കൊച്ചി: സിബിഎസ്സി കലോത്സവം ദേശീയ തലത്തില്‍ കേരളാ മോഡലില്‍ നടത്താന്‍ തീരുമാനിച്ചുകൊണ്ടുള്ള കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രഖ്യാപനം സിബിഎസ്സി സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സ്വാഗതം ചെയ്തു.
സിബിഎസ്സി കലോത്സവം ദേശീയ തലത്തില്‍ കേരളാ മോഡലില്‍ നടത്തണമെന്ന് സിബിഎസ്സി സ്കൂള്‍ മാനേജ്മെന്റ്അസോസിയേഷന്‍ നിരന്തരമായി മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഡിസംബറില്‍ ദല്‍ഹിയില്‍വെച്ച് സംസ്ഥാന കലോത്സവത്തിന്റെ മാതൃകയില്‍ ദേശീയ കലോത്സവം നടത്താമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതോടൊപ്പം പ്രസ്തുത വിഷയത്തില്‍ സ്കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് അവസരമൊരുക്കാനുള്ള നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സ്കൂള്‍ തലത്തില്‍ എന്‍സിസി, സ്കൗട്ട്് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്് പോലീസ് എന്നിവ ആരംഭിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. ദേശീയ തലത്തില്‍ 15844 സ്കൂളുകളും , അന്തര്‍ദ്ദേശീയ തലത്തില്‍ 179 സ്കൂളുകളും സിബിഎസ്സി യുടെ നിര്ദ്ദേശങ്ങള്ക്കനുസരിച്ച്പ്രവര്ത്തിക്കുന്നുണ്ടെന്ന് സിബിഎസ്സി സ്കൂള്‍ മാനേജ്മെന്റ്അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിരരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തെ തകര്‍ക്കുന്ന വിധത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ സിബിഎസ്സി സ്കൂളുകളെ ഉള്‍പ്പെടുത്തി നടത്തുന്ന നിയമ നിര്‍മ്മാണങ്ങള്‍ സ്കൂളുകളുടെ ദേശീയസ്വഭാവത്തെ ഹനിക്കുന്നുണ്ട്. ഇത്തരം സ്കൂളുകളുടെ അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന പ്രഖ്യാപനം ഉണ്ടാവണം. കൂടാതെ അധ്യാപകര്‍ക്ക് നൂതന പാഠ്യപദ്ധതി ഉപയോഗിച്ച് നിരന്തര പരിശീലനം നല്‍കുന്നതിനുള്ള ഒരു കേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അഡ്വ. ടിപിഎം ഇബ്രാഹിം, സി.എ അബ്രാഹാം തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: