ചെന്നൈ: വലംകൈയന്‍ മീഡിയം പേസര്‍ റിഷി ധവാന് (നാലു വിക്കറ്റ്) പന്തു കൊണ്ടും ഓപ്പണര്‍മാര്‍ മായങ്ക് അഗര്‍വാളും (130), നായകന് മഉന്മുക്ത് ചന്ദും (90) ബാറ്റു കൊണ്ടും നിറഞ്ഞാടിയപ്പോള്‍ എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പതിനൊന്ന് ഓവറിലധികം ബാക്കിയിരിക്കെ എട്ടു വിക്കറ്റിന് കീഴ്പ്പെടുത്തി ബോണസ് പോയിന്റടക്കം നേടി ഫൈനല്‍ പ്രതീക്ഷ സജീവമാക്കി ഇന്ത്യ. സെഞ്ചുറിയുമായി പോരാട്ടം നയിച്ച മായങ്ക് അഗര്‍വാള്‍ കളിയിലെ കേമന്‍. സ്കോര്‍: ദക്ഷിണാഫ്രിക്ക എ – 244 (50), ഇന്ത്യ എ – 247/2 (37.4).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല ഇന്ത്യന്‍ ബൗളര്‍മാര്‍. ഓപ്പണര്‍ ക്വന്റണ്‍ ഡി കോക്കും (108), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഡെയ്ന്‍ വിലാസും (50) നടത്തിയ പോരാട്ടമാണ് അവര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 124 പന്തില്‍ 13 ഫോറും, ഒരു സിക്സറുമടക്കം ഡി കോക്കിന്റെ ഇന്നിങ്സ്. 50 പന്തില്‍ മൂന്നു വീതം ഫോറും സിക്സറും നേടി വിലാസ്. ഒംഫിലി റമേല (26), ഹാര്‍ദസ് വില്‍ജ്യോന്‍ (15), എഡ്ഡി ലെയീ (12 നോട്ടൗട്ട്) എന്നിവര്‍ക്കും രണ്ടക്കം കാണാനായി. പത്തോവറില്‍ 49 റണ്‍സ് വഴങ്ങിയാണ് റിഷി ധവാന് നാല് ഇരകളെ കണ്ടെത്തിയത്. സന്ദീപ് ശര്‍മ രണ്ടും, ധവാല്‍ കുല്‍ക്കര്‍ണി, കരണ്‍ ശര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. വിക്കറ്റിനു പിന്നില്‍ രണ്ട് ഇരകളെ കണ്ടെത്തി സഞ്ജു സാംസണും നിരാശപ്പെടുത്തിയില്ല.
മറുപടി തുടങ്ങിയ ഇന്ത്യയെ പരീക്ഷിക്കാന്‍ ഒരുഘട്ടത്തിലും എതിരാളികള്‍ക്കായില്ല. മായങ്കും ഉന്മുക്തും ആധികാരികതയോടെ ബാറ്റേന്തിയപ്പോള്‍ ലോണ്‍വാബോ ടോട്സ്ബീയുടെ നേതൃത്വത്തിലുള്ള ബൗളര്‍മാര്‍ നിരാശരായി. 122 പന്തില്‍ 16 ഫോറും ഒരു സിക്സറുമടക്കം മായങ്ക് 130ലെത്തിയത്. 94 പന്തില്‍ എട്ട് ഫോറും രണ്ടു സിക്സറുമുള്‍പ്പെടെ ഉന്മുക്തിന്റെ 90. ജയത്തിന് അരികെ ഇരുവരെയും നഷ്ടമായെങ്കിലും മനീഷ് പാണ്ഡെയും (ഒമ്പത്), കരുണ്‍ നായരും (നാല്) വീണ്ടും നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലേക്കു നയിച്ചു. വീണ വിക്കറ്റുകള്‍ ടോട്സ്ബീയും ഡീന്‍ എല്‍ഗാറും പങ്കിട്ടു. ബോണസ് പോയിന്റുള്‍പ്പെടെ അഞ്ചു പോയിന്റ് ലഭിച്ചു ഇന്ത്യയ്ക്ക്.
തോല്‍വിക്കു പുറമെ ടീമിലെ പലര്‍ക്കും അസുഖം ബാധിച്ചത് കൂനിന്മേല് കുരു പോലെയായി ദക്ഷിണാഫ്രിക്കയ്ക്ക്. ഇന്നലെ ഗ്രൗണ്ടില്‍ ആളെ തികയ്ക്കാന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റ് ഹെന്റിക്സ് കോര്ട്സണും, ഇന്ത്യയുടെ മന്ദീപ് സിങ്ങും ഫീല്‍ഡ് ചെയ്യാനിറങ്ങി. ടൂര്‍ണമെന്റിന്റെ മത്സരക്രമവും മാറ്റി. ഇന്ന് ഓസ്ട്രേലിയ എയെ നേരിടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പകരം, ഇന്ത്യ കളിക്കും.
സ്കോര്‍ ബോര്‍ഡ്
ദക്ഷിണാഫ്രിക്ക എ
റീസ ഹെന്റിക്സ് റണ്ണൗട്ട് (ശര്‍മ) 1, ക്വിന്റണ്‍ ഡി കോക്ക് സി പട്ടേല്‍ ബി ധവാന് 108, ത്യൂനിസ് ഡി ബ്രുയിന് സി സഞ്ജു ബി ധവാന് 5, ഡീന്‍ എല്‍ഗാര്‍ ബി ശര്‍മ 5, ഒംഫിലി റമേല സി സഞ്ജു ബി പട്ടേല്‍ 26, ഡെയ്ന്‍ വിലാസ് സി സന്ദീപ് ശര്‍മ ബി ധവാന് 50, ഖായ സോണ്ടോ എല്‍ബിഡബ്ല്യു ബി ധവാന് 0, ഹാര്‍ദസ് വില്‍ജ്യോന്‍ സി പട്ടേല്‍ ബി കുല്‍ക്കര്‍ണി 15, മിതോകോസിസി ഷെസി സി കുല്‍ക്കര്‍ണി ബി സന്ദീപ് ശര്‍മ 1, എഡ്ഡി ലെയീ നോട്ടൗട്ട് 12, ലോണ്‍വാബോ ടോട്സ്ബീ ബി സന്ദീപ് ശര്‍മ 1, എക്സ്ട്രാസ് 20, ആകെ 50 ഓവറില്‍ 244ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-5, 2-21, 3-44, 4-92, 5-192, 6-192, 7-213, 8-222, 9-232, 10-244.
ബൗളിങ്: ധവാല്‍ കുല്‍ക്കര്‍ണി 9-0-34-1, സന്ദീപ് ശര്‍മ 10-1-46-2, റിഷി ധവാന് 10-0-49-4, കരണ്‍ ശര്‍മ 10-1-32-1, അക്ഷര്‍ പട്ടേല്‍ 9-0-56-1, കരുണ്‍ നായര്‍ 2-0-12-0.
ഇന്ത്യ എ
മായങ്ക് അഗര്‍വാള്‍ സി വിലാസ് ബി ടോട്സ്ബി 130, ഉന്മുക്ത് ചന്ദ് എല്‍ബിഡബ്ല്യു ബി എല്‍ഗാര്‍ 90, മനീഷ് പാണ്ഡെ നോട്ടൗട്ട് 9, കരുണ്‍ നായര്‍ നോട്ടൗട്ട് 4, എക്സ്ട്രാസ് 14, ആകെ 37.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247.
വിക്കറ്റ് വീഴ്ച: 1-219, 2-243. ബൗളിങ്: ലോണ്‍വാബോ ടോട്സ്ബി 7.4-2-32-1, ഹാര്‍ദസ് വില്‍ജ്യോന്‍ 8-1-45-0, എഡ്ഡി ലെയീ 10-0-74-0, മിതോകോസിസി ഷെസി 4-0-25-0, ഡീന്‍ എല്‍ഗാര്‍ 8-0-69-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: