ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലകന്റെ പ്രസംഗം തെറ്റായി വ്യഖ്യാനിച്ച് വാര്‍ത്ത എഴുതിയ രാജസ്ഥാന് പത്രികയ്ക്ക് പ്രസ്കൗണ്‍സിലിന്റെ താക്കീത്. പ്രസംഗം ശരിയായി പ്രസിദ്ധീകരിക്കാനുള്ള നിര്‍ദ്ദേശം കൗണ്‍സില്‍ പത്രത്തിനു നല്കി. പത്രം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസംഗം തെറ്റായും തെറ്റിദ്ധരിപ്പിച്ചും ജയ്പൂരില്‍നിന്നു പ്രസിദ്ധീകരിച്ചുവെന്നാണ് കൗണ്‍സില്‍ വിധി പറഞ്ഞത്.
രാജസ്ഥാന് സ്വദേശി ഡോ. രമേഷ് ചന്ദ്ര അഗര്‍വാളാണ് പരാതി കൊടുത്തത്. പത്രത്തില്‍വന്ന വാര്‍ത്തയിലെ പിശക് തിരുത്താന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രസ്കൗണ്സിലിനെ സമീപിച്ചത്.
ഭാരതത്തിലെ വിവാഹസമ്പ്രദായത്തെക്കുറിച്ച് സര്‍സംഘചാലക് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു വാര്‍ത്ത. എന്നാല്‍ ഒരിടത്തും അദ്ദേഹം പറഞ്ഞതെന്താണെന്ന് ഉദ്ധരിച്ചിരുന്നില്ല. പകരം തെറ്റായ വ്യാഖ്യാനമായിരുന്നു നടത്തിയത്. ഭാരത-പാശ്ചാത്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള താരതമ്യം നടത്തിയപ്പോള്‍ നടത്തിയ പരാമര്‍ശമാണ് സന്ദര്‍ഭം പറയാതെയും ഭാഗികമായി പറഞ്ഞും തെറ്റിദ്ധരിപ്പിക്കും വിധം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ഡോ. അഗര്‍വാള്‍ എഡിറ്റര്‍ക്ക് പലതവണ കത്തെഴുതി, തിരുത്തണമെന്നാവശ്യപ്പെട്ടു.
2013 ആഗസ്റ്റ് 29-ന് കാരണം കാണിക്കല്‍ നോട്ടീസുമയച്ചു. എന്നിട്ടും ഫലംകാണാഞ്ഞാണ് പ്രസ്കൗണ്സിലില് പരാതി നല്‍കിയത്.പത്രമാകട്ടെ സമാനമായ വാര്‍ത്ത മറ്റുപത്രങ്ങളും പ്രസിദ്ധീകരിച്ചുവെന്ന് അവരുടെ നിലപാടു ന്യായീകരിക്കുകയായിരുന്നു. പത്രത്തിനെതിരേയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും പത്രാധിപര്‍ കൗണ്‍സിലില്‍ വാദിച്ചു. 2015 ഏപ്രില്‍ ആറിന് അവസാന വാദംകേട്ട പ്രസ്കൗണ്‍സില്‍ പത്രത്തെ ശാസിക്കുകയും ശരിയായ വാര്‍ത്ത അര്‍ഹമായ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: