ന്യൂദല്‍ഹി:കേന്ദ്രത്തിന്റെ ഭൂവിനിയോഗ ബില്‍ നിയമമാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ ഇന്ന് ചര്‍ച്ചചെയ്യും. ഇതുസംബന്ധിച്ച പാര്‍ലമെന്ററി പാനല്‍ വ്യവാസായികാവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമി അഞ്ചുവര്‍ഷത്തിനകം വിനിയോഗിച്ചില്ലെങ്കില്‍ തിരികെ കൊടുക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യും. ഭൂവിനിയോഗ ബില്‍ നിയമമാക്കുന്നത് വേഗത്തിലാക്കുകയെന്ന സര്‍ക്കാര്‍ നിലപാടാണ് ഇപ്പോള്‍ പാനലിന്റെ മുന്നിലുള്ളത്. ഈ ഭേദഗതികള്‍ കൂടി വരുന്നതോടെ പ്രതിപക്ഷം ബില്ലിനോടു കൈക്കൊള്ളുന്ന നിഷേധ നിലപാട് ഇല്ലാതാകും.
ഇതുള്‍പ്പെടെ ആറു മുഖ്യ മാറ്റങ്ങളാണ് ബില്ലില്‍ ഉണ്ടാകുക. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി സമിതിയുടെ സമവായം ഉണ്ടായിക്കഴിഞ്ഞു. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. തൊട്ടടുത്ത ദിവസം പാനല്‍ സഭയ്ക്ക് റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്യും.
യുപിഎ സര്‍ക്കാര്‍ മുമ്പ് അവതരിപ്പിച്ച ഭൂമിയേറ്റെടുക്കല്‍ നിയമം അതേപോലെ ചില അധിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്വന്തം നിലപാടുകള്‍ക്കെതിരേ പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റില്‍ നിലപാടു കൈക്കൊള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം പാര്‍ലമെന്റ് പ്രതിപക്ഷം സ്തംഭിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും പാര്‍ലമെന്ററി പാനലിലെ എല്ലാവര്ക്കും സമ്മതമാണെങ്കില്‍ ഏതു മാറ്റത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്നത്തെ പാനല്‍ യോഗം. ബിജെപി എംപി എസ്.എസ്. അലുവാലിയ അദ്ധ്യക്ഷനായ ഇരു സഭകളില്‍ നിന്നുമുള്ള മുപ്പതംഗങ്ങളാണ് പാനലില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: