതു ചന്ദ്രചൂഡന് തുടരുകയാണെന്ന് കോടിയേരി പറഞ്ഞു.
ഇടതു സ്വതന്ത്ര എംഎല്‍എമാരായ പി.ടി.എ റഹീമും കെ.ടി. ജലീലും കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാരുമായി ചര്‍ച്ച നടത്തിയതു സംബന്ധിച്ച ചോദ്യത്തിനു മതസംഘടനകളെന്നല്ല ആരുമായും ചര്‍ച്ച നടത്താന്‍ ഇവര്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും ഇതിനു സിപിഎമ്മിന്റെ അനുവാദം വാങ്ങേണ്ടതില്ലെന്നും കോടിയേരി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: