കോട്ടയം: കേരളാ എക്സ്പ്രസ്സില്‍ കവര്‍ച്ചാശ്രമത്തിനിടെ ദമ്പതികളെ അക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിലെ പ്രതികളിലൊരാള്‍ കൊലക്കേസിലെ പ്രതി. നാഗര്‍കോവില്‍ ഗോദൈ ഗ്രാമത്തില്‍ കൃഷ്ണന്റെ മകന് സന്തോഷ് (അയ്യപ്പന്-21) ആണ് കൊലക്കേസില്‍ പ്രതിയായിരുന്നത്.
ശബരിഅണകിഴക്കേത് പാറയ്ക്കക്കുന്ന് രാജന്റെ മകന് ബിനു (19) വാണ് കെ.കെ എക്സ്പ്രസ്സിലെ കവര്‍ച്ചയിലും അക്രമത്തിലും സന്തോഷിന് ഒപ്പമുണ്ടായിരുന്നത്. 2012 ല്‍ എറണാകുളത്ത് നടന്ന കൊലക്കേസില്‍ ഒന്നാം പ്രതിയായിരുന്നു. സുഹൃത്തായ ബാലുസ്വാമിയെന്നയാളെ കുത്തിക്കൊലപ്പെടുത്തിയതാണ് കേസ്. ഇതോടൊപ്പം പോലീസ് സ്റ്റേഷനില്‍നിന്നും ചാടി രക്ഷപെട്ടതടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ സന്തോഷ് ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റയില്‍വേ പോലീസ് നല്കുന്ന സൂചന.
ഇവര്‍ ഇരുവരും കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ട്രെയിനില്‍ യാത്ര ചെയ്ത് മോഷണങ്ങള്‍ നടത്തിയശേഷം നാഗര്‍കോവിലിലേക്ക് രക്ഷപെടുകയായിരുന്നു പതിവ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട കെ.കെ എക്സ്പ്രസ്സിലാണ് മോഷണശ്രമം തടഞ്ഞ ദമ്പതികള്‍ക്ക് നേരെ ഇവര്‍ അക്രമണം നടത്തിയത്. കല്ലമ്പലം നിസ്സാര്‍ മന്‍സിലില്‍ മുഹമ്മദ് നിസാര്‍, ഭാര്യ ഹയറുന്നീസ എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. ഇവര്‍ തെള്ളകത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളായ സന്തോഷിനെയും ബിനുവിനെയും കോട്ടയം റെയില്‍വേ പോലീസ്സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ട്രെയിനുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി തിരിച്ചിട്ടിരിക്കുന്ന കമ്പാര്‍ട്ടുമെന്റില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിലേക്കാണ് ട്രെയിനിലെ അക്രമം വിരല്‍ചൂണ്ടുന്നത്. ട്രെയിനുകളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും മതിയായ ആള്‍ബലമില്ലാത്തത് പോലീസിനെയും വലയ്ക്കുന്നു. ട്രെയിനുകളില്‍ മോഷണം നടത്താനും ഇരകളെ അക്രമിച്ച് നിലംപരിശാക്കാനും മതിയായ ശിക്ഷണം ലഭിച്ച കവര്‍ച്ചക്കാരുടെ സംഘം സംസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: