കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ഒരു കാരണവശാലും നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൃത്യസമയത്തു നടത്തണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹം. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തി ഇക്കാര്യം വ്യക്തമാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുമെന്ന് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹൈക്കോടതി അംഗീകരിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനം നടപ്പിലാക്കൂ.
പഞ്ചായത്ത് പുനര്‍വിഭജന കേസിലെ കോടതിവിധിയുടെയും, നഗരസഭകളുടെ രൂപീകരണം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ ഫയല്‍ ചെയ്യുന്ന അപ്പീലിന്റെയും അടിസ്ഥാനത്തില്‍കൂടിയാകും സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു മറുപടി നല്‍കുക. സര്‍ക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകും ഗവര്‍ണറുമായി കൂടിയാലോചിച്ചശേഷം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അനന്തര നടപടികള്‍ സ്വീകരിക്കുന്നത്.
പുതിയ വാര്‍ഡുകളും കോര്‍പറേഷനുകളും അനുവദിച്ചത് കോടതി അംഗീകരിക്കുകയാണെങ്കില്‍ അതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണ്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നാല്‍ ഏറെ വൈകും. 150 പഞ്ചായത്തുകളുടെയും ഏതാനും നഗരസഭകളുടെയും പുനര്വിഭജനമാണു കുരുങ്ങിക്കിടക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഇതു ഡീലിമിറ്റേഷന്‍ നടപടികളെ സങ്കീര്‍ണമായി ബാധിക്കുന്നതായും അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: