ഹൈദരാബാദ്: വെല്ലുവിളികളേറെ ഉയര്‍ന്നെങ്കിലും ജൂനിയര്‍ വിഭാഗത്തില്‍ ട്രാക്കിലും ഫീല്‍ഡിലും എതിരാളികളില്ലെന്ന് കേരളം വീണ്ടും തെളിയിച്ചു. ഫെഡറേഷന് കപ്പ് ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 189 പോയിന്റോടെ ചാംപ്യന്‍പട്ടം നിലനിര്‍ത്തി മലയാളത്തിന്റെ കൗമാര താരങ്ങള്‍. ആദ്യ ദിവസം പിന്നിലായെങ്കിലും രണ്ടും മൂന്നും ദിവസം മിന്നും പ്രകടനം പുറത്തെടുത്താണ് ജൂനിയര്‍ തലത്തിലെ അപ്രമാദിത്യം ഒരിക്കല്‍ കൂടി തെളിയിച്ചത്. 161 പോയിന്റുമായി ഹരിയാന രണ്ടാമത്, 125 പോയിന്റോടെ തമിഴ്നാട് മൂന്നാം സ്ഥാനത്ത്.
പെണ്‍കുട്ടികളുടെ കരുത്തിലാണ് ഇത്തവണയും കേരളം തലയുയര്‍ത്തി നിന്നത്. 123 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍, രണ്ടാമതുള്ള തമിഴ്നാടിന് 62 പോയിന്റ്. ആണ്‍കുട്ടികളില്‍ ഹരിയാനയും (123) തമിഴ്നാടുമാണ് (66) ആദ്യ സ്ഥാനങ്ങളില്‍. ആണ്‍കുട്ടികളിലെ മികച്ച അത്ലറ്റ് ഹരിയാനയുടെ ഹൈജംപ് താരം അജയ് കുമാര്‍. പെണ്‍കുട്ടികളില്‍ മീറ്റിലെ വേഗമേറിയ ഓട്ടക്കാരി ഉത്തര്‍പ്രദേശിന്റെ സ്തുതി സിങ്.
അവസാന ദിനവും കേരളം അരങ്ങ് കൊഴുപ്പിച്ചു. ട്രിപ്പിള്‍ ജംപില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ അബ്ദുള്ള അബൂബക്കറും, പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേ ടീമുമാണ് പോരാട്ടത്തിന് ആവേശം പകര്‍ന്നത്. 15.91 മീറ്റര്‍ ചാടി തമിഴ്നാടിന്റെ വിനോദ് രാജ് എന്‍. പോള്‍ സ്ഥാപിച്ച റെക്കോഡ് തിരുത്തി അബ്ദുള്ള. 2006ലാണ് വിനോദ് 15.90 മീറ്റര്‍ ചാടി റെക്കോഡിട്ടത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന്റെ മുഹമ്മദ് സുബേറിനെ ബഹുദൂരം പിന്നിലാക്കി അബ്ദുള്ള.
റിലേയില്‍ മൂന്നു മിനിറ്റ് 46.97 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അഞ്ജലി ജോസ്, ജെറിന് ജോസഫ്, കെ. സ്നേഹ, ഷഹര്‍ബാന സിദ്ദിഖ് എന്നിവരടങ്ങിയ ടീം റെക്കോഡിട്ടത്.
2006ല്‍ കേരളം തന്നെ സ്ഥാപിച്ച 3:51.84 പഴങ്കഥയായി. പശ്ചിമ ബംഗാള്‍ വെള്ളിയും, തമിഴ്നാട് വെങ്കലവും നേടി. അതേസമയം, പുരുഷ റിലേയില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു കേരളത്തിന്. മൂന്നു മിനിറ്റ് 12.57 സെക്കന്‍ഡില്‍ തമിഴ്നാട് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. സാനു സാജന്, പി.കെ. മുഹമ്മദ് റഷീദ്, സി. ജിതേഷ്, ആര്. രാഹുല്‍ രാജ് എന്നിവരടങ്ങിയ കേരള ടീമും റെക്കോഡ് മറികടന്നെങ്കിലും (3:14.57) സ്വര്ണത്തിലേക്കെത്താനായില്ല. മൂന്നാമതെത്തിയ ഹരിയാനയും റെക്കോഡ് മറികടന്നു.
പെണ്‍കുട്ടികളുടെ ഹൈജംപില്‍ പി.ജി. അങ്കിതയും കേരളത്തിന് സ്വര്‍ണം സമ്മാനിച്ചു, 1.65 മീറ്റര്‍. വെള്ളി നേടിയ അസമിന്റെ ലയ്മ്വാന് നസ്റിയും, വെങ്കലത്തിനുടമയായ കേരളത്തിന്റെ ലിബിയ ഷാജിയും ഇതേ ഉയരം താണ്ടിയെങ്കിലും കുറഞ്ഞ അവസരങ്ങള്‍ അങ്കിതയെ സുവര്ണനേട്ടത്തിലേക്കു നയിച്ചു. ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ എം.പി. ജാബിറിനും സ്വര്‍ണം. 52.72 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു ജാബിര്‍.
ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഷിജോ രാജന്റെ വെള്ളിയും (9:36.00), പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അബിത മേരി മാനുവല്‍ (2:08.09), 3000 മീറ്ററില്‍ അനുമോള്‍ തമ്പി (10:05.35), 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഏയ്ഞ്ചല്‍ ജെയിംസ് (7:37.57) എന്നിവരുടെ വെങ്കലവും ചാംപ്യന്‍പട്ടത്തിന് തിളക്കം നല്കി.
ലിംഗമാറ്റ വിവാദത്തില്‍പെട്ട ഒഡീഷയുടെ ദ്യുതി ചന്ദ് സുവര്‍ണ നേട്ടത്തിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നതിനും ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയം സാക്ഷിയായി. 200 മീറ്ററില്‍ 24.03 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു ദ്യുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: