കൊല്ലം: സിപിഎം നേതാക്കളുടെ വിരട്ട് എസ്എന്‍ഡിപിയോട് ചെലവാകില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കൊല്ലത്ത് വാര്‍ഷികപൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പോഷകസംഘടനയല്ല എസ്എന്‍ഡിപി യോഗം. ഭീഷണിപ്പെടുത്തിയും വിരട്ടിയും കൂടെ നിര്‍ത്താമെന്ന മോഹം സിപിഎമ്മിനുണ്ടെങ്കില്‍ ആ കലമങ്ങ് വാങ്ങിവച്ചേക്കുക. അമിത് ഷായെ കണ്ടതിന് കാരണം നേരത്തെ പറഞ്ഞതാണ്.
കൊല്ലത്ത് സ്ഥാപിക്കുന്ന ആര്. ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ സൗകര്യം അന്വേഷിച്ചറിയാനാണ് ദല്‍ഹിയില്‍ പോയത്. അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സാധിക്കാത്തതിനാലാണ് അമിത് ഷായെ കണ്ടത്. ഭാരതം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനെ കാണുന്നതില്‍ തെറ്റുകാണാന്‍ സിപിഎമ്മിനെ കഴിയൂ. കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുദേവന്റെ പേര് ഇടണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അധികാരമുള്ളവരോട് അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനാണ് സമുദായസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
കേരളത്തിലെ പരമ്പരാഗതമായ കശുവണ്ടി, ബീഡി, കൈത്തറി, കയര്‍ മേഖലകളിലെ തൊഴിലാളികളുടെ ഇന്നത്തെ സ്ഥിതിയെപ്പറ്റി സിപിഎമ്മിന് എന്തെങ്കിലും ധാരണയുണ്ടോ? ഈ മേഖലയില്‍ പണിയെടുക്കുന്ന ഭൂരിഭാഗവും പിന്നാക്കക്കാരാണ്. മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും സാമൂഹ്യനീതി നിഷേധിക്കപ്പെട്ട് പട്ടികജാതി പിന്നാക്കവിഭാഗങ്ങള്‍ ദുരിതക്കയത്തിലാണ്. പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സിപിഎം കോര്പ്പറേറ്റ്വത്കരിക്കപ്പെട്ടിരിക്കുന്നു. അസംഘടിതരായ ഭൂരിപക്ഷത്തെ അവഗണിക്കുകയും സംഘടിത ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും ചെയ്ത് മുന്നോട്ടുപോകുന്ന സിപിഎം ഉള്‍പ്പെടെയുള്ളവരുടെ നയമാണ് തങ്ങളെ വീണ്ടും വീണ്ടും ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പിന്നാക്കവിഭാഗങ്ങളുടെ ഭാവി മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകളുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് പ്രവീണ്‍ തൊഗാഡിയയെ കണ്ടത്.
സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു നേരത്തെ എസ്എന്‍ഡിപിയെ ചോദ്യംചെയ്യാനുണ്ടായിരുന്നത്. ഇപ്പോഴത് പൊളിറ്റ് ബ്യൂറോവരെ ചര്‍ച്ചചെയ്യുന്ന സ്ഥിതിയിലെത്തി. ഇത് എസ്എന്‍ഡിപിയുടെ ശക്തിയെയാണ് കാണിക്കുന്നതെന്നും
വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, കൗണ്‍സിലര്‍മാരായ എം. മധു, ബേബി, ലീഗല്‍ അഡൈ്വസര്‍ അഡ്വ എ.എന്‍. രാജന്‍ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: